+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label കടവം. Show all posts
Showing posts with label കടവം. Show all posts

Wednesday, September 28, 2022

താഴ് വരകളിലെ നിശബ്ദത ( കവിത ) അളകനന്ദ കെ , AVS GHSS , കരിവെള്ളൂർ , HSS വിഭാഗം

 താഴ്വരകളിലെ നിശബ്ദത

 


മൊഴിയുവാനിനിയും ഏറെക്കിടക്കെ

പകരുവാൻ കഴിയാത്തവയെയോർത്ത് നീറിക്കിടക്കെ

വാക്കുകൾ വാചാലമാകുമ്പോൾ

എന്തിനു നീ തിരികെ നടപ്പൂ

 

വിങ്ങലുകൾ ഏങ്ങലുകളാകുമ്പോൾ

ഹൃദയത്തിൻ വേവുകൾ കണ്ണുനീർ മന്ത്രിക്കുമ്പോൾ

വറ്റി വരണ്ട കണ്ണുകൾ പരാതി പറയുമ്പോൾ

എന്തേ നീ ഉറക്കെ കരഞ്ഞീല…. എന്തേ നീ മിഴികൾ തുറന്നീല …

 

പൂവേ നീ ഒന്ന് അറിയുക ഇരുട്ടുമൂടിയ ആ താഴ് വരയിലെ

ചായം വീശിയ ആ ചുവരുകൾക്കിടയിൽ, നിറം മങ്ങിയ

ജാലകങ്ങളിലെ ഇരുമ്പ് കമ്പികൾ

നിന്നെ ഉണർത്താൻ വെമ്പുമ്പോൾ

അത് നിൻറെ മുറിവുകൾ ഉണക്കുവാൻ വേണ്ടി ….

 

മാനംകെട്ട ഈ ലോകത്ത് നീ

മൗനം വെടിയാതെ ജീവിക്കാൻ മുതിർന്നാൽ

നീയല്ല നീയും നിന്റെ കായും അവയുടെ പൂവും

വിടരാൻ മടിക്കും.

 

ബന്ധത്തിൻറെ വേരുകൾ അറ്റുപോം കാലത്തിൽ

അവൻറെ ബീജം പൊട്ടിമുളച്ചയിടം അവൻ

മറന്നുപോകുമ്പോൾ

എന്തിനു നീ മൗനിയാകണം

വഴി മാറിപ്പോം കാലനെയെന്തിന് ഗൂഗിൾമാപ്പേന്തി

വിളിക്കുന്നു സഖേ

നീയല്ല നിശബ്ദയാകേണ്ടത് അവർ അമ്മയെയും

പെണ്ണിനെയും മറന്ന് സ്ത്രീയെ പണ്ടമായ്

തിരിക്കുന്നവർ

രക്തം

ചീന്തുന്ന ആ കണ്ണുകളാകട്ടെ

നിശബ്ദരാം കൊലയാളികൾ

 





( വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് ജില്ലാതലത്തിൽ ( കണ്ണൂർ ) സംഘടിപ്പിച്ച രചനാ മത്സത്തിൽ , കവിതാരചനയ്ക്ക് രണ്ടാം സ്ഥാനം നേടിയ കവിത )

Sunday, August 14, 2022

നിന്നോട് പറയാനുള്ളത്....( കവിത ) ചിന്ത പി കെ Std 9, GVHSS, കാരാകുർശ്ശി, പാലക്കാട്

 കടവം : 2 ( കുട്ടികളുടെ രചനകൾ )


ചുവന്ന പൂക്കൾ കൊണ്ട് നിറഞ്ഞ

ആ വഴി നീണ്ടുനിവർന്നങ്ങനെ...

യാത്ര തുടങ്ങുമ്പോൾ

നിന്നോട് പറയാനായ് കൂട്ടിവച്ച

കഥകളെല്ലാം കൊണ്ട്

എന്റെ ഹൃദയം തുടിക്കുന്നു,

നിന്റെ ശബ്ദത്തെ

എന്റെ കാതുകൾ തേടുന്നു,

നീയില്ലായ്മ എന്നെ

വല്ലാതെ അലട്ടുന്നു.

നമ്മുടെ സ്വപ്നങ്ങളെപ്പറ്റിപ്പറയാൻ ഞാനേറെ കൊതിക്കുന്നു.

 

മേഘങ്ങളോട്

ഞാനീ നൊമ്പരങ്ങൾ പറഞ്ഞിരുന്നു,

അവർ അതിനെ മഴയായ് പെയ്യിച്ചു.

നൃത്തം ചെയ്യുന്ന ഇലകളോട്

ഞാൻ പറഞ്ഞിരുന്നു,

അവർ കാറ്റിലൂടെ അതിനെ പറത്തിവിട്ടു.

വീണപൂവിനോടും

ഞാൻ പറഞ്ഞിരുന്നു,

അത് മണ്ണിനോട് അടക്കം പറഞ്ഞു.

അവസാനം

എന്റെ കണ്ണീർപ്പുഴയിൽ കടലാസുതോണിയായി

ഞാൻ അവയെ പറഞ്ഞയച്ചു.

 

വരും കാലം

എന്റെ കണ്ണീർപ്പുഴ

നിന്റെ മനസ്സിലേക്ക്

ഞാനൊഴുക്കിവിടും...

അപ്പോൾ നമുക്കൊന്നാവാം...

കഥകൾ പറയാം...

സ്വപ്നങ്ങൾ കാണാം...

ശബ്ദിച്ചുകൊണ്ടിരിക്കാം...

യാത്ര വീണ്ടും തുടങ്ങാം...


ചിന്ത പി കെ  
Std 9, GVHSS, 
കാരാകുർശ്ശി, പാലക്കാട്

Tuesday, August 2, 2022

ആടും പെണ്ണും ( കഥ ) ശ്രീലക്ഷ്മി കെ എച്ച് , STD X , KHSD, തോട്ടര, കരിമ്പുഴ

വീട്ടിലൊരു ആടിനെ വാങ്ങിയതും ഉടമസ്ഥന് ഒരു പെൺകുഞ്ഞ് പിറന്നതും ഒരുമിച്ചായിരുന്നു.

ആടിനെ മേയാൻ എവിടേക്കും വിടുമായിരുന്നു, ഏത് സമയത്തും. പക്ഷേ, അവൾക്ക് എല്ലാ രാത്രിയും പല പകലും പുറത്തിറങ്ങാൻ നിരോധനമായിരുന്നു.

ഒടുക്കം, രണ്ടും ഭാരമായി വന്നപ്പോൾ ഒന്നിനെ വിൽക്കാനും മറ്റൊന്നിനെ കെട്ടിക്കാനും തീരുമാനിച്ചു.

ആടിന് രൂപാ അയ്യായിരം വച്ച് കിട്ടിയതുകൊണ്ട് അത് ലാഭമായി. പെണ്ണിന് രൂപ അഞ്ച് ലക്ഷവും ആഡംബര കാറുമൊക്കെയായി മുഴുവൻ നഷ്ടവുമായി.

ആറു മാസം കഴിഞ്ഞപ്പോൾ ആട് രോഗം വന്ന് മൃഗാശ്രുപത്രിയിൽ ചത്തു. അവൾ ഞരമ്പ് മുറിച്ച് ബാത്ത്റൂമിലും. രണ്ട് ജീവിതങ്ങൾ സമ്പൂർണ്ണം.

അപ്പോഴേക്കും അയലത്തെ വീട്ടിൽ നിന്ന് ഒരു പെൺകുഞ്ഞിന്റെകൂടി രോദനം ഉയർന്നു.