+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, August 28, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 3

 


ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾവിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെവെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരുംസിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾവിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി നാട്ടുമൊഴിച്ചന്തം  - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 3

 

തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലെ ഭാഷയെ സവിശേഷമാക്കി തീർക്കുന്നത് കേവലം നാമ പദങ്ങൾ മാത്രമല്ല, വിശേഷണങ്ങൾ, കാലപ്രത്യയങ്ങൾ, ഗതി, അലങ്കാരങ്ങൾ, ബന്ധസൂചികൾ എന്നിങ്ങനെയുള്ള മിക്കവാറും ഭാഷാഘടകങ്ങളെല്ലാം ഇതിന് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം പദാന്ത്യ വർണ്ണത്തിന്റെ പ്രത്യേകമായ ഈണവും ഇവിടുത്തെ ഭാഷയെ സുന്ദരമാക്കുന്നു. "അവിച്ചിയ വന്തിനും", "അവിയ പോച്ചിനും" എന്ന മട്ടിലുള്ള ലളിത വാക്യങ്ങളിൽത്തന്നെ സംബോധനകളും സർവ്വനാമങ്ങളും എത്രത്തോളം വ്യത്യസ്തമായിരിക്കുന്നുവെന്ന് കാണാം. ഇപ്രകാരമുള്ള, ഈ പ്രദേശത്ത് പ്രചാരത്തിലിരിക്കുന്ന ചില 'സംബോധനകൾ' പരിശോധിക്കാം

 

11 . അപ്പി : കുഞ്ഞേ …

മോനേ / മോളേ എന്ന് വിളിക്കുന്നതു പോലെയുള്ള, വാത്സല്യം നിറഞ്ഞ വിളിയാണ് "അപ്പി". മുതിർന്നവർ പ്രായത്തിൽ കുറഞ്ഞവരെയാണ് ഇപ്രകാരം സംബോധന ചെയ്യുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകനോ മകളോ അപ്പിയാണ്. കൊച്ചു കുഞ്ഞുങ്ങളും അപ്പികളാണ്. ലിംഗഭേദമോ മറ്റേതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങളോ തെല്ലും ധ്വനിപ്പിക്കാത്തതും, ചേർത്തു പിടിച്ചാലെന്നപോലെ അടുപ്പം പ്രകടമാക്കുന്നതുമായ ഒരു സംബോധനയെന്ന നിലയിൽ ഇതിന് സവിശേഷമായ ഒരു മാനമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഈ സംബോധനയെ പരിഹസിക്കാനാണ് ഇതര ജില്ലക്കാർ മത്സരിച്ചത്. ഒരു പ്രദേശത്തെ പ്രയോഗത്തോട് ഇതര ദേശക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള അനിഷ്ടമുണ്ടാകുന്ന പക്ഷം, അതുൾക്കൊള്ളുന്ന നന്മയെ പോലും പാടേ വിസ്മരിച്ച് ബോധപൂർവ്വം ഇകഴ്ത്തിക്കെട്ടാൻ ശ്രമിക്കും എന്ന് കരുതുക വയ്യ. അതിനാൽ കളിയാക്കലുകൾക്ക് പിന്നിൽ മറ്റു കാരണങ്ങളാകാനേ തരമുള്ളൂ.

കുഞ്ഞുങ്ങളോട് 'അപ്പിയിടാൻ' പറയുന്ന പ്രദേശവാസികളെ സംബന്ധിച്ച് 'അപ്പി' വർജ്യവസ്തുവിനെ കുറിക്കുന്ന നാമപദമാണ്. ആ പദം ഉപയോഗിച്ച് പ്രിയപ്പെട്ടവരെ സംബോധന ചെയ്യുന്നതിലെ അയുക്തിയാവും അവർ പരിഗണിക്കുക. അപ്പോൾ സ്വാഭാവികമായി ഹാസം വെളിപ്പെടുന്നതാണ് എന്നു വേണം കരുതാൻ.

