+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label സജി കെ. Show all posts
Showing posts with label സജി കെ. Show all posts

Sunday, August 7, 2022

കഥാ ക്ലിനിക്ക് : 1 ( പ്രതിവാര കഥകൾ വിലയിരുത്തുന്നിടം ) - സജി കെ വിലയിരുത്തുന്നു

 കഥാ ക്ലിനിക്ക് 1 

ആമുഖം

"Your tale, Sir, would cure deafness" - ടെമ്പസ്റ്റ് - ഷേക്സ്പിയർ, ബധിരതയെ സുഖപ്പെടുത്തുന്ന വിരേചന പ്രക്രിയയാണ് ഒരു കഥ. സാമൂഹിക, രാഷ്ടീയ, സമകാലിക മേഖലകളിലെ പ്രശ്നങ്ങളെ കണ്ടെത്തി സൂക്ഷമ സംഭവങ്ങളിലൂടെ അവതരിപ്പിച്ച് വിമലീകരണം നടത്തുന്ന പ്രക്രിയ തന്നെയാണല്ലോ കല , അതു തന്നെയാണ് ഓരോ കഥയുടേയും പ്രകാശിത ലക്ഷ്യം . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പത്തുകളിൽ ആരംഭിക്കുകയും ലോകത്തിലെ തന്നെ ഒന്നാം നിര ഫിക്ഷനുകൾക്കൊപ്പം കൊടി പിടിച്ച് മുന്നേറുകയും ചെയ്യുന്ന മലയാള ചെറുകഥ നവസാങ്കേതികതയുടെ കാലത്ത് ബാഹ്യ ആന്തരിക സംഘർഷങ്ങളെ സൂക്ഷമമായി വിശകലനം ചെയ്യുന്ന ശക്തമായ സാന്നിദ്ധ്യമാണ്. കാരണം വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കള്ളൻ കഥയിൽ നിന്ന് ഇ സന്തോഷ് കുമാറിന്റെ ജ്ഞാനോദയത്തിലെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ) സന്യാസിയായ കള്ളനിൽ എത്തുന്നതു വരെ ആശയതലത്തിലും ഘടനാതലത്തിലും രൂപ നിർമ്മിതിയിലും മലയാള ചെറുകഥ വേറിട്ട ലോകത്തെ സൃഷ്ടിച്ചിട്ടുണ്ട്. ഒരു ബഹിരാകാശ വാഹനം ചിട്ടപ്പെടുത്തുന്ന സൂക്ഷ്മത, കൃത്യത എന്നിവയോടെ വാക്കുകൾ, ബിംബങ്ങൾ എന്നിവ പ്രത്യേക തോതിൽ ഘടിപ്പിക്കുമ്പോഴാണ് ഒരു മികച്ച കഥ രൂപപ്പെടുന്നത്. പ്രതിപാദ്യത്തിലും പ്രതിപാദനത്തിനും മലയാള പുതു ചെറുകഥകൾ എവിടെ എത്തി നില്ക്കുന്നു എന്ന് പരിശോധിക്കുന്ന ഇടമാണ് ഈ പേജ്.

💧💧💧💧💧

മലയാളത്തിലെ മുൻനിര എഴുത്തുകാരനാണ് ഇ സന്തോഷ് കുമാർ. വളരെ ലളിതമെന്ന് തോന്നുന്ന ആഖ്യാനത്തിലൂടെ അദ്ദേഹത്തിന്റെ കഥകൾ മുന്നേറുമ്പോഴും തികച്ചും സങ്കീർണ്ണമായ ഘടകങ്ങളിൽ സംഘർഷം സൃഷ്ടിക്കുകയും പുതിയ രൂപകങ്ങളിലൂടെ പുത്തൻ ആസ്വാദനതലം സൃഷ്ടിക്കുകയും ചെയ്യാൻ സാധിക്കുന്നു. 


