+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label തനിമ സുഭാഷ്‌. Show all posts
Showing posts with label തനിമ സുഭാഷ്‌. Show all posts

Thursday, September 28, 2023

സർറിയലിസം , ഫാന്റസി…..

 താൾ - 5

✍️ തനിമ എഴുതുന്നു 

കലയും സാഹിത്യവും പരസ്പര പൂരകങ്ങളാണ്. രണ്ടും മനസിനെ വിമലീകരിക്കുന്നതോടൊപ്പം മൂല്യബോധം പകരുകയും ചെയ്യുന്നു. എം.എൻ.വിജയൻ അഭിപ്രായപ്പെട്ടതു പോലെ നാം ഉണ്ടാക്കുന്നതും ഉണ്ടു തീർക്കുന്നതുമായ ഈ ലോകത്തിൽ ഒരു സന്ധ്യ കൂട്ടിയുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നവരാണ് കവികളും കലാകാരന്മാരും. അതായത് ഇവർ ജീവിതത്തെ കൂടുതൽ സുന്ദരവും ജീവിക്കാൻ കൊള്ളാവുന്നതുമാക്കുന്നു.

ലോകത്തെവിടെയും മനുഷ്യാവസ്ഥകൾ സമാനമാണ്. അതുകൊണ്ടു തന്നെ കാവ്യവഴികളും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതം, സംസ്കാരം, സാമൂഹികാവസ്ഥകൾ, ചരിത്ര സംഭവങ്ങൾ, സാഹിത്യത്തിലെ നൂതന പ്രവണതകൾ തുടങ്ങിയവയുടെ വിനിമയം സാധ്യമാക്കുന്നതിൽ വിവർത്തിത കൃതികൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന പാലമായ വിവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം പാശ്ചാത്യ ലോകത്ത് പ്രചരിച്ച സാഹിത്യ പ്രസ്ഥാനങ്ങൾ, കലാ ചിന്തകൾ, എഴുത്തു രീതികൾ തുടങ്ങിയവയും മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വാധീനം ചെലുത്തിയ ചിന്താധാരകളാണ് സർറിയലിസവും ഫാന്റസിയും.

 

ഫാന്റസി

സാഹിതീയമായും മന:ശാസ്ത്രപരമായും വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കേതിക പദമാണ് ഫാന്റസി. അസാധ്യവും പ്രകൃത്യതീതവുമായ ഏതൊരാഖ്യാനവും സാഹിത്യത്തിൽ ഫാന്റസിയാണ്. മന:ശാസ്ത്രത്തിൽ സ്വപ്നവും ദിവാസ്വപ്നവുമാണ് ഫാന്റസി. മിത്തുകൾ, കെട്ടുകഥകൾ, നാടോടിക്കഥകൾ, യക്ഷിക്കഥകൾ, സ്വപ്ന ദർശനങ്ങൾ, സർറിയലിസ്റ്റ് ആഖ്യാനങ്ങൾ തുടങ്ങി  യാഥാർത്ഥ്യത്തിനപ്പുറമുള്ള ഏത് വിഷയത്തെയും ഫാന്റസിയായി പരിഗണിക്കാം. ജോവന്ന റസ്റ്റ്, വില്യം ആർ ഈർവിൻ, സി എസ് ലെവിസ് തുടങ്ങി പല ചിന്തകരും ഫാന്റസിയെ നിർവചിച്ചിട്ടുണ്ട്. സാമുവൽ ബെക്കറ്റിന്റെ ഗോദോയെ കാത്ത്, കാഫ്കയുടെ ദ ട്രയൽ, ദ കാസിൽ , മെറ്റമോർഫോസിസ് എന്നിവ ഫാന്റസിയെ ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള രചനകളാണ്.

അനന്തമായ ഭാവനയുടെ അതീതയാഥാർത്ഥ്യത്തെയാണ് ഫാന്റസി വെളിപ്പെടുത്തുന്നത്. അബോധ മനസിന്റെ അയുക്തികവും അത്ഭുതാത്മകവുമായ സഞ്ചാരങ്ങൾ, മാനസികമായ താളഭംഗങ്ങൾ, എഴുത്തുകാരുടെ അപരവ്യക്തിത്വത്തിന്റെ ആവിഷ്കാരങ്ങൾ എന്നിങ്ങനെ.

ഫാന്റസിയുടെ ഘടകങ്ങൾ മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന ചെറുകഥയിലാണ്. ഉടനീളം സ്വപ്നാനുഭവം നിറഞ്ഞു നിൽക്കുന്ന ഒരു കഥയാണിത്. ബഷീറിന്റെയും ഉറൂബിന്റെയും പല രചനകളിലും മനസിന്റെ നിഗൂഢ തലങ്ങളിലേക്കുള്ള ഇത്തരം അന്വേഷണം കാണാം. ബഷീറിന്റെ നീല വെളിച്ചം, പൂനിലാവിൽ ഉറൂബിന്റെ വെളുത്ത കുട്ടി തുടങ്ങിയവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. ആധുനികരായ എം മുകുന്ദൻ, കാക്കനാടൻ, മാധവിക്കുട്ടി, ഓ വി വിജയൻ , സക്കറിയ, സേതു, പദ്മരാജൻ എന്നിവരുടെ  രചനകളിലും ഫാന്റസിയുടെ തലങ്ങൾ ദർശിക്കാം.

വിവർത്തനം

ഒരു വാക്കിന്റെയോ വാക്യത്തിന്റെയോ ആശയത്തിന്റെയോ ഒരു പുസ്തകത്തിന്റെയോ അർത്ഥം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്കു മാറ്റുന്നതാണ് സാങ്കേതികാർത്ഥത്തിൽ വിവർത്തനം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഏത് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുന്നുവോ അത് സ്രോത ഭാഷയും (Source Language) ഏതിലേക്ക് വിവർത്തനം ചെയ്യുന്നുവോ അത് ലക്ഷ്യ ഭാഷ ( Target Language) യുമാണ്. സ്രോത ഭാഷയിൽ ആവിഷ്കരിക്കപ്പെട്ട ആശയങ്ങളെ കഴിയുന്നത്ര ഏറ്റക്കുറച്ചിൽ കൂടാതെയും ലക്ഷ്യ ഭാഷയ്ക്ക് ഇണങ്ങുന്ന രീതിയിലുമാവണം വിവർത്തനം ചെയ്യേണ്ടത്. 

ഇതര ദേശങ്ങളിലെ മനുഷ്യാവസ്ഥകൾ, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനജീവിതവും, സാഹിത്യത്തിലും കലയിലും രൂപമെടുക്കുന്ന നവീനാശയങ്ങൾ, ശൈലികൾ, ചിന്താധാരകൾ ഇവയൊക്കെ വിനിമയം ചെയ്യുന്നതിനുള്ള ഉപാധി കൂടിയാണ് വിവർത്തനം.

വിചാര പ്രധാനമായ വൈജ്‌ഞാനിക ഗ്രന്ഥങ്ങൾ മൊഴിമാറ്റുന്ന ശൈലി കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യരചനകൾക്ക് അവലംബിക്കാൻ സാധിക്കില്ല. അവ വിനിമയം ചെയ്യുന്ന ഭാവം വിവർത്തനത്തിൽ ചോർന്നുപോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിവർത്തനം സർഗ്ഗാത്മകത ആവശ്യപ്പെടുന്നൊരു പ്രവർത്തനമാണ്. വിവർത്തനം ചെയ്യുന്നയാളിന്റെ സാഹിത്യപരവും  സാംസ്കാരികവുമായ അവബോധവും സൗന്ദര്യ ബോധവും വിവർത്തനത്തെ സ്വാധീനിക്കും. ഗദ്യപരിഭാഷയെക്കാൾ കവിതാ പരിഭാഷ കൂടുതൽ സങ്കീർണ്ണമാവുന്നത് അതുകൊണ്ടാണ്. കവിത സംവേദനം ചെയ്യുന്ന ഭാവം, സവിശേഷ പദപ്രയോഗങ്ങൾ, താളം ഇവയൊക്കെയും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നിരുന്നാലും കേന്ദ്ര ആശയം ചോർന്നുപോകാതെ ലക്ഷ്യ ഭാഷയുടെ ശൈലിക്കിണങ്ങുന്ന രീതിയിൽ വിവർത്തനം ചെയ്യുന്നതാണ് അഭികാമ്യം.

സർറിയലിസം, പെർസിസ്റ്റൻസ് ഓഫ് മെമ്മറി.

ചിത്രകലയിൽ ഓരോ കാലഘട്ടങ്ങളിലും സംഭവിക്കുന്ന ശൈലീ വ്യതിയാനങ്ങൾക്ക് ദേശ പരമായ സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങൾ കാരണമാവാറുണ്ട്. റിയലിസത്തിൽ നിന്നുള്ള ഘടനാപരവും ആശയപരവുമായ മാറ്റം എന്ന നിലയിൽ റിയലിസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള അന്വേഷണങ്ങളുടെ ഫലമായാണ് യൂറോപ്യൻ ചിത്രകലാ രംഗത്ത് സർറിയലിസം രൂപം കൊള്ളുന്നത്.

റിയലിസത്തിന് വസ്തുക്കളുടെ ബാഹ്യ പ്രതീതിയുളവാക്കാൻ മാത്രമേ കഴിയൂ. എന്നാൽ, യാഥാർത്ഥ്യത്തിനു പിന്നിലെ സമഗ്രവും സങ്കീർണ്ണവും സൃഷ്ടിപരവുമായ ആശയത്തെ അനുഭവപ്പെടുത്തുകയാണ് സർറിയലിസം ചെയ്യുന്നത്. അനുഭവങ്ങളുടെ മൂർത്തതയാണിവിടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.

യുക്‌തി രഹിത ചിന്തയ്ക്കും സ്വപ്നാടനത്തിനും അസംബന്ധത്തിനുമാണ് സർറിയലിസത്തിൽ പ്രാധാന്യം. എന്തും എങ്ങനെയും ചേർക്കാം എന്ന കൊളാഷ് വീക്ഷണവും എന്തും നിർമ്മാണത്തിന്റെ പരിധിയിൽ വരും എന്ന കൺസ്ട്രക്ടിവിസ്റ്റ് സിദ്ധാന്തവും അയുക്തികതയാണ് ശ്രേഷ്ഠം എന്ന ദാദായിസവും ചേർന്നതാണ് സർറിയലിസം. അയുക്തികതയ്ക്കും സ്വപ്നത്തിനും ഭ്രമാത്മകതയ്ക്കും പ്രാധാന്യമുള്ള ഉപബോധ മനസ്സാണ് സർറിയലിസത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ബോധ മനസ്സിനെക്കാൾ ശക്തി ഉപബോധ മനസ്സിനുണ്ടെന്ന് സർറിയലിസ്റ്റുകൾ കരുതുന്നു. പൊതു സമൂഹം രൂപപ്പെടുത്തിയ സദാചാര നിയമങ്ങൾക്കോ ധാർമ്മികതയ്ക്കോ സ്ഥാനമില്ലാത്ത സർറിയലിസത്തിൽ ലൈംഗികതയല്ല, യുദ്ധമാണ് അശ്ലീലം.