എന്തായാലും പുതുതലമുറ "അപ്പീ" എന്ന് സംബോധന ചെയ്യുന്നത് ബോധപൂർവ്വം ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ഈ സംബോധനയ്ക്ക് തമിഴുമായി ബന്ധമില്ല. പാറശ്ശാല കളിയിക്കാവിള പ്രദേശങ്ങളിൽ പോലും തമിഴ് സംസാരിക്കുന്നവർക്കിടയിൽ ഈ പ്രയോഗം തീരെ ഇല്ല എന്നതു തന്നെ കാരണം. അതേസമയം ഈ പദത്തിന്റെ നിരുക്തി സ്പഷ്ടമാക്കി തരാൻ മാത്രം സമാനതകളുള്ള മലയാള പദങ്ങളും കണ്ടെത്തുക വിഷമമാണ്. ഇതുപോലുള്ള  പദങ്ങളുടെ ഉദ്ഭവം കൃത്യമായി കണ്ടെത്താൻ ഗവേഷണങ്ങൾ കൂടിയേ തീരൂ.

 

12 . പൈല് / പയല് : പയ്യൻ…

ആൺകുട്ടികളെ സാമാന്യമായി കുറിക്കുന്ന പ്രയോഗമാണിത്. പ്രത്യേകിച്ച് കൗമാരപ്രായക്കാരെ. സമപ്രായക്കാരായ മധ്യവയസ്കരും പരസ്പരം ഇങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്. 'പയ്യൻ' , ' ചെറുക്കൻ' എന്നിങ്ങനെയുള്ള സംബോധനകൾക്ക് പല സ്ഥലങ്ങളിലും വരൻ എന്ന അർത്ഥമാണ് കാണുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ പയ്യൻ എന്നാൽ ചെറുപ്പക്കാരൻ എന്ന സാമാന്യ അർത്ഥമാണ് ഉള്ളത്. മധ്യവയസ്കരും കൂട്ടുകാരെ 'പയ്യൻ' എന്ന് പറയാറുണ്ട്. ഇവിടെ പദാന്ത്യത്തിലെ '' എന്ന ചില്ല് പ്രയോഗം കൊണ്ട് '' ആയും തുടർന്ന് 'ല്' ആയും മാറിയിട്ടുണ്ടാവാം. അപ്രകാരം ഈ പദം 'പയ്യല്' ആയിത്തീർന്നു എന്ന് അനുമാനിക്കാവുന്നതാണ്. കാലക്രമത്തിൽ സംസാരഭാഷയിലെ  'പയ്യല്' എന്ന ഈ പദം 'പയലും' 'പൈലും' ഒക്കെയായി രൂപാന്തരപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ പാറശ്ശാലയോട് ചേർന്ന് കിടക്കുന്ന അതിർത്തി പ്രദേശങ്ങളിലും മലയാളം സംസാരിക്കുന്നവർ ഇപ്പോഴുമുള്ള കുലശേഖരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും മാത്രമേ ഈ പ്രയോഗം കാണുന്നുള്ളൂ..

സ്നേഹം, കോപം, സഹതാപം എന്നിങ്ങനെയുള്ള എല്ലാ വൈകാരിക അവസ്ഥകളിലും ഈ സംബോധനയ്ക്ക് പ്രസക്തിയുണ്ട്.

 

 13 . കൊമ്പല് / കൊമ്പ : പെണ്ണ്..

പെണ്ണിനെ സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് കൊമ്പല്. പക്ഷേ ഇത് ബഹുമാനത്തോടെയുള്ള ഒരു സംബോധനയല്ല. മാന്യതയുടെ അംശം അല്പം കുറയും. മാർത്താണ്ഡം, തക്കല തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ അസഭ്യമായാണ് (കെട്ട വാർത്തൈ) ഇതിനെ പരിഗണിക്കുന്നതെങ്കിലും പാറശ്ശാല, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലും, വള്ളവിള, പൊഴിയൂർ, നീരോടി

കുളച്ചൽ, മണവാളക്കുറിച്ചി തുടങ്ങിയ തീരപ്രദേശങ്ങളിലും അസഭ്യമായല്ല ഈ പ്രയോഗം എന്ന് കാണാം. ഒരുവളെ 'നിസ്സാരയെന്ന' തരത്തിൽ അഭിസംബോധന ചെയ്യുകയാണ് 'കൊമ്പേ' വിളിയിലൂടെ അവർ ചെയ്യുന്നത്. " "ആ കൊമ്പല് പറഞ്ഞാ കേക്കൂലാ" എന്ന് പ്രയോഗിച്ചാൽ "അവൾ ഒട്ടും അനുസരണയില്ലാത്തവളാണ് " എന്ന് അർത്ഥം. "എന്നമ്പേ ?" എന്ന ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് "എന്താടീ ?" എന്നതാണെന്ന് ഇതര പ്രദേശവാസികൾക്ക് തിരിഞ്ഞെന്നു വരില്ല. 'എന്ന?' എന്ന തമിഴ് ചോദ്യത്തിനൊപ്പം 'കൊമ്പേ' ചേർത്തിരിക്കുകയാണിവിടെ. അപ്രകാരം അത് "എന്ന കൊമ്പേ ?" എന്നായി മാറുന്നു. പിന്നീട് ''കാരം ലോപിച്ച് 'എന്നമ്പേ' എന്ന് അവശേഷിക്കുന്നതാണ്. ഒരുവളെ അഹങ്കാരിയെന്നും അച്ചടക്കമില്ലാത്തവളെന്നും ധ്വനിപ്പിക്കുന്നതിനൊപ്പം സംബോധന ചെയ്യുന്നയാളിന് അവളോടുള്ള ദ്വേഷവും ഈ വിളിയിലൂടെ വെളിപ്പെടുന്നതാണ്.