കഴിഞ്ഞ ആഴ്ച ഇ സന്തോഷ് കുമാറിന്റെ രണ്ടു കഥകളാണ് പുറത്തു വന്നത് മഞ്ഞച്ചേര ഇഴയുന്ന പകൽ (ദേശാഭിമാനി ആഴ്ചപ്പതിപ്പ് – July 17 , 2022 ) ജ്ഞാനോദയം/പൂതപ്പാറയിൽ യുക്തിയുടെ കാലം (മാതൃഭൂമി ആഴ്ചപ്പതിപ്പ് – July -31, 2022 ) തികച്ചും ദരിദ്രമായ പശ്ചാത്തലത്തിൽ ജീവിക്കുന്ന രണ്ടു പെൺകുട്ടികൾ കേന്ദ്ര കഥാപാത്രമാകുന്ന ചെറുകഥയാണ്‌ മഞ്ഞച്ചേര ഇഴയുന്ന പകൽ. അടുത്ത കാലത്തായി സന്തോഷ് കുമാറിന്റെ കഥകളുടെ പ്ലോട്ട് കേരളത്തിനു പുറത്താണ്. (നീചവേദം, പാവകളുടെ വീട്, നാരകങ്ങളുടെ ഉപമ, വ്യാഘ്രവധു ) അതിൽ നിന്നു ഭിന്നമായി കേരളീയ പശ്ചാത്തലത്തിലേയ്ക്ക് ഈ കഥ കടന്നു വരുന്നു എന്നു മാത്രം . ഘടനയിലും പ്ലോട്ടു നിർമ്മിതിയിലും പലപ്പോഴും ആവർത്തിച്ചു വരുന്ന ഘടകങ്ങളെല്ലാം ഈ കഥയിലും കാണാം. ( യാത്ര അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളിലും ആവർത്തിച്ചു വരുന്ന സാധ്യതയാണ്) എങ്കിലും കഥ നല്കുന്ന പാരായണസുഖം ഒന്നു വേറെ തന്നെയാണ്. ആഗ്രഹങ്ങൾ പൂർത്തിയാകാതെ പടം പൊഴിഞ്ഞ് വാർദ്ധക്യത്തിന്റെ കെട്ട ജീവിതം അനുഭവിക്കുന്നവരാണ് ദാരിദ്യം കൈമുതലായ പെൺകുട്ടികളുടെ അമ്മയും അതിസമ്പന്നനായ ജഗന്നാഥന്റെ അച്ഛനും. ഒരു ദാർശനിക പ്രശ്നത്തെ ജീവിതത്തിന്റെ രണ്ടു തലങ്ങളിൽ നിർത്തി വിശകലനം നടത്തുകയും, അതിന്റെ ഫലമായി കിട്ടുന്ന ഉത്തരത്തെ രണ്ടു സ്ത്രീകളുടെ ജീവിതത്തിലൂടെ ആവിഷ്കരിക്കുകയും ചെയ്യുന്ന കഥയാണ് ഇ സന്തോഷ് കുമാറിന്റെ മഞ്ഞച്ചേരയുടെ പകൽ. ഐഡൻ്റിക്കൽ ട്വിൻസായ പത്മിനിയിലും രാഗിണിയിലും ഈ ദാർശനികത രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത്. പ്രകൃതിയിലേയും സമൂഹത്തിലേയും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെയും വൈരുദ്ധ്യത്തിലൂടെയും പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും, വൈരുദ്ധ്യാത്മക ഭൗതികവാദം ( Dialectical materialism) മുന്നോട്ട് വയ്ക്കുന്ന ഇതേ ആശയം തന്നെയാണ് മഞ്ഞച്ചേരയുടെ പകൽ എന്ന കഥയുടെ ആത്മാവ്. ജഗന്നാഥന്റെ അച്ഛൻ, പത്മിനി രാഗിണിമാരുടെ അമ്മ എന്നീ കഥാപാത്രങ്ങളുടെ പൂർവ്വ ജീവിതം വിരുദ്ധമായിരിക്കേ വാർദ്ധക്യം സമാനമാകുന്നു. സമ്പത്തോ നിലപാടുകളോ അവരെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നില്ല. ഈ ദാർശനികതയുടെ തിരിച്ചറിവാണ് ഒബ്റോൺ മാളിലേയ്ക്ക് ആ പെൺകുട്ടികളെ നയിക്കുന്നത്. ആഗ്രഹങ്ങൾ പൂർത്തിയാകാതെ തുടരുകയും അന്യവല്കരിക്കപ്പെട്ട ആഗ്രഹങ്ങൾ വിഷാദാത്മകതയിലേയ്ക്കും, ഓർമ്മയുടെ നഷ്ടപ്പെടലിലേയ്ക്കും എത്തിച്ചേരുമെന്നും തിരിച്ചറിയുന്നവർ പടം പൊഴിയാൻ തയ്യാറാകുന്ന ജീവിതത്തിന്റെ മധുരം കണ്ടെത്തുന്നു. അതു കൊണ്ട് തന്നെയാണ് ചേച്ചിയ്ക്ക് ഇഷ്ടമാകില്ല എന്നറിഞ്ഞിട്ടും രണ്ടാമതും ഐസ്ക്രീം വിത്ത് ഗുലാബ് ജാമുൻ എന്ന ഇരട്ടി മധുരം ഓർഡർ ചെയ്യുന്നതും പരിമിത ചുറ്റളവിന്റെ ശ്വാസം മുട്ടലിനെ ഒഴിവാക്കാൻ ഉയർന്ന ശബ്ദത്തിൽ പാട്ടുവയ്ക്കുന്നതും. സാഹചര്യം മൂലം ഒഴിവാക്കിയതോ അമർത്തപ്പെട്ടതോ ആയ വികാരവിചാര തലങ്ങളെ എത്രയും പെട്ടന്ന് തിരിച്ചെടുക്കണമെന്ന ആഗ്രഹത്തിൽ നിന്നു തന്നെയാകണം രാഗിണി ഫോട്ടോഗ്രാഫർക്ക് ഫോൺ നമ്പർ കൊടുക്കുന്നത്. പടം പൊഴിച്ച പാമ്പിനെയല്ല മറിച്ച് ജീവകോശം നശിച്ച പുറംതൊലിയെ അടിച്ചുവാരി വളമാക്കുന്ന നൈരന്തര്യമാണ് കഥയുടെ ജീവൻ.