1920 കളുടെ മധ്യത്തിലാണ് ഈ കലാ പ്രസ്ഥാനം രൂപമെടുക്കുന്നത്. ആന്ദ്രേ ബ്രട്ടൺ എന്ന കവിയെയാണ് സർറിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത്. റെനെ മാഗ്രിത്ത്, ഫ്രാൻസിസ് പിക്കാബിയ, സാൽവദോർ ദാലി തുടങ്ങിയവർ സർറിയലിസത്തിന്റെ വക്താക്കളാണ്. ചിത്രകലയ്ക്കു പുറമെ നാടക വേദിയിലും കവിത, കഥ, നോവൽ തുടങ്ങിയ സാഹിത്യരൂപങ്ങളിലും സർറിയലിസം പരിവർത്തനങ്ങൾ വരുത്തി. ഫ്രാൻസ് കാഫ്കയുടെ രചനകളിലും ലൂയി ബ്യുനുവലിന്റെ ചലച്ചിത്രങ്ങളിലും സർറിയലിസ്റ്റ് മാതൃകയിലുള്ള അതീത കല്പനകൾ കാണാം.

സാൽവദോർ ദാലിയുടെ ചിത്രങ്ങൾ സർറിയലിസ്റ്റിക് രചനാ രീതിയുടെ ഉത്തമോദാഹരണങ്ങളാണ്. ഒരു വസ്തുവിന്റെ രൂപത്തിൽ ഘടനാപരമായ പൊളിച്ചെഴുത്തുകൾ നടത്തുകയും സ്വപ്നക്കാഴ്ചകളുടെ വേദിയായി ചിത്രങ്ങളെ പുനർ നിർമ്മിക്കുകയും ചെയ്തു അദ്ദേഹം. 

ദാലിയുടെ The Persistence of Memory എന്ന ചിത്രം ഈ രചനാ രീതിയുടെ മികച്ച മാതൃകയാണ്. ഇതിൽ ഘടികാരത്തെ അതിന്റെ മൂർത്തരൂപത്തിലല്ല ചിത്രീകരിക്കുന്നത്. ഘടികാരത്തിന്റെ പൊതുസ്വഭാവത്തിൽ നിന്നും പതിവ് രൂപത്തിൽ നിന്നും മാറി ചിന്തിക്കാനുള്ള സാധ്യത ഇവിടെയുണ്ട്. സമയമെന്നത് പരിമിതമായ ജ്യാമിതീയ രൂപങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും അതിന് നിയതമായൊരു ചട്ടക്കൂടിന്റെ ആവശ്യമില്ലെന്നും ഈ ചിത്രം പറയുന്നുണ്ട്. മരക്കൊമ്പിൽ തൂക്കിയിട്ടിരിക്കുന്നതായോ നിലത്ത് പരന്നൊഴുകുന്നതായോ ചിത്രീകരിക്കപ്പെട്ട ഘടികാരങ്ങൾ സമയബോധത്തിന്റെ വൈപുല്യത്തെ സൂചിപ്പിക്കുന്നു. ഇതിനു സമാനമായി കൊഴിഞ്ഞു തീരുന്ന മരത്തിന്റെ ഇലകളുടെ ദൃശ്യവും കാണാം.

         1932 ൽ ന്യൂയോർക്കിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.








To Join hssMozhi WhatsApp Channel

👉   CLICK HERE


To Join hssMozhi Family WhatsApp Group     

👉   CLICK HERE


Sunday, July 30, 2023

കണ്ണാടി കാൺമോളവും - തുടരുന്നു

    താൾ - 3

✍️ തനിമ എഴുതുന്നു 

ദയാബായി

1941 ഫെബ്രുവരി 22 ന് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള പൂവരണിയിലാണ് സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയുമായ ദയാബായിയുടെ ജനനം. മേഴ്സി മാത്യു എന്നാണ് യഥാർത്ഥ നാമം. ബി.എസ്.സി, എം.എസ്.ഡബ്ലിയു, എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. 1958 ൽ ബീഹാറിലെ പഹാരിബാഗ് കോൺവെന്റിൽ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.

ബോംബെയിലെ ചേരികൾ കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും ബംഗ്ലാദേശ് യുദ്ധത്തെത്തുടർന്ന് യുദ്ധാനന്തര സേവനങ്ങളിലും ഭോപ്പാൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളിലും ദയാബായിയുടെ പങ്കാളിത്തമുണ്ടായിരുന്നു. 1981 മുതൽ തിൻസെ ഗോത്രവർഗ്ഗക്കാരായ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. 1995 മുതൽ ബറൂൾ ഗ്രാമത്തിൽ ജൈവകൃഷിയുടെയും ജല സംരക്ഷണത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. 2007 ൽ വനിത വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു.

ഭാഷ, കേവലം ആശയ വിനിമയോപാധി മാത്രമല്ല, സംസ്കാരത്തിന്റെ സൂചകം കൂടിയാണ്. അതുകൊണ്ടാണ് ഭാഷാ സാഹിത്യങ്ങളുടെ പഠനം സംസ്കാര പഠനം കൂടിയാവുന്നത്. സാഹിത്യ കൃതികൾ സൗന്ദര്യാനുഭവങ്ങൾക്കൊപ്പം മൂല്യബോധം കൂടി പകരുന്നുണ്ട്. പഠിതാക്കളെ മതേതരത്വം, സാമൂഹ്യ പ്രതിബദ്ധത, പാരിസ്ഥിതികാവബോധം, മാനവികത, സഹജീവി സ്നേഹം, ജനാധിപത്യ ബോധം തുടങ്ങിയ ജീവിതമൂല്യങ്ങളിലേക്കു നയിക്കുന്ന, സാമൂഹിക ഇടപെടലുകൾക്ക് പ്രേരിപ്പിക്കുന്ന, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള കരുത്ത് പകരുന്ന പ്രചോദനാത്മകമായ പല ഉള്ളടക്കങ്ങളും ഹയർ സെക്കന്ററി രണ്ടാം വർഷ മലയാളം പാഠപുസ്തകത്തിലുണ്ട്. അതിലൊന്ന് സാമൂഹ്യ പ്രവർത്തകയായ ദയാബായിയുടെ ജീവിതത്തിലുണ്ടായ ഒരനുഭവമാണ്.

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഗിരിവർഗ്ഗക്കാർക്കിടയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന ദയാബായിയുടെ ആത്മകഥയാണ് പച്ചവിരൽ. ആ കൃതിയിൽ നിന്നാണ് ഈ പാഠഭാഗം.

കോഴിക്കോട്ടുള്ള ഒരു ഹോസ്പിറ്റലിൽ ദയാബായി നഴ്സിംഗ് പരിശീലിക്കുന്ന കാലത്തുണ്ടായ അനുഭവമാണിത്. ക്ഷയരോഗിയും അവശനുമായി വഴിയിൽ കിടന്ന വൃദ്ധനെ ഒരു പുരോഹിതൻ കാറിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുവരുന്നു. കടുത്ത ചുമയുള്ള, കഫം തുപ്പുന്ന അയാൾക്ക് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ടായിരുന്നു. ആരെങ്കിലും നിർബന്ധിക്കുമ്പോൾ മാത്രം സംസാരിച്ചിരുന്ന അയാൾ ആമ സാർ, അല്ല സാർ എന്നും പേര് ചോദിച്ചാൽ ജോർജ് സാർ എന്നും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഈ അവസ്ഥയിൽ ആശുപത്രി അധികൃതർ മുറുമുറുപ്പ് തുടങ്ങി. എന്നു മാത്രമല്ല, ആവശ്യത്തിന് സ്‌റ്റാഫില്ലെന്നും നിലവിലുള്ള രോഗികളെപ്പോലും നോക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും അവർ ആ പുരോഹിതനെ ബോധ്യപ്പെടുത്തി. അയാളെ വണ്ടിയിൽ കയറ്റി കിടന്ന സ്ഥലത്തു തന്നെ കൊണ്ടുപോയിടട്ടെ എന്ന പുരോഹിതന്റെ ചോദ്യം കേട്ട് ദയാബായി ആ വൃദ്ധനെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും അവരുടെ ചുമതലയിൽ അഗതിയായ അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും ചെയ്തു.

ദയാബായിയുടെ ഈ പ്രവൃത്തിയിൽ അവശതയനുഭവിക്കുന്ന മനുഷ്യരോടുള്ള കാരുണ്യവും താൻ ജീവിക്കുന്ന സമൂഹത്തോടുള്ള ഉത്തരവാദിത്തവുമുണ്ട്.

 "നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും " എന്ന എഴുത്തച്ഛന്റെ ചിന്തയെ ദയാബായിയുടെ ഈ അനുഭവവുമായി ബന്ധിപ്പിക്കാവുന്നതാണ്. മനസിൽ നന്മയുള്ള മനുഷ്യർ എല്ലാക്കാര്യങ്ങളിലും നന്മ കണ്ടെത്തുമെന്നു മാത്രമല്ല മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധരുമായിരിക്കും.

റോഡരികിൽ അവശനായിക്കിടന്ന ഒരു അനാഥ വൃദ്ധനെ ആശുപത്രിയിലെത്തിച്ച പുരോഹിതന്റെയും അയാളെ ശുശ്രൂഷിക്കാൻ തയ്യാറായ ദയാബായിയുടെയും മനോഭാവത്തിലും പ്രവൃത്തിയിലും തെളിഞ്ഞു കാണുന്നത് ഈ ശുഭചിന്തയാണ്.

 

ശ്രീനാരായണ ഗുരു

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവും ആത്മീയ ഗുരുവുമായ ശ്രീനാരായണഗുരു 1856 ആഗസ്റ്റ് 20 ന് തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായാണ് ജനിച്ചത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ ജാതീയമായ അവശതയിലും അസമത്വത്തിലും കഴിഞ്ഞു കൂടിയ ഒരു കാലഘട്ടത്തിലാണദ്ദേഹത്തിന്റെ ജനനം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ സ്വപ്നം കണ്ട അദ്ദേഹം അതിനനുസൃതമായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു. പിതാവിൽ നിന്ന് പ്രാഥമിക അറിവുകൾ നേടിയ ശേഷം ചെറുപ്പത്തിൽ തന്നെ മലയാളം, തമിഴ് ഭാഷകളും വശമാക്കി. കായംകുളം കുമ്മമ്പള്ളി രാമൻ പിള്ളയാശാനിൽ നിന്ന് ഗുരുകുല സമ്പ്രദായ പ്രകാരം സംസ്കൃതത്തിലെ ഉപരി പാഠങ്ങൾ അഭ്യസിച്ചു. തർക്കശാസ്ത്രം, വേദാന്തം എന്നിവയിൽ അസാമാന്യ പാടവം നേടിയ ശേഷം കുട്ടികൾക്കായി പാഠശാലയും നടത്തി.