 

14 . ഐത്തുങ്ങള് : അവർ …

ബഹുവചന രൂപമായി 'അതുങ്ങള്' എന്ന പ്രയോഗം പലേടത്തും പ്രചാരത്തിലുള്ളതായി കാണാം. 'അതുങ്ങൾ' പ്രാദേശികമായ ഉപയോഗത്താൽ 'ഐതുങ്ങളും' പിന്നെ 'ഐത്തുങ്ങളും' ആയിരിക്കാൻ വഴിയുണ്ട്. വ്യത്യസ്ത വിഭാഗത്തെ മുഴുവനായി സംബോധന ചെയ്യാൻ സാധിക്കും എന്നതാണ് 'ഐത്തുങ്ങള്' എന്ന ഈ ബഹുവചന പ്രയോഗത്തിന്റെ പ്രത്യേകത. അതായത് ഒരു കുടുംബത്തെ 'ഐത്തുങ്ങള്' എന്ന് പറയാം. അവിടെ അമ്മയും അച്ഛനും കൂടാതെ മക്കളായി ആൺകുട്ടിയും പെൺകുട്ടിയും ഉൾപ്പെടാം. ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം ഉൾപ്പെടുന്ന ഗ്രൂപ്പിനേയും 'ഐത്തുങ്ങള്' എന്ന് പറയാം. സുഹൃത്തുക്കളോ സഹോദരങ്ങളോ കച്ചവടം ചെയ്യാനെത്തിയവരോ അറിയുന്നവരോ അറിയാത്തവരോ ആരുമാകട്ടെ, രണ്ടോ അതിലധികമോ എണ്ണം ഉണ്ടെങ്കിൽ അവരെ 'ഐത്തുങ്ങള്' എന്ന് സംബോധന ചെയ്യാറുണ്ട്. യാതൊരു ബഹുമാനക്കുറവും ഈ സംബോധനയ്ക്ക് ഇല്ല. മാത്രമല്ല, പലപ്പോഴും ദയയും സ്നേഹവും സഹതാപവും ഉൾച്ചേർന്നിരിക്കുന്നതായും കാണാം. "പാവം ഐത്തുങ്ങള് " എന്നീ രീതിയിലും ഇത് പ്രയോഗിക്കാറുണ്ട്.

മനുഷ്യരെ മാത്രമല്ല, ആടും പട്ടിയും പൂച്ചയും ഉൾപ്പെടുന്ന വളർത്തു മൃഗങ്ങളെയും, കോഴിയും പ്രാവും കിളികളും ഉൾപ്പെടുന്ന പക്ഷികളെയും ഇങ്ങനെ പറയാറുണ്ട്. അവയോടുള്ള സഹതാപമാണ് അവിടെയും വെളിപ്പെടുന്നത്. കേരളത്തിന്റെ അതിർത്തിയോട് നന്നേ ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിലെ (കളിയിക്കാവിള, കൊല്ലങ്കോട് etc…) വാമൊഴിയിൽ ഇത് 'അവത്തുങ്ങ' എന്നും കേൾക്കാൻ കഴിയും. പദാന്ത്യത്തിലെ 'ള്' ഒഴിവാക്കി 'ഐത്തുങ്ങ' എന്നും 'അയിത്തുങ്ങ' എന്നും പ്രയോഗിക്കാറുണ്ട്. ഈ പ്രയോഗം തിരുവനന്തപുരത്തിന് തെക്കോട്ട്  പാറശ്ശാല ഭാഗത്ത് ഇപ്പോഴും പ്രചാരത്തിലുണ്ട്.