കൊച്ചുണ്ണി ലാസർ കള്ളനല്ല, എന്നാൽ യാദൃശ്ചികമായി പോലീസ് ചാർത്തിക്കൊടുത്ത കള്ളൻ എന്ന ലേബൽ തുടച്ചു മാറ്റാൻ കഴിയാത്തതിനാൽ അതേ അസ്തിത്വത്തിൽ തുടരാൻ വിധിക്കപ്പെട്ടയാളാണ്. അവിടെ മതമോ സമൂഹമോ ചുറ്റുപാടുകളോ അയാളെ സഹായിക്കുന്നില്ല, പകരം പളളിയടക്കം അയാളിലെ ദരിദ്രനെ, പിതാവിനെ, ഭർത്താവിനെ തിരിച്ചറിയുന്നില്ല, ചേർത്തുനിർത്തേണ്ടിടത്തു നിന്ന് ആട്ടിയോടിക്കുന്ന വൈരുദ്ധ്യ നിലപാടു തന്നെയാണിവിടെയും. എന്നിട്ടും അയാളിലെ ജീവൻ നഷ്ടപ്പെടാത്ത അവയവങ്ങൾക്ക് ആവശ്യക്കാരുണ്ടായി. കഥാന്ത്യത്തിലെ നിർജ്ജീവമായ പടം പൊഴിയൽ കഥാകൃത്ത് അവതരിപ്പിക്കുന്നത് ലാസറിന്റെ ജീവിതവും ജീവനും തമ്മിലുള്ള ബന്ധത്തെ സമൂഹത്തിൽ കൊണ്ട് ചെന്ന് കെട്ടുന്നതുകൊണ്ടാണ്. ഇവിടെയാണ് ആക്ഷേപഹാസ്യം അതിന്റെ മൂർത്തതയിൽ എത്തിച്ചേരുന്നത്. മഞ്ഞ പ്രലോഭനങ്ങളുടെ നിറമാകുമ്പോൾ പകൽ വെളിച്ചത്തിന്റെ സത്യമാണ് .

മുതലാളിത്ത മാധ്യമ സംസ്കാരം സാധാരണക്കാരനൊപ്പമല്ല എന്ന നിലപാട് വ്യക്തമാക്കുന്ന കഥയാണിത്. കുടുംബമാസികയുടെ കോർപ്പറേറ്റ് പരിസരത്തിലേയ്ക്ക് ഒരു ദിവസം വസ്ത്രശാലയിൽ കിട്ടുന്നതിനേക്കാൾ പണം കൊടുക്കാമെന്ന പ്രലോഭനത്തിന്റെ കള്ളിയിലേയ്ക്കാണ് പത്മിനി രാഗിണിമാരെ അവർ ക്ഷണിക്കുന്നത്. അച്ഛന്റെ ഹൃദയം മിടിക്കുന്ന സമ്പന്നന്റെ ഒപ്പമുള്ള പെൺകുട്ടികളുടെ ചിത്രം സമകാലിക മാധ്യമങ്ങൾ സ്വീകരിക്കുന്ന പൈങ്കിളി സംസ്കാരത്തിലേയ്ക്ക് കഥാകാരൻ വായനക്കാരെ കൊണ്ടെത്തിക്കുന്നു. അതു പോലെ കൊച്ചുണ്ണി ലാസറിന്റെ മരണത്തിന് തലക്കെട്ട് എഴുതിയ ഡസ്കിലുളളവരെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന നന്മയുള്ള പത്രക്കാർ ബാക്കിയുണ്ട് എന്നുകൂടി കഥ വ്യക്തമാക്കുന്നു.