കുട്ടിക്കാലത്തു തന്നെ ജാതീയമായ ആചാരങ്ങൾ പാലിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചു എന്നു മാത്രമല്ല, എല്ലാ ജനങ്ങളോടും സാഹോദര്യത്തോടെ പെരുമാറാനും ഗുരു ശ്രദ്ധിച്ചിരുന്നു. അയിത്തം ഇല്ലാതായാൽ മാത്രമേ ശരിയായ സാമൂഹിക പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഗുരുദേവൻ ആരാധനാലയങ്ങൾ ജനങ്ങളുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരിക്കണമെന്ന് നിർദ്ദേശിച്ചു. AD 1888 ലെ ശിവരാത്രി ദിവസമാണ് അദ്ദേഹം ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നിർവഹിച്ചത്. ഈശ്വരൻ ഒരു ജാതിയുടെയും ആളല്ലെന്നും ജീവരാശിക്കു മുഴുവനുമുള്ളതാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ക്ഷേത്രങ്ങളോടനുബന്ധിച്ച് അദ്ദേഹം വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.

തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളിലായി അറുപത്തിയഞ്ചോളം കൃതികൾ ഗുരുദേവൻ രചിച്ചിട്ടുണ്ട്. ഗഹനമായ വേദാന്ത തത്വങ്ങളും പ്രപഞ്ച സത്യത്തിന്റെ ഏകതയും മിക്ക കൃതികളുടെയും അന്തർധാരയാണ്. ദർശനമാല, ആത്മോപദേശ ശതകം, ദൈവദശകം, അനുകമ്പാ ശതകം, ബ്രഹ്മവിദ്യാ പഞ്ചകം, ജാതി മീമാംസ, കുണ്ഡലിനിപ്പാട്ട് മുതലായ കൃതികൾ പ്രത്യേക പരാമർശമർഹിക്കുന്നു.

ശിവഗിരിയിലെ വൈദിക മഠത്തിൽ വച്ച് 1928 സെപ്തംബർ 20 ന് ശ്രീ നാരായണഗുരു സമാധിയായി.

 

ദൈവദശകം

1914 ൽ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികൾക്ക് പ്രാർത്ഥനാ സമയത്ത് ചൊല്ലുന്നതിനു വേണ്ടിയാണ് പത്ത് ശ്ലോകങ്ങളുള്ള ഈ പ്രാർത്ഥനാ ഗീതം ശ്രീ നാരായണ ഗുരു രചിച്ചത്. ആലുവ സംസ്കൃത പാഠശാലയിലെ കുട്ടികൾക്കു വേണ്ടി എഴുതിയതാണെന്നും അഭിപ്രായമുണ്ട്.എല്ലാ മതവിഭാഗക്കാർക്കും ഉൾക്കൊള്ളാവുന്ന ഒരു വിശ്വ പ്രാർത്ഥനയായി ഈ രചനയെ വിശേഷിപ്പിക്കാം. ഒരു പ്രത്യേക പേര് പറയാതെ എല്ലാവർക്കും സ്വീകാര്യമായ 'ദൈവമേ' എന്ന സംബോധനയാണ് ഗുരു ഉപയോഗിക്കുന്നത്. മനുഷ്യരാശിയുടെ ദൈവം ഒന്നാണെന്ന സൂചനയാണിവിടെ കാണുന്നത്.

പ്രകർഷേണയുള്ള അർത്ഥനയാണ് പ്രാർത്ഥന.ഇവിടെയൊരു അർത്ഥന അഥവാ അപേക്ഷയുണ്ട്. സ്വാർത്ഥതയുടെ അംശം തീരെയില്ലാത്ത പ്രാർത്ഥനയാണ് ദൈവദശകം. ഞങ്ങളെ കൈവിടാതെ രക്ഷിക്കുക എന്നാണ് ഗുരു പ്രാർത്ഥിക്കുന്നത്. ഞങ്ങൾ എന്നാൽ മാനവരാശി തന്നെയാണ്. ഭവാബ്ധിയെന്നത് പ്രശ്ന സങ്കീർണ്ണമായ ഭൗതിക ജീവിതവും. ഈ ജീവിതമാകുന്ന സാഗരം കടക്കാനുള്ള ആവിക്കപ്പലിന്റെ കപ്പിത്താനാണ് ഗുരുവിന്റെ സങ്കല്പത്തിലെ ദൈവം. ജീവിത പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ഉപാധിയാണ് ഈശ്വര പാദങ്ങൾ

നമുക്ക് കണ്ടും കേട്ടും തൊട്ടും മണത്തും ഇന്ദ്രിയങ്ങളിലൂടെ അറിയാനാവുന്ന ഭൗതികമായവ ഇല്ലാതെയാവുമ്പോൾ അവശേഷിക്കുന്നതെന്തോ അത് ദൈവ ചൈതന്യത്തിൽ ലയിക്കണമെന്ന് ഗുരു ആഗ്രഹിക്കുന്നു. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. വസ്ത്രത്തെ അതുണ്ടാക്കാനുപയോഗിക്കുന്ന നൂല്, നൂലിനാധാരമായ പഞ്ഞി, പഞ്ഞി ഉണ്ടാകുന്ന പഞ്ഞിച്ചെടി, പഞ്ഞി ച്ചെടിയുടെ വിത്ത് എന്നിങ്ങനെ സൂക്ഷ്മ തലത്തിൽ അന്വേഷിക്കുമ്പോൾ വിത്തിനപ്പുറം എന്ത് എന്ന ചിന്തയിൽ എത്തും. അപ്പോഴാണ് ഇതിനെല്ലാമപ്പുറമുള്ള പ്രപഞ്ച സത്യത്തെ തിരിച്ചറിയുന്നത്. ഈ ചൈതന്യമാണ് എന്നിലും നിന്നിലും സകല ചരാചരങ്ങളിലും കുടികൊള്ളുന്നത് എന്ന വിശാലമായ ചിന്ത മനുഷ്യരെ ഏകത്വത്തിലേക്കു നയിക്കും. ഇത് മനസിലാകുമ്പോൾ എങ്ങനെയാണോ ദൃഷ്‌ടി നിശ്ചലമാകുന്നത് , മനസ്സ് അഭാവത്തിലേക്കു പോകുന്നത്, അതുപോലെ ഞാനെന്ന സത്ത നിന്നിൽ ലയിച്ചു ചേരണമെന്നതാണ് ഈ പ്രാർത്ഥനയുടെ അന്ത:സത്ത.

ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ മാത്രമേ ഗുരുവിന്റെ പ്രാർത്ഥനയിലുള്ളൂ. ദൈനം ദിന ജീവിതത്തിൽ ഏറ്റവും പ്രധാനമായ അന്നവും വസ്ത്രവുമാണത്. ധന്യതയാണ് ജീവിതത്തെ സുഖകരമാക്കുന്നത്. മനുഷ്യ നിർമ്മിത നിയമങ്ങൾക്കപ്പുറം പ്രപഞ്ചത്തിന്റെ നിയമങ്ങളനുസരിച്ചുള്ള ജീവിതമാണത്. അവിടെ എല്ലാവരും തുല്യരാണ്. ജാതീയതയുടെയോ അധികാരത്തിന്റെയോ വേലിക്കെട്ടുകൾ ഇല്ലെന്നു സാരം.




Sunday, July 16, 2023

കണ്ണാടി കാൺമോളവും

   താൾ - 2

✍️ തനിമ എഴുതുന്നു 

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് സംഭവ പർവം എന്ന അധ്യായത്തിലെ ശകുന്തളോപാഖ്യാനത്തിലെ കുറച്ച് വരികളാണ് പാഠഭാഗം. എഴുത്തച്ഛന്റെ കാവ്യഭാഷയുടെ ശക്തിയും സൗന്ദര്യവും ഈ ഭാഗത്ത് പരിചയപ്പെടാം.

താൻ ഗാന്ധർവ വിധിപ്രകാരം വിവാഹം കഴിച്ച ശകുന്തള പുത്രനോടൊപ്പം കൊട്ടാരത്തിലെത്തുമ്പോൾ പഴയതെല്ലാം മറന്ന ദുഷ്യന്തൻ അവളെ കുലടയെന്നും മറ്റും ആക്ഷേപിക്കുന്നു. ഈ ആക്ഷേപങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്ന ശകുന്തള തന്റെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പാഠഭാഗത്തുള്ളത്.

ദുഷ്യന്തന്റെ ശകുന്തളോപാലംഭമാണ് ആദ്യഭാഗം. അദ്ദേഹം ഇപ്രകാരം പറയുന്നു. സ്ത്രീകൾ അഹങ്കാരികളാണെന്ന് എനിക്ക് കേട്ടുകേൾവിയേയുള്ളൂ. ഇപ്പോൾ അത് കാണേണ്ടി വന്നിരിക്കുന്നു. കുലടയായ നീ കുലീനയെന്നു ഭാവിച്ച് വെറുതെ അതുമിതും പറയുന്നത് നിർത്തുക നിനക്ക് ഞാൻ സ്വർണ്ണം, രത്നം, വസ്ത്രങ്ങൾ തുടങ്ങിയവ വേണ്ടുവോളം നൽകാം. അതും കൊണ്ട് നിനക്കിഷ്ടമുള്ള ദേശത്ത് പോയി ജീവിച്ചു കൊള്ളണം. ഇവിടെ നിന്ന് വെറുതെ സമയം പാഴാക്കേണ്ടതില്ല. കുയിൽപ്പിടയെപ്പോലെ നീ അന്യനാൽ വളർത്തപ്പെട്ടവളാണ്. അതുകൊണ്ടു തന്നെ എനിക്ക് നിന്നെ കാണാൻ ഒട്ടും തന്നെ ആഗ്രഹമില്ല.