 

15 . കണ്ട്രാക്ക് : കോൺട്രാക്ടർ

കെട്ടിട നിർമ്മാണം പോലുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ആളുകൾക്കിടയിലാണ് ഈ സംബോധന രൂപപ്പെട്ടിരിക്കാൻ സാധ്യത. നിരക്ഷരരായ പഴയ കാലത്തെ ആളുകൾക്ക് 'കോൺട്രാക്ടർ' എന്ന പദം ശരിയായി മനസിലാക്കാനും ഉച്ചരിക്കാനും വൈഷമ്യം തോന്നിയിട്ടുണ്ടാവാം. അതേസമയം തങ്ങളുടെ മേലധികാരി എന്ന നിലയിൽ, അവരെ ഓരോ ദിവസവും 'കോൺട്രാക്ടർ' സ്വാധീനിച്ചിരിക്കാനും ഇടയുണ്ട്. ആളെ സൂചിപ്പിക്കുക, ജോലിക്കാര്യം നോക്കുക, കൂലി തരപ്പെടുത്തുക എന്നതിൽ കവിഞ്ഞ് അവർക്കിടയിൽ ആ പദത്തിന് പ്രസക്തിയുണ്ടാവാൻ തരമില്ല. അങ്ങനെ തങ്ങൾക്ക് കഴിയുന്ന രീതിയിൽ പദപ്രയോഗം നടത്തി ക്രമേണ ഈ പദം 'കൺട്രാക്ക്' എന്നായി മാറിയതാവാനേ തരമുള്ളൂ.

എന്തായാലും തിരുവനന്തപുരം ജില്ലയിൽ മാത്രമല്ല, തമിഴ്നാട്ടിൽ നാഗർകോവിലിനിപ്പുറം വരെയും ഇപ്പോഴും ഈ പദം പ്രചാരത്തിലുണ്ട്. ജോലിക്കയറ്റം നേടി 'കോൺട്രാക്ടർ' സ്ഥാനത്തെത്തിയ മേസ്തിരിമാരും തങ്ങളെ സ്വയം 'കൺട്രാക്ക്' എന്ന് വിശേഷിപ്പിക്കുന്നതും ഇവിടെ കേൾക്കാം.

നെയ്യാറ്റിൽകര, പാറശ്ശാല പ്രദേശത്ത് 'കൺട്രാക്ക്' എന്ന പദം സവിശേഷമായ ഒരു ആക്ഷേപഹാസ്യമായി ഇന്ന് പ്രയോഗിക്കപ്പെടുന്നുണ്ട്. മെയ്യനങ്ങി ജോലി ചെയ്യാതെ മാറിനിൽക്കുകയും ജോലി ചെയ്യുന്നവരെ കുറ്റം പറയുകയും ചെയ്യുന്നവനെ 'കൺട്രാക്ക്' എന്ന് പരിഹാസ രൂപേണ വിശേഷിപ്പിക്കാറുണ്ട്. " കൺട്രാക്ക് വിടാതെ പോടേ " എന്ന് പറഞ്ഞാൽ നിന്റെ ഉപദേശം ആവശ്യമില്ലാ എന്നും ഇത് ഞങ്ങൾ നോക്കിക്കൊള്ളാമെന്നും നിന്നെക്കൊണ്ട് മാറി നിന്ന് അഭിപ്രായം മാത്രം പറയാനേ പറ്റൂ എന്നും അത് ഞങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായെന്നും നിന്നോട് ഞങ്ങൾക്ക് ബഹുമാനമല്ല പുച്ഛമാണ് ഉള്ളതെന്നും ഒക്കെയുള്ള നിരവധി ധ്വനികളുണ്ട്. തീരെ ചെറിയ പ്രാദേശിക പ്രയോഗങ്ങളിൽ പോലും വലിയ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്ന അനവധി അർത്ഥതലങ്ങൾ ഉൾചേർന്നിരിക്കും എന്നതിന് 'കൺട്രാക്ക്' ഒരുദാഹരണമാണ്.

( തുടരും )

വിജു പാറശ്ശാല

💦💦💦💦💦💦

Ads



Brand Mania Sale

40-70% Off On 2500+ Brands

Buy Now

1 comment:

  1. കൺട്രാക്ക് എന്ന പദം കണ്ടക്ടർ മാർക്കും വീണു കിട്ടിയിട്ടുണ്ട്

    ReplyDelete