ശകുന്തളയെ അഹങ്കാരിയെന്നും ചീത്ത സ്ത്രീയെന്നും, സമ്പത്തിൽ അഭിരമിക്കുന്നവളെന്നും പറഞ്ഞ ദുഷ്യന്തൻ ഒടുവിൽ അവളുടെ ജന്മവൃത്താന്തം പറഞ്ഞും ആക്ഷേപിക്കുന്നു. ഈ നിന്ദാ വാക്കുകൾ കേട്ട് ലജ്ജിതയായ ശകുന്തള ഇങ്ങനെ പറഞ്ഞു,

കടുകുമണിയുടെ അത്രയും മാത്രം വലിപ്പമുള്ള അന്യരുടെ ദോഷങ്ങൾ കാണുന്ന നീ ആനയുടെയത്രയും വലുതായ നിന്റെ ദോഷങ്ങൾ കാണുന്നതേയില്ല. ഈയൊരു സ്വഭാവത്തിൽ നിന്ന് അറിവുള്ളവർ പോലും മുക്തരല്ല. അപ്പോൾ പിന്നെ നിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ദുഷ്യന്തൻ ഒട്ടും അറിവുള്ളയാളല്ല എന്നാണ് ശകുന്തള വ്യംഗ്യമായി സൂചിപ്പിക്കുന്നത്. തന്റെ ജന്മത്തെ ആക്ഷേപിച്ച ദുഷ്യന്തനോട് നിന്റെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ് എന്റെ ജന്മമെന്നും ശകുന്തള പറയുന്നു. നിനക്ക് ഭൂമിയിൽ മാത്രമേ സഞ്ചരിക്കാനാവൂ. പക്ഷേ എനിക്ക് ഭൂമിയിലും ആകാശത്തും ഒരുപോലെ സഞ്ചരിക്കാനാവും. ദുഷ്യന്തൻ വെറുമൊരു മനുഷ്യനും ശകുന്തള ദിവ്യത്വമുള്ളവളുമാകയാലാണ് ഇത് സാധിക്കുന്നത്. നമ്മൾ തമ്മിൽ മേരു പർവതവും കടുകും തമ്മിലുള്ള വ്യത്യാസമുണ്ട്. താങ്കൾ ഒട്ടും അറിവില്ലാത്തവനാകയാലാണ് ഇത് മനസ്സിലാവാത്തത്.

വിരൂപന്മാരായ ആളുകൾ സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതു വരെയും തങ്ങൾക്ക് സൗന്ദര്യമുണ്ടെന്നു കരുതുകയും മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യും. സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ല. എന്നാൽ കുറ്റമില്ലാത്ത സജ്ജനങ്ങൾ മറ്റുള്ളവരെ ഒരിക്കലും നിന്ദിക്കുകയില്ല. നിത്യവും സ്വച്ഛജലത്തിൽ കുളിച്ചാലും മദിച്ച ആനയ്ക്ക് പൊടി മണ്ണിൽ കുളിച്ചാലേ സന്തോഷമുണ്ടാകൂ. അതുപോലെ ദുഷ്ടന്മാർക്ക് സജ്ജനങ്ങളെ നിന്ദിച്ചാലേ സന്തോഷമുണ്ടാകൂ. എന്നാൽ സജ്ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കുകയില്ല.

 സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയപ്പെടേണ്ടതുണ്ട്. ദുഷ്ടരായ അവരോട് അറിവുള്ളവർ ശുഭ കാര്യങ്ങളും അശുഭ കാര്യങ്ങളും പറഞ്ഞാൽ അവർ അശുഭം മാത്രമേ മനസിലാക്കുകയുള്ളൂ. എന്നാൽ നല്ല മനുഷ്യർ പെട്ടെന്നു തന്നെ നല്ല കാര്യങ്ങൾ ഗ്രഹിക്കും. ഇത് പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ നിന്ന് അരയന്നം പാൽ മാത്രം വേർതിരിച്ച് കുടിക്കുന്നതു പോലെയാണ്.

 ഇപ്രകാരം ശകുന്തള പറഞ്ഞ സമയത്ത് ആകാശത്തു നിന്ന് ഒരു അശരീരിവാക്യം കേട്ടു. ദേവസ്ത്രീകൾക്കു തുല്യയായ ശകുന്തളയെയും പുത്രനെയും നീ സ്വീകരിക്കുക. അവൻ ഭരതനെന്ന പേരിൽ പ്രശസ്തനായിത്തീരും എന്നായിരുന്നു അത്. ഈ ദേവവാക്യം അനുസരിച്ചു കൊണ്ട് ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ശകുന്തള ഭർത്താവിനൊപ്പം സന്തോഷപൂർവം കഴിയുകയും ചെയ്തു.

 ഇവിടെ ശകുന്തള ആത്മാഭിമാനവും നിലപാടുകളുമുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ദുഷ്യന്തന്റെ ആക്ഷേപ വാക്കുകൾക്ക് അവൾ മറുപടി കൊടുക്കുന്നത് തികച്ചും ബുദ്ധിപരമായാണ് . ദുഷ്യന്തനെപ്പോലെ മോശം വാക്കുകൾ ശകുന്തള ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യംഗ്യ സൂചനകൾ കൊണ്ടും വ്യാജ സ്തുതി കൊണ്ടുമാണ് ദുഷ്യന്തന്റെ നിസ്സാരത അവൾ ബോധ്യപ്പെടുത്തുന്നത്. ഭൂപതീതിലകം, ധാത്രീശൻ എന്നൊക്കെ ദുഷ്യന്തനെ സംബോധന ചെയ്യുന്ന ശകുന്തള ഈ സംബോധനകൾക്ക് അർഹമല്ലാത്ത രീതിയിലാണ് അയാളുടെ പ്രവൃത്തികൾ എന്നാണ് സൂചിപ്പിക്കുന്നത്. പാംസുസ്നാനത്താൽ സന്തോഷിക്കുന്ന മത്തേഭം എന്നതിലൂടെ  ദുഷ്യന്തൻ ദുഷ്ടനാകയാൽ സജ്ജന നിന്ദയിൽ സന്തോഷം കണ്ടെത്തുന്നയാളാണ് എന്ന് സൂചിപ്പിക്കുന്നു. ഒരേ സമയം രാജാധിപത്യത്തോടും പുരുഷാധിപത്യത്തോടും കലഹിക്കുന്നവളാണ് ശകുന്തള.

 കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയോട് ഈ കഥാപാത്രത്തിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്. രണ്ടു പേരും പുരുഷാധികാരത്തെ ചോദ്യം ചെയ്യുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നവരാണ്.

ശാകുന്തളം മൂലകഥ വ്യാസഭാരതത്തിലാണുള്ളതെങ്കിലും കൂടുതൽ പ്രചാരം നേടിയത് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകമാണ്. ഈ നാടകത്തിൽ മൂലകഥയിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ കാളിദാസൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അത് അടയാള മോതിരത്തിന്റെ കഥയും ശാപവൃത്താന്തവുമാണ്. ദുഷ്യന്തൻ തെറ്റുകാരനല്ലെന്നു വരുത്താനാണ് ഈ മാറ്റങ്ങൾ കൂട്ടിച്ചേർത്തതെന്ന് മുണ്ടശ്ശേരി അഭിപ്രായപ്പെട്ടിട്ടുണ്ട്. കാളിദാസന്റെ ശകുന്തള പുരുഷാധിപത്യത്തിന് വിധേയയായി കഴിയുന്നവളുമാണ്.

 

എഴുത്തച്ഛൻ

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛൻ  മലയാള സാഹിത്യത്തിൽ ഭക്തി പ്രസ്ഥാനത്തിന്റെയും കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായും  കരുതപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞതാണ്. AD 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരാണെന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥ നാമം രാമാനുജൻ എന്നാണെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛൻ തന്റെ അവസാന കാലം ചെലവഴിച്ചത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.

മുപ്പത് അക്ഷരമുള്ള വട്ടെഴുത്തിനു പകരം അൻപത്തിയൊന്നക്ഷരമുള്ള മലയാള ലിപി പ്രയോഗത്തിൽ വരുത്തിയത് എഴുത്തച്ഛനാണ്. സംസ്കൃതപദങ്ങൾ മലയാളത്തിനു ചേരുന്ന രീതിയിൽ ധാരാളമായി എഴുത്തച്ഛൻ പ്രയോഗിച്ചിട്ടുണ്ട്. ഇന്നത്തെ മലയാളത്തോടടുത്തു നിൽക്കുന്ന ഒരു ഭാഷാരീതി അദ്ദേഹം രൂപ പ്പെടുത്തിയെടുത്തു. ഒരു ജനത ഭൗതികമായും ആത്മീയമായും ജീർണ്ണത അനുഭവിച്ച ഒരു കാലഘട്ടത്തിൽ തന്റെ കവിതയിലൂടെ അവരെ ഉദ്ധരിക്കാനാണ് എഴുത്തച്ഛൻ ശ്രമിച്ചത്. അതിനായി അദ്ദേഹം അദ്ധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളിലൂടെ പാട്ടും മണിപ്രവാളവുമായി വേർതിരിഞ്ഞു നിന്ന മലയാള സാഹിത്യത്തെ പരിഷ്കരിച്ച് നൂതനമായൊരു കാവ്യഭാഷ സൃഷ്ടിച്ചു. നിത്യജീവിത സാഹചര്യങ്ങളോടടുത്തു നിൽക്കുന്ന വാമൊഴി പ്രയോഗങ്ങളും എഴുത്തച്ഛന്റെ രചനയുടെ സവിശേഷതകളാണ്.

എഴുത്തച്ഛന്റെ പ്രധാന കൃതികൾ അധ്യാത്മ രാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ്.സംസ്കൃതത്തിൽ എഴുതപ്പെട്ട അധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളാണിവ. ഇവയ്ക്കു പുറമെ ഹരി നാമ കീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താ രത്നം, ബ്രഹ്മാണ്ഡപുരാണം എന്നീ കാവ്യങ്ങളും എഴുത്തച്‌ഛന്റേതാണെന്നു കരുതപ്പെടുന്നു.

 

മഹാഭാരതത്തിലെ അധ്യായങ്ങൾ

മഹാഭാരതത്തിലെ അധ്യായങ്ങൾക്കു പറയുന്ന പേര് പർവം എന്നാണ്. ആകെ പതിനെട്ട് പർവങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ആദിപർവം, സഭാപർവം, വനപർവം, വിരാടപർവം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണ്ണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീ പർവം, ശാന്തിപർവം, അനുശാസനാ പർവം, അശ്വമേധപർവം, ആശ്രമപർവം, മൗസലപർവം, മഹാപ്രസ്താനികപർവം, സ്വർഗ്ഗാരോഹണപർവം എന്നിവയാണവ.

ഇതിനു പുറമെ അനുബന്ധപർവമായി ഹരിവംശം എന്നൊരധ്യായം കൂടിയുണ്ട്. ശ്രീകൃഷ്ണന്റെ ജീവചരിത്രമാണിതിൽ പരാമർശിക്കുന്നത്.

എഴുത്തച്ഛൻ തന്റെ മഹാഭാരതം കിളിപ്പാട്ടിൽ അധികമായി നാലധ്യായങ്ങൾ ചേർത്തിട്ടുണ്ട്. പൗലോമ പർവം, ആസ്തികപർവം, സംഭവപർവം, ഐഷികപർവം എന്നിങ്ങനെ. മഹാഭാരതം കിളിപ്പാട്ടിൽ ആകെ ഇരുപത്തിയൊന്ന് പർവങ്ങളാണുള്ളത്.

 

സുഭാഷിതം, ലോകോക്തികൾ

നന്നായി പറയപ്പെട്ടത് എന്നാണ് സുഭാഷിതം എന്ന വാക്കിന്റെ അർത്ഥം. ജീവിത വിജയത്തിനുപകരിക്കുന്ന ഉപദേശങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. അർത്ഥപൂർണ്ണമായ കവിതാ ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം വെളിപ്പെടുത്തുകയാണ് സുഭാഷിതങ്ങളുടെ ലക്ഷ്യം.

തത്വചിന്താ പ്രധാനമായ വരികളോ പഴഞ്ചൊല്ലുകളോ ആണ് ലോകോക്തികളായി കണക്കാക്കപ്പെടുന്നത്. കവിതാ സന്ദർഭത്തിൽ നിന്ന് മാറ്റി നിർത്തിയാലും ഇവയ്ക്ക് അർത്ഥപൂർണ്ണതയുണ്ട്. ലോകോക്തികളാൽ സമ്പന്നമാണ് എഴുത്തച്ഛന്റെ കൃതികൾ

 

ചില ഉദാഹരണങ്ങൾ:

1. വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്യജന്മം ക്ഷണഭംഗുരം.

2. ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു -

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.

3. കണ്ണാടി കാൺമോളവും

തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കു -

മെത്രയും വിരൂപന്മാർ

4. മത്തേഭം പാംസുസ്നാനം

കൊണ്ടല്ലോ സന്തോഷിപ്പൂ

നിത്യവും സ്വച്ഛജലം

തന്നിലേ കുളിച്ചാലും

5. സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ

ക്രുദ്ധനാം സർപ്പത്തെക്കാ

ളേറ്റവും പേടിക്കണം.

6.നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും

വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതു പോലെ




Tuesday, August 2, 2022

മലയാളി ഒരു ജനിതക വായന ( K SETHURAMAN ) : പഠനം - തനിമ സുഭാഷ്‌

 വായനച്ചെല്ലം - 6


കേരളത്തെക്കുറിച്ച് നിലവിലുള്ള ചരിത്ര ധാരണകളെ ജനിതക പഠനങ്ങളുടെ അടിസ്ഥാനത്തിൽ പൊളിച്ചെഴുതുകയാണ്, കെ. സേതുരാമൻ 'മലയാളി: ഒരു ജനിതകവായന എന്ന രചനയിലൂടെ. മനുഷ്യൻ, സമൂഹം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ഈ കൃതിയുടെ രചന. കേരളത്തിലെ ആദിമ കൂടിയേറ്റം മുതൽ ആധുനിക സമൂഹത്തിന്റെ രൂപീകരണം വരെയുള്ള ചരിത്രത്തെ വികാസത്തിന്റെ വിവിധ ഘട്ടങ്ങൾ വിശകലനം ചെയ്തും മലയാളിയുടെ ആഗമന ചരിത്രം, വ്യത്യസ്ത ജാതി സമൂഹങ്ങളുടെ നിലനില്‌പ്‌,  ഭാഷാപരവും രാഷ്ട്രീയപരവുമായ പ്രത്യേകതകൾ മുതലായവയെക്കുറിച്ച് ചർച്ച ചെയ്തും പുന:സൃഷ്ടിക്കുന്നു. ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും പുനർവായനയിലൂടെയും ജനിതകപഠനങ്ങളുടെ വിശകലനത്തിലൂടെയുമാണ് ഈ തിരുത്തിയെഴുത്ത് ഗ്രന്ഥകാരൻ നിർവഹിക്കുന്നത്. ഇതിനായി സംഘസാഹിത്യ കൃതികളുടെ പശ്ചാത്തലം, നാടോടിസാഹിത്യം, ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സംസ്കാരം, ശിലാലിഖിതങ്ങൾ എന്നിവയും വിശകലനവിധേയമാക്കുന്നു.

വ്യത്യസ്ത ജാതി സമൂഹങ്ങളുടെ ജനിതകബന്ധം നിലവിലുള്ള ചരിത്ര ധാരണകൾക്ക് വിരുദ്ധമാണ് എന്ന കണ്ടെത്തലാണ് പുതിയൊരു വീക്ഷണകോണിലൂടെയുള്ള ഈ ചരിത്ര രചനയ്ക്ക് പ്രചോദനം.

അടുത്ത കാലത്തുണ്ടായ മുസ്സിരിസ്സ് പൈതൃക ഖനനവും ഗവേഷണവും ആര്യൻമാരുടെ കുടിയേറ്റത്തിനു മുൻപു തന്നെ കേരളത്തിൽ ഒരു പരിഷ്കൃത സമൂഹം നിലനിന്നിരുന്നു എന്ന് സ്ഥാപിക്കുന്നു. എം.ജി.എസ്.നാരായണനെപ്പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം ഇപ്രകാരമാണ്, നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്ന കേരളത്തിൽ ആദിവാസികൾ എന്ന് അറിയപ്പെട്ട ദ്രാവിഡർ കുടിയേറി. കാർഷികവൃത്തിയിൽ ഏർപ്പെട്ട ഇവർ ഗോത്രങ്ങളായാണ് ജീവിച്ചത്. പിന്നീട് ആദി ചേര സാമ്രാജ്യം ഉദയം കൊണ്ടു. പിൽക്കാലത്ത് ആര്യന്മാർ വടക്കേ ഇന്ത്യയിലും തുടർന്ന് തെക്കേ ഇന്ത്യയിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ആര്യാധിനിവേശത്തിന്റെ ഫലമായി ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ഭരണ വ്യവസ്ഥയുണ്ടാവുകയും ജനങ്ങൾ ഒരേ സംസ്കാര ധാരയിൽ ഏകോപിപ്പിക്കപ്പെടുകയും ചെയ്തു. ഈ വൈരുധ്യങ്ങളുടെ സാധുതയെയാണ് ജനിതക പഠനങ്ങളിലൂടെയും ചരിത്ര രേഖകളുടെ പുനർവായനയിലൂടെയും ഈ ഗ്രന്ഥത്തിൽ അന്വേഷണ വിധേയമാക്കുന്നത്.

കേരള ഗസറ്റിയറിൽ നിഗ്രിറ്റോ , പ്രോട്ടോ ആസ്ട്രലോയ്ഡ്ദ്രാവിഡർ, ആര്യൻ, എന്നു തുടങ്ങി കേരള ജനതയെ വംശീകരിച്ചിരിക്കുന്നു. എന്നാൽ ചരിത്രകാരന്മാരുടെ ആഖ്യാനത്തിനു വിപരീതമായി, വംശീയ ഘടകങ്ങൾ ജാതിയോ ഗോത്രമോ അനുസരിച്ചല്ല നിർണ്ണയിക്കേണ്ടത് മറിച്ച് സാമ്പത്തിക ഘടകവും ലൈംഗിക തെരഞ്ഞെടുപ്പുമാണ് മനുഷ്യന്റെ ശരീര ഘടനയെ നിർണ്ണയിക്കുന്നതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന്, ആര്യന്മാർ എന്ന് കരുതപ്പെടുന്ന നമ്പൂതിരിമാരിൽ ആര്യാംശവും ദ്രവീഡിയാംശവും പ്രകടമാണ്. അതുകൊണ്ടു തന്നെ ജനിതക പഠനവും നരവംശ ശാസ്ത്ര പഠനവും ഭാഷാശാസ്ത്ര പഠനവും ഏകോപിപ്പിച്ചു കൊണ്ടു മാത്രമേ ശരിയായ ചരിത്ര രചന സാധ്യമാവൂ.

ഏകദേശം എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ നിന്ന് ആയിരത്തിലധികം മനുഷ്യർ ആഫ്രിക്കേതര പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവരുടെ ജനിതക ഘടകം ആഫ്രിക്കേതര രാജ്യങ്ങളിലെ എല്ലാ വ്യക്തികളിലും കാണപ്പെടുന്നു. ഇതിൽ പെട്ട ഒരു കൂട്ടം മനുഷ്യർ പതിനായിരം വർഷങ്ങൾക്കുള്ളിൽ കടൽമാർഗ്ഗം ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങളിലും എത്തി.

പതിനായിരം വർഷങ്ങൾക്കു മുമ്പ് ഹിമയുഗത്തിന്റെ അവസാനത്തോടെ മനുഷ്യരാശിയുടെ പലായനത്തിന് അന്ത്യം കുറിച്ചു കൊണ്ട് കാർഷിക സംസ്കൃതി വ്യാപിച്ചു. പുരാതന തുർക്കിയിലാണിതിന് തുടക്കം കുറിച്ചത്. പിന്നീട് നൈൽ, യൂഫ്രട്ടിസ്, ടൈഗ്രിസ് , യാങ്ഷെ,  സിന്ധു നദീതടങ്ങളെ കേന്ദ്രീകരിച്ച് നാഗരികത വളർന്നു. ചെമ്പിന്റെയും ഇരുമ്പിന്റെയും കണ്ടുപിടിത്തം നാഗരികതയെ ലോകവ്യാപകമാക്കി. ആദിമ മനുഷ്യരുടെ ജീവിത ശൈലിയെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ഉപസമൂഹങ്ങളാണ് ചോലനായ്ക്കർ, കാടർ മുതലായ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ. ഈ ഗോത്രവർഗ്ഗങ്ങൾക്കും പൊതു മലയാളി സമൂഹത്തിനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ജനിതക പഠനങ്ങൾ ഓർമിപ്പിക്കുന്നു.

പെരിയാർ, ഭാരതപ്പുഴ തീരങ്ങളിലും കുട്ടനാട്ടിലുമാണ് കേരളത്തിൽ കൃഷി വ്യാപിച്ചത്. പാലക്കാടും തമിഴ് നാട്ടിലെ കൊങ്കുനാടുമായും ഈ പ്രദേശങ്ങൾ ബന്ധം സ്ഥാപിച്ചു. കാർഷികവൃത്തിയിലേർപ്പെട്ട ഗോത്രസമൂഹങ്ങളിൽ ജനസംഖ്യയിൽ ക്രിസ്തുവർഷാരംഭത്തോടെ വൻ വർദ്ധനവുണ്ടായി. 'കേരളപുത്ര എന്ന് അശോക ശാസനങ്ങളിൽ രേഖപ്പെട്ട ആദി ചേരന്മാരാണ് കേരളത്തിന്റെ പ്രഥമ രാഷ്ട്രീയ ഘടനയായി രൂപപ്പെട്ടത്. ദ്രാവിഡ കാവൽ ദൈവങ്ങളായിരുന്ന മാടൻ, കറുപ്പൻ , കാളി, ചാത്തൻ എന്നീ മൂർത്തികളെ അവർ ആരാധിച്ചു. അശോകന്റെ മൗര്യ സാമ്രാജ്യ കാലം മുതലാണ് വടക്കേ ഇന്ത്യയിൽ നിന്ന് ശ്രമണ മതങ്ങളെയും ആചാര രീതികളെയും ദക്ഷിണേന്ത്യൻ കാർഷിക സമൂഹം ഏറ്റെടുത്തത്.

 BC 800 മുതൽ ലോകമെമ്പാടും സാംസ്കാരിക തലത്തിൽ വൻ മുന്നേറ്റമുണ്ടായി. AD ആറാം നൂറ്റാണ്ടിൽ ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടറുടെ പടയോട്ടത്തോടെ പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളുടെ ദൃഢബന്ധത്തിന് വഴിയൊരുങ്ങി. വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെട്ടു. AD ആദ്യ നൂറ്റാണ്ടുകളിൽ വാണിജ്യ ബന്ധങ്ങളിലൂടെ കേരളം ഭക്ഷ്യ സുരക്ഷ കൈവരിച്ചു. AD അഞ്ചാം നൂറ്റാണ്ടോടു കൂടി റോമാ സാമ്രാജ്യത്തിന്റെ പതനവും ആദി ചേര സാമ്രാജ്യത്തിന്റെ അന്ത്യവും പൂർണ്ണമായി.

ആദിമ കുടിയേറ്റം, ആദി ചേരന്മാരുടെ സാമ്രാജ്യ രൂപീകരണം, കേരള സമൂഹരൂപീകരണം, സാമൂഹികാചാരങ്ങൾ, രാഷ്ട്രീയ ഘടന, മതങ്ങൾ, ഭാഷയുടെ വികാസം, ജാ  തി സമൂഹങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ജനിതകപഠനങ്ങൾ പുതിയ വെളിച്ചം നൽകുന്നു.

സംഘകാല കൃതികൾ, പ്രാചീനതമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിൽ ജാതി വ്യവസ്ഥ ഇല്ലായിരുന്നു എന്ന് വ്യക്തമാക്കുന്നു. അന്തണർ, അരചർ, വെള്ളാളർ, വണികർ എന്നീ തൊഴിൽ വിഭാഗങ്ങളാണ് അന്നുണ്ടായിരുന്നത്. വെള്ളാളർ അഥവാ കൃഷിക്കാരായിരുന്നു അടിസ്ഥാന സമൂഹം. വനപ്രദേശങ്ങളിൽ (കുറിഞ്ഞി ) അധിവസിച്ചവർ കുറവർ എന്ന് അറിയപ്പെടുകയും ആദിവാസി സമൂഹങ്ങളായി പരിണമിക്കുകയും ചെയ്തു. മരുതനിലത്തിൽ ജീവിച്ച ഉഴവർ പിന്നീട് പുലയരായും ഈഴവരായും മാറി. ഉഴവരിൽ നിന്ന് വൈദിക മതാചാരങ്ങൾ സ്വീകരിച്ചവർ ശൂദ്രരാവുകയും പിന്നീട് നായന്മാരായി അറിയപ്പെടുകയും ചെയ്തു. വെള്ളാളർ, ഈഴവർ, പുലയർ വിഭാഗങ്ങളിൽ നിന്ന് തൊഴിലിന്റെ അടിസ്ഥാനത്തിൽ മറ്റ് വിഭാഗങ്ങൾ രൂപപ്പെട്ടു.

കേരളത്തിലെ സാമൂഹികാചാരങ്ങൾ ഏക സമൂഹത്തിൽ നിന്ന് ഉടലെടുത്തതാണ്. സവർണ്ണരുടെയും അവർണ്ണരുടെയും പൂർവികർ ഒന്നായിരുന്നു എന്നാണ് ജനിതകം തെളിയിക്കുന്നത്ബ്രാഹ്മണരുടെ അധീശത്വത്തെയും ജനിതക പഠനങ്ങൾ തിരസ്കരിക്കുന്നു. കേരളത്തിലുടനീളംഅവർണ്ണആരാധനാലയങ്ങളും കാവുകളുമുണ്ടായിരുന്നു. വേലൻ, മണ്ണാൻ, മലയൻ, പാണൻ മുതലായി അയിത്തജാതിക്കാരായി കണക്കാക്കപ്പെടുന്നവരായിരുന്നു കാവുകളിലെ പൂജാദി കർമ്മങ്ങൾ നടത്തിയിരുന്നത്. ഇത്തരം ആരാധനാസ്ഥലങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. ദ്രവീഡിയമായ ആരാധനാക്രമത്തിലാണ് ഈഴവരും പുലയരും ഉൾപ്പെട്ട അബ്രാഹ്മണ വിഭാഗം വിശ്വാസം പുലർത്തിയത്. അവർ ബ്രാഹ്മണ മേൽക്കോയ്മയും ദേവദാസീ സമ്പ്രദായവും ബഹുഭർതൃത്വവും അംഗീകരിച്ചതുമില്ല.

എടുത്തു പറയേണ്ട മറ്റൊരു വസ്തുത ബുദ്ധജൈനദർശനങ്ങളുടെ സ്വാധീനമാണ്. അച്ഛൻ, അമ്മ എന്നീ പദങ്ങൾ തന്നെ ബുദ്ധ സ്വാധീനത്തിനുദാഹരണമാണ്. ക്ഷേത്രാരാധനയിലും വാസ്തു ശാസ്ത്രത്തിലും ജൈന സ്വാധീനം കാണാം.

പത്തൊൻപതാം നൂറ്റാണ്ട് വരെ ഇസ്ലാം മതം സ്വീകരിച്ചത് പ്രധാനമായും സവർണ്ണരായിരുന്നു. പൊന്നാനി, വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലാണ് പ്രധാനമായും ഈ മാറ്റമുണ്ടായത്.

ആദിമ സുറിയാനി ക്രിസ്ത്യാനികൾ ഈഴവരും വണ്ണാൻമാരുമാണെന്ന് തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കപ്പെടുന്നു. തിരുവിതാംകൂറിലെ നായന്മാരിൽ നിന്ന് ഒരു വിഭാഗവും സുറിയാനി ക്രിസ്ത്യാനികളായി മാറി.

ജനിതക ബന്ധങ്ങൾ കൂടുതലും പ്രകടമാകുന്നത് പ്രാദേശികമായാണ്. ഉദാഹരണത്തിന്, മലബാറിലുള്ള നമ്പ്യാർക്ക് അവിടെത്തന്നെയുള്ള തീയനുമായാണ് ബന്ധം. കുട്ടനാട്ടിലെ പുലയന്റെയും ഈഴവന്റെയും നായരുടെയും ജനിതകത്തിൽ സാമ്യമുണ്ട്. കറുപ്പും വെളുപ്പും എല്ലാ ജാതി സമൂഹങ്ങളിലുമുണ്ട്. ശരീരത്തിന്റെ ഉയരം സാമ്പത്തിക സ്ഥിതിയെയും തൊലിയുടെ നിറം ലൈംഗിക തിരഞ്ഞെടുപ്പിനെയും ആശ്രയിച്ചിരിക്കുന്നു.

മനുഷ്യ രാശിയുടെ ആദിപിതാവ് എന്ന് കരുതപ്പെടുന്ന വംശം 7400 തലമുറകൾക്കു മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്നു. എന്നാണ് ജനിതക ശാസ്ത്രജ്ഞന്മാരുടെ നിഗമനം. Y ക്രോമസോം മാപ്പിംഗിലൂടെയാണിത് കണ്ടെത്തിയത്. ഈ ജനിതകഘടനയുള്ള മനുഷ്യരുടെ അവശിഷ്ടങ്ങൾ ദക്ഷിണേന്ത്യയിൽ പല സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞനായ ജി.എസ്. ഗുർയേനും ചരിത്രകാരനായ ഡി.ഡി. കൊസംബിയും വ്യത്യസ്ത തലത്തിലുള്ള ജാതി സമൂഹങ്ങൾ ചരിത്രപരമായി ഏകമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്. 1960 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട ജനിതകപഠനങ്ങളും ജാതിയെക്കാൾ പ്രാദേശികതയാണ് ബന്ധങ്ങളെ സ്വാധീനിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

 1992 ൽ പ്രസിദ്ധീകരിച്ച ഇക്കോളജിക്കൽ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ ഒരേ വർണ്ണ സമൂഹത്തിൽ പെട്ട വ്യക്തികൾ തമ്മിൽ ജനിതകമായും സാംസ്കാരികമായും വൈവിധ്യങ്ങളുണ്ടെന്ന് മാധവ് ഗാഡ്ഗിലും രാമചന്ദ്ര ഗുഹയും ചൂണ്ടിക്കാണിക്കുന്നു. ഇതും പ്രാദേശികതാവാദത്തെ ശരിവയ്ക്കുന്നതാണ്. വർഗ്ഗ വിഭജനം അശാസ്ത്രീയമാണെന്ന് പാർത്ഥാമജുoദാറിനെപ്പോലെയുള്ള നരവംശ ശാസ്ത്രജ്‌ഞരും അഭിപ്രായപ്പെടുന്നു. ചുരുക്കത്തിൽ ജനിതക പഠനങ്ങൾ ബ്രാഹ്മണരുടെ കുടിയേറ്റം പോലെയുള്ള കഥകളെ നിരാകരിക്കുകയും ഒരു ഏകീകൃത സമൂഹം ഉപസമൂഹങ്ങളായി വിഭജിക്കപ്പെടുകയാണുണ്ടായതെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു.

മൈറ്റോകോൺഡ്രിയൽ DNA, Y ക്രോമസോം,ഓട്ടോസോമുകൾ എന്നിവയാണ് ജനിതക ഗവേഷണത്തിന് വിധേയമാക്കുന്നത്. ബ്രാഹ്മണർ തദ്ദേശീയരോ പരദേശികളോ എന്ന ചോദ്യത്തിനുത്തരവും ഈ പഠനങ്ങളിൽ നിന്ന് ലഭിക്കും. JNU വിലെ നാഷണൽ സെന്റർ ഓഫ് അപ്ലൈഡ് ഹ്യൂമൻ ജനറ്റിക്സിലെ സോർക്കാർ ശർമ്മയുടെ നേതൃത്വത്തിൽ 2009ൽ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബ്രാഹ്മണർ മധ്യേഷ്യയിൽ നിന്ന് കുടിയേറിയവരല്ല, ഇന്ത്യയിൽത്തന്നെ ഉത്ഭവിച്ച ഒരു ഗോത്രത്തിന്റെ പിൻമുറക്കാരാണ് എന്ന് സ്ഥാപിക്കുന്നു. ഇവരുടെ പിതൃ വഴി പാരമ്പര്യം കാടുകളിൽ അധിവസിക്കുന്ന മധ്യപ്രദേശിലെ സഹാറികളിലും ദ്രാവിഡ ആദിവാസികളായ ഗോണ്ടുകളിലും കണ്ടെത്തി. വടക്കേ ഇന്ത്യയിലെ പട്ടികജാതിക്കാരായ പാസ്വാൻമാരിലും ഈ ജനിതക ഘടന തന്നെയാണ് കണ്ടെത്തിയത്. ജനിതക വൈവിധ്യം ഏറ്റവുമധികം കാണപ്പെടുന്ന സഹാറിയ ഗോത്രമായിരിക്കും മൂല വംശമെന്നും അദ്ദേഹം ഉറപ്പിക്കുന്നു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജിയും ഹാർവാർഡ് മെഡിക്കൽ സ്കൂളും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും MIT യിലെ നരവംശ പ്രൊഫസർമാരും ചേർന്ന് നടത്തിയ പഠനങ്ങളിലെ കണ്ടെത്തൽ ,ഇന്ത്യയിലെ ജാതിവ്യവസ്ഥ വളരെ അടുത്ത കാലത്തുണ്ടായതാണെന്നും എല്ലാ ഉപസമൂഹങ്ങളിലും ജാതിവ്യവസ്ഥ ദൃഢമാകുന്നതിനു മുമ്പ് വംശ സംക്രമണം ഉണ്ടായിരുന്നുവെന്നുമാണ്. കേരളത്തിലെ കുറുമ്പർ, കാട്ടുനായ്ക്കർ, കുറിച്യർ, പണിയർ, യഹൂദർ മുതലായവരുടെ ജനിതകഘടനയും ഈ പഠനത്തിലുൾപ്പെടുന്നു. പ്രസിദ്ധ ജനിതക ഗവേഷകനായ എതിരൻ കതിരവൻ കേരളത്തിലെ ഏറ്റവും പ്രാക്തന സമൂഹം കാട്ടുനായ്ക്കരാവണം എന്ന സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്.

തൊലിയുടെ നിറം വംശീയമല്ല. അത് പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പാണ്. നിറത്തെ സ്വാധീനിക്കുന്ന ഘടകം ഭൂമധ്യരേഖയിൽ നിന്നുള്ള ദൂരമാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമധ്യരേഖയോടടുത്ത സ്ഥലങ്ങളിൽ കൂടുതലായതിനാൽ ആ പ്രദേശത്തെ ജനങ്ങളുടെ നിറം ഇരുണ്ടതാവുന്നു. ഇതിനു കാരണം മെലാനിൻ പിഗ്മെന്റാണ്. ഇത് UV രശ്മികളെ തടഞ്ഞ് ചർമ്മാർബുദത്തിൽ നിന്ന് രക്ഷിക്കുന്നു. സൂര്യപ്രകാശം കുറഞ്ഞതും തണുപ്പുള്ളതുമായ സ്ഥലങ്ങളിൽ ജീവിക്കുന്നവർ വെളുത്ത നിറത്തിലും കാണപ്പെടുന്നു.

ഇതര ഇന്ത്യൻ പ്രദേശങ്ങളിലെപ്പോലെ ജാതി കേന്ദ്രീകൃത തെരുവുകൾ പ്രാചീന കേരളത്തിലുണ്ടായിരുന്നില്ല എന്ന് ലോഗന്റെയും മറ്റും വിവരണങ്ങളിൽ നിന്ന് മനസിലാക്കാം. എല്ലാ വിഭാഗങ്ങളിൽ പെട്ടവരുടെയും വീടുകളും വീട്ടുപകരണങ്ങളും ഒരേ രീതിയിലായിരുന്നുവെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. ലോഹം കൊണ്ടുണ്ടാക്കിയ വാൽക്കിണ്ടി, തളികകൾ, ചെമ്പോ ഓടോ കൊണ്ടു നിർമ്മിച്ച പാത്രങ്ങൾ, വെറ്റിലപ്പെട്ടി, കോളാമ്പി, വാക്കത്തി, ധാന്യങ്ങൾ ഇട്ടു വയ്ക്കുന്ന പെട്ടികൾ, പായകൾ ഇവയൊക്കെയായിരുന്നു സാധാരണ കേരളീയ ഗൃഹങ്ങളിലെ ഉപകരണങ്ങൾ

നായാട്ടു സമൂഹങ്ങളായാണ് കേരളത്തിൽ വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റം നടന്നിട്ടുള്ളത്. നായാട്ടുകാരായി ലോകം മുഴുവൻ വ്യാപിച്ച ആദിമ സമൂഹത്തിന് മാതൃ പ്രദേശമായ ആഫ്രിക്കയിൽ നിന്ന് ലഭിച്ച ഭാഷാശേഷിയും സാങ്കേതിക വിദ്യകളായ അമ്പും വില്ലും , ചെറുവള്ളങ്ങളും, തീയും, സാംസ്കാരികമായ ആരാധനാ ക്രമവും കേരളത്തിന്റെ ആദി സമൂഹങ്ങളിലും കാണുന്നുണ്ട്.

 കേരളീയ ബ്രാഹ്മണർ, ഉത്തരേന്ത്യക്കാരിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മറ്റ് ജനവിഭാഗങ്ങളുടെ സാംസ്കാരിക ശീലങ്ങളാണ് പിൻതുടർന്നത്. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണരുടെയും ഇതര ദ്രാവിഡ സമൂഹങ്ങളുടെയും കുലദൈവങ്ങളും ഗ്രാമദേവതകളും സമാന സ്വഭാവമുൾക്കൊള്ളുന്നു. വേട്ടയ്ക്കൊരു മകൻ, മറുത, അയ്യനാർ മുതലായ ദ്രാവിഡ മൂർത്തികളെയാണിവർ ആരാധിച്ചു പോന്നത്.

ഈ വിഭാഗങ്ങളുടെ ഭക്ഷണ രീതികളിലും കാര്യമായ വ്യത്യാസമില്ല. വസ്ത്രധാരണം , ആഭരണങ്ങൾ ഇവയിലും ഈ സമാനത ദർശിക്കാം. ഇപ്രകാരം പരിശോധിക്കുമ്പോൾ മലയാളി ബ്രാഹ്മണരുടെ ജനിതക ഘടനയിലെ പരിമിതമായ ആര്യാംശവും സാംസ്കാരികമായ പ്രത്യേകതകളും സൂചിപ്പിക്കുന്നത് അവർ കേരളത്തിലെ ഇതര സമുദായങ്ങളിൽ നിന്നാണ് വേർതിരിഞ്ഞത് എന്നാണ്.

ഈഴവർ, ഈഴത്തുനാട്ടിൽ അഥവാ ശ്രീലങ്കയിൽ നിന്നു വന്നവരെന്നാണ് പ്രബലമായ ചരിത്രാഭിപ്രായം. വില്യം ലോഗനാണ് ആദ്യമായി ഇങ്ങനെ പരാമർശിച്ചത്. എന്നാൽ പിൽക്കാല പഠനങ്ങൾ ഇതും അശാസ്ത്രീയമെന്ന് തെളിയിക്കുന്നു.

നായന്മാരുടെ ഉത്ഭവവും കുടിയേറ്റവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നും തന്നെ ലഭ്യമല്ല. നേപ്പാളിലെ നേവാർ വംശജരുമായി ഒരു ബന്ധം പറയുന്നുണ്ട്. എന്നാൽ ഇവർ ജനിതക ഘടനയിൽ ഭിന്നരാണെന്നതാണ് വാസ്തവം. നാഗാ വംശജർ അധിവസിച്ചിരുന്നത് പഞ്ചാബ്, സിന്ധ് പ്രദേശങ്ങളിലാണ്. ഇവർക്കും നായന്മാരുടെ ജനിതക ഘടനയുമായോ സാംസ്കാരിക അടിത്തറയുമായോ യാതൊരു ബന്ധവുമില്ല. തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കപ്പെടുന്ന വെള്ളാളർ, നായന്മാരായിരിക്കണം.

ആന്ധ്രയും കർണ്ണാടകവും കടന്നു വേണം കുടിയേറ്റക്കാർ കേരളത്തിലേക്കെത്താൻ. കാവേരി, തുംഗഭദ്ര , കൃഷ്ണ, ഗോദാവരി, നർമദ മുതലായ നദീ തീരങ്ങൾ കൃഷിക്കനുയോജ്യമാണ്. ആയതിനാൽ അവിടം കടന്ന് കേരളത്തിലേക്ക് കുറിയേറി എന്ന വാദം ഒട്ടും തന്നെ യുക്തി ഭദ്രമല്ല.

പ്രകൃതിയോടിണങ്ങി ജീവിക്കുകയും കാർഷിക ജോലികളിൽ ഏർപ്പെടുകയും ചെയ്തവരാണ് പുലയർ. നാടോടിസാഹിത്യത്തിനും അവർ ഏറെ സംഭാവനകൾ നൽകി. ക്രി.പി. 953 ൽ രേഖപ്പെടുത്തിയ തൃക്കാക്കര ക്ഷേത്ര രേഖയിലാണ് പുലയരെക്കുറിച്ചുള്ള ആദ്യ പരാമർശമുള്ളത്. കീഴാളരാക്കപ്പെട്ട മറ്റ് ജാതി സമൂഹങ്ങളും ഉഴവരിൽ നിന്ന് രൂപപ്പെട്ടവരാവണം. പിൽക്കാലത്ത് പുലയരിൽ നിന്ന് വേർപെട്ട് ഇതര തൊഴിലുകൾ തേടിയവരും മാട്ടിറച്ചി കഴിക്കുന്നവരും പറയരായി അറിയപ്പെട്ടു.

കേരളത്തിലെ ആയിത്താചരണം താത്ക്കാലികമായിരുന്നു. ജന്മായത്തമായിരുന്നില്ല എന്ന് സാരം. സസ്യേതര ആഹാരം കഴിക്കുന്നവർക്കാണ് അയിത്തം കല്പിച്ചത്. ജീവിത രീതികളാലും മറ്റ് സാംസ്കാരിക ഘടകങ്ങളാലും സാമൂഹ്യ ഉയർച്ച നേടാനുള്ള സാധ്യതകളും അന്നുണ്ടായിരുന്നു. ബ്രാഹ്മണ മതത്തോടൊപ്പം ജൈന ബൗദ്ധ മതങ്ങളുടെ സ്വാധീനവും ഇതിന് വഴിയൊരുക്കി. ഇങ്ങനെ വിവിധ ജാതി സമൂഹങ്ങൾ, മതങ്ങൾ, ഭാഷാരീതി, സാമൂഹികഘടന, ആചാരവിശ്വാസങ്ങൾ, തുടങ്ങി കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും നിലവിലുള്ള ചരിത്ര ധാരണകളുടെ പൊളിച്ചെഴുത്തിലാണ് ഈ ഗ്രന്ഥം സാംസ്കാരികമായി അടയാളപ്പെടുന്നത്.

💧💧💧💧💧💧💧💧💧💧💧💧💧💧💧


അഷറഫ് എം

പുസ്തകം ഇനിയും വായിച്ചു കഴിഞ്ഞില്ല. എങ്കിലും വരികൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ചില പ്രാമാണിക ഗ്രന്ഥങ്ങൾ മറിച്ചു നോക്കാനതു പ്രേരകമായി.1 കേരള ജാതി വിവരണം (ഡോ. നെല്ലിക്കൽ മുരളീധരൻ ) 2കേരളചരിത്ര നിഘണ്ടു (ഡോ. എസ്.കെ.വസന്തൻ ) 3. ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും (പി.കെ.ബാലകൃഷ്ണൻ ) 4.  Kerala Society And Politics (EMS) 5. Dalitology (Raj MC) [ ഇളംകുളം / ശ്രീധരമേനോൻ / പണിക്കശ്ശേരി...... ഇവരെല്ലാമുണ്ട് പട്ടികയിൽ .... വിഷയം അതല്ല ]

ജനിതകഘടനയുടെ പഠനത്തിൽ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്ന അംശങ്ങൾ ( ഒരുവൻ ജീവിക്കുന്നിടത്തെ ഭൂപ്രകൃതി, അവന്റെ ഗോത്രം, വംശം, കുടുംബം, ജാതി, മതം, തൊഴിൽ, ഭക്ഷണം, വസ്ത്രം, ഭാഷ, അവന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രം) പരിഗണിക്കേണ്ടതു തന്നെ .എന്നാൽ ഏതൊരു സമൂഹത്തിൽ നിന്നും ഭിന്നമായി മലയാളി പ്രകടിപ്പിക്കുന്ന പൊതുവായൊരു സ്വഭാവ സവിശേഷതയുണ്ട്. അതിന്റെ ജനിതകമായിരുന്നു എക്സ്കവേറ്റ് ചെയ്യേണ്ടിയിരുന്നത്. ഗ്രന്ഥകാരൻ അതു പരാമർശിച്ചില്ല.

പലായനം ഇപ്പോഴുമുണ്ട്.[അതു തുടരും? ] വർണ/ വംശ/ മത /ജാതി /വർഗവെറികൾ ആധികാരികതയോടെ അതിന്റെ വേട്ടയാടലുകൾ ആവർത്തിക്കുന്നു. അതു കൊണ്ടു മാ  നവഹൈബ്രിഡുകൾക്കു എന്നും സാദ്ധ്യതയുണ്ട്.

തൊഴിലിൽ നിന്നുള്ള സാമ്പത്തികോന്നതി മലയാളിയുടെ മനോഘടനയിൽ സൃഷ്ടിച്ച സാരമായൊരു വ്യതിയാനം (വിശേഷിച്ചും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം കൈവന്ന വിദ്യാഭ്യാസ പരവും സാമ്പത്തികവുമായ [ വിദേശജോലി / സിംഗപ്പൂർ / യു.എസ്/ ഗൾഫ് /യൂറോപ്പ് ] അഭിവൃദ്ധി ) ശ്രദ്ധേയമാണ്.വൈവാഹിക ചിന്തയിൽ അപ്രകാരമുള്ള ഫൈനാൻഷ്യൽ കാസ്റ്റ് സിസ്റ്റം ഇന്നു പ്രവർത്തിക്കുന്നുണ്ട്.

തൊലിയുടെ നിറം പൂർണമായും ഭൂമിശാസ്ത്രപരമാണ്. കേരളീയർ മധ്യരേഖാ പ്രദേശത്തു നിന്ന് എട്ടു ഡിഗ്രി വടക്കാണു വസിക്കുന്നത്. അതു കൊണ്ട് നമുക്കു തവിട്ടു നിറമുണ്ട്. മധ്യരേഖയിൽ നിന്ന് വടക്കോട്ടോ തെക്കോട്ടോ പതിക്കുന്ന സൂര്യരശ്മിയുടെ വിതരണവ്യതിയാനമാണ് തൊലിയുടെ വർണം രൂപപ്പെടുത്തുന്നത്. യഥാക്രമം ഠ > 23% > 66 % വടക്ക് / തെക്ക് >കറുപ്പ് >തവിട്ട് >മഞ്ഞ >വെള്ള എന്നൊരു ഇക്വേഷൻ മതിയാകുമെന്നു കരുതാം.ഉദാ: ഒരു കക്കേഷ്യൻ (വെള്ളക്കാരൻ) ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇവിടെ സ്ഥിരമായി പാർക്കുകയാണെങ്കിൽ അയാളുടെ സന്തതിയ്ക്കു സങ്കര വർണമായിരിക്കും. നാലു തലമുറ പിന്നിടുമ്പോൾ പൂർണമായും തൊലിയുടെ വർണം മാതൃ പാരമ്പര്യമനുസരിച്ചാകും.മറിച്ചു ചിന്തിച്ചാൽ ഇതേ അവസ്ഥയാകും സംജാതമാകുക. ജനിതകഘടന ഏകതാനമല്ലെന്നാണിതു സൂചിപ്പിക്കുന്നത്.

ശിവകുമാർ ആർ പി  -

അവതരണം ഇഷ്ടപ്പെട്ടു. ലളിതമായും ഒഴുക്കോടെയും വായിച്ചു പോകാവുന്ന രീതിയിലാണ് പുസ്തകത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഞാനും പുസ്തകം പൂർണ്ണമായും വായിച്ചു തീർന്നില്ല. എങ്കിലും വായിച്ചിടത്തോളം ജനിതകഘടനവച്ച് ചരിത്രത്തെ അപഗ്രഥിക്കാൻ മലയാളത്തിൽ നടന്ന ശ്രമം  എന്നനിലയിൽ നിർണ്ണായകമായ സ്ഥാനം ഈ പുസ്തകം വഹിക്കുന്നുണ്ട്. ഇതിന്റെ തുടക്കം ഒരു പക്ഷേ ഇതിനകം പ്രസിദ്ധവും വിവാദവുമായിക്കഴിഞ്ഞ, മലയാളിയായ ടോണി ജോസഫ് എഴുതിയ ‘ഏർളി ഇന്ത്യൻസ്‘ എന്ന പുസ്തകമാണ്. അത് ജനിതകഘടന വിശകലനം ചെയ്ത് ആര്യാധിനിവേശം എന്ന മിഥ്യയെ പൊളിക്കുന്ന പുസ്തകമാണ്.  അദ്ഭുതകരമായി ആധുനിക കാലം ചരിത്രത്തെയാണ് വിമർശനവിധേയമാക്കുന്നതെന്നത് ശ്രദ്ധേയമാണ്, അത് ഡി ഡി കോസാംബിയിൽനിന്നു തുടങ്ങുന്നു യുവാൽ ഹരാരിയിൽ മറ്റൊരു പരിണതിയിലെത്തുന്നു, ടോണി ജോസഫിൽ ( അതുവഴി) - മലയാളിയുടെ ജനിതകത്തിലൂടെയും - വ്യത്യസ്തവും വസ്തുനിഷ്ഠവുമായ വഴിയിലൂടെ പുരോഗമിക്കുന്നു. മലയാളിയുടെ ജനിതകത്തെപ്പറ്റി എഴുതിയ എതിരൻ കതിരവന്റെ പുസ്തകം കൂടിയാണ് ഓർമ്മ വരുന്നത്. അതോടൊപ്പം കെ സേതുരാമന്റെ തൊട്ടു മുൻപുള്ള പുസ്തകം “മലയാളത്തിന്റെ ഭാവി“യെകൂടി ചേർത്തു വയ്ക്കണം.. അഷറഫ് സാർ പറഞ്ഞ പ്രശ്നം പുറപ്പെട്ടു പോകാനുള്ള വാസന മലയാളിയുടെ ജനിതകത്തിലുള്ളതിനെപ്പറ്റി അതിൽ പരാമർശം ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. കൂട്ടത്തിൽ വേറൊന്നു കൂടി കുറിപ്പിന്റെ തുടക്കത്തിൽ ‘രാഷ്ട്രീയപരം‘ എന്നു കണ്ടു.. രാഷ്ട്രീയമായ എന്നു പോരേ? ആ വാക്ക് ഡിബേറ്റബിളാണ്.. അല്ലേ?  (രാഷ്ട്രീയപരം എന്നുപയോഗിക്കാമെന്നും ഒരു വാദമുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെ)

 മണിശങ്കർ P K

മലയാളി ഒരു ജനിതകവായന ഓടിച്ചു വായിച്ചു. മികച്ച പുസ്തകമാണ്, വായനാസുഖമില്ലെന്നതും ആവർത്തനങ്ങളുമാണ് പ്രധാന പോരായ്മകൾ.അതേ സമയം താൻ എതിർക്കാൻ ഉദ്ദേശിക്കുന്ന മുൻഗാമികളുടെ വീക്ഷണങ്ങൾ വ്യക്തമായി അവതരിപ്പിച്ച ശേഷം വിമർശിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നി.

നമ്പൂതിരി മുതൽ നായാടി വരെയുള്ള കേരളത്തിലെ ജാതി സമൂഹങ്ങൾ ഏക സമൂഹത്തിൽ നിന്ന് രൂപപ്പെട്ടതാണ് എന്ന് ശാസത്രീയ തെളിവുകൾ നിരത്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ കൂട്ടത്തിൽ ഒരു നാഴികക്കല്ലായി ഈ പുസ്തകം വിലയിരുത്തപ്പെട്ടേക്കും.

ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ ഭൂമികകളിൽ കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ ഉണ്ടാകത്തക്കവണ്ണം ഈ പുസ്തകവും അതിലെ ആശയങ്ങളും പൊതുചർച്ചയ്ക്ക് വിഷയീഭവിക്കേണ്ടതാണെന്ന് തോന്നുന്നു.സമൂഹം ശാസ്ത്ര ബോധവും ശാസ്ത്ര രീതിയും സ്വായത്തമാക്കാത്തതാണല്ലോ ഇന്നിന്റെ ശാപങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് .കേരളത്തിലെ ബ്രാഹ്മണരുടെ ആര്യ പാരമ്പര്യത്തെ അപ്പാടെ നിഷേധിക്കാവുന്ന തെളിവുകൾ ഗ്രന്ഥത്തിൽ പലയിടത്തായി വായിക്കാം. ആര്യനിസത്തിന്റെ വക്താക്കളായ ചരിത്രകാരൻ മാരും EMS ഉൾപ്പെടെയുള്ള ഇടതുപക്ഷക്കാരും വലതുപക്ഷ ചരിത്രകാരൻമാരും ഒരുപോലെ, ആര്യ ബ്രാഹ്മണർ തങ്ങളുടെ മെച്ചപ്പെട്ട സവിശേഷതകൾ കൊണ്ട് കേരളം കീഴടക്കി എന്നു കരുതിയവരാണ്. അവയെ ശാസത്രീയ തെളിവുകൾ നിരത്തി സംയമനത്തോടെ ഖണ്ഡിക്കുന്നതാണ് ഗ്രന്ഥകാരന്റ രീതി. എം ജി എസിനെപ്പോലുള്ള ചരിത്രകാരൻമാരുടെ പക്ഷപാതിത്തങ്ങളും അശാസ്ത്രീയതകളും വെളിപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.മാർത്താണ്ഡവർമ്മയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങളോട് പുലർത്തുന്ന നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടുന്നത് ഉദാഹരണം.

പുസ്തകത്തിലാകെ പരന്നു കിടക്കുന്ന ആശയങ്ങളിൽ പ്രധാനപ്പെട്ടവയെല്ലാം അടുക്കോടെ, ഒഴുക്കോടെ അവതരിപ്പിക്കാൻ തനിമയ്ക്കു കഴിഞ്ഞു; അഭിനന്ദനങ്ങൾ