യുക്തിവാദത്തേയും മന്ത്രവാദത്തേയും രണ്ടു തലങ്ങളിൽ നിർത്തി വിശകലനം നടത്തുന്ന കഥയാണ് ജ്ഞാനോദയം/പൂതപ്പാറയിൽ യുക്തിയുടെ കാലം  (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പതാലിൽ വക്കച്ചൻ എന്നയാളിന്റെ ജീവിത, മാനസിക പശ്ചാത്തലത്തിൽ സംഭവിക്കുന്ന ചില പരിവർത്തനങ്ങളുടെ കഥയാണ്. ഒരേ സമയം യുക്തിവാദത്തേയും മന്ത്രവാദത്തേയും നിരസിക്കത്തക്ക തരത്തിൽ ആണ് ഈ കഥ മുന്നേറുന്നത്.


വത്സലൻവാതുശ്ശേരി
മാതൃഭൂമിയിൽ ( Auguest 7 , 2022 ) എഴുതിയ കഥയാണ് സമാന്തരം. വൈകാരിക അഭിനിവേശത്തിൽ ദാരിദ്ര്യത്തിന്റെ ഉപ്പു കൂടിയിട്ടാൽ കഥയാകും എന്ന ധാരണയാണ് ഇത്തരം കഥയെഴുത്തിനു കാരണം. മലയാള ചെറുകഥ ഇന്നെത്തി നില്ക്കുന്ന തലം എന്താണെന്ന് അദ്ദേഹത്തിന് അറിയാതിരിക്കില്ല. അജയൻ എന്ന ചെറുകഥാകൃത്തിന്റെ കാഴ്ചകളിലൂടെയാണ് കഥ മുന്നേറുന്നത്. ലോട്ടറി വില്ക്കുന്ന വൃദ്ധ (ദാരിദ്യം വാർദ്ധക്യം ) സുഹൃത്ത് വായനക്കാരനായ ദിനേശൻ - അദ്ദേഹം പറയുന്ന ഒരു വാക്യമുണ്ട് ഈ കഥയിൽ "ഇരുപത് വർഷം കടന്നു പോയതറിയാതെ ഒരാൾ പെറുമാറിയാൽ ആ കോമാളി വേഷം എത്രമേൽ അപഹാസ്യമായിരിക്കുമെന്ന് ഓർത്തു നോക്ക് " - (ഈ കഥയും ഇരുപത് വർഷങ്ങൾക്കു മുമ്പ് മാത്രം പാരായണ സാധ്യതയുള്ള ഒന്നാണ് ) വിജയിച്ച കഥാകാരൻ ബാലഗോപാൽ ( അസൂയ ) ഇവയൊക്കെ സമാസമം ചേർത്ത് ഒരു തീവണ്ടിയെ ( അതൊരു സാമൂഹിക ഇടമാണല്ലോ ) പ്ലോട്ടാക്കിയാൽ കഥയാകില്ല.


വല്സലൻ വാതുശ്ശേരിയുടെ
മറ്റൊരു കഥയുണ്ട് ഈ ആഴ്ച ദേശാഭിമാനിയിൽ( August-7, 2022 ). പുരാവൃത്തങ്ങളെ മിത്താക്കി കഥ പറയുന്ന പാരമ്പര്യവഴി തന്നെയാണ് തേവമ്മ എന്ന കഥയും. തന്നെ നശിപ്പിക്കാൻ വന്ന സുപ്രനെ കാളീരൂപമാർന്ന രാധമ്മ പ്രതികാരമൂർത്തിയായി വധിക്കുന്നതാണ് പ്രമേയം. മിത്തുകളെ കഥകളാക്കി മാറ്റുമ്പോൾ കൊണ്ടുവരേണ്ട ബിംബവല്കരണം ഈ കഥയിൽ ഇല്ലന്നു തന്നെ പറയാം. പ്രേതപ്പറമ്പ് എന്ന പ്ലോട്ടിനെ മികച്ച ഒരു മെറ്റഫറിലൂടെ രാധമ്മ എന്ന കഥാപാത്ര ജീവിതത്തിലൂടെ അവതരിപ്പിച്ചാലേ ഫിക്ഷൻ കഥകൾക്ക് പുതിയ സംവേദനത്വം ലഭിക്കുകയുള്ളൂ. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കഥാ രീതി വച്ച് നോക്കുമ്പോൾ പാരമ്പര്യവഴിയ്ക്കുള്ള ഏകീകൃത കഥന ശൈലിയിലേക്ക് കൂപ്പുകുത്തി വീഴുകയാണീ കഥയും. സമീപനത്തിലും ആഖ്യാന വഴിയിലും തികഞ്ഞ പരാജയമാണ് തേവമ്മയിലെ കഥാപാത്രങ്ങൾ.


സലിൻ മാങ്കുഴിയുടെ കഥയാണ്
'അലസിപ്പൂക്കൾ ' ( മലയാളം ആഴ്ചപ്പതിപ്പ് – Auguest 8 , 2022 ) നല്ലവണ്ണം പഠിക്കുന്ന വിധു ബാല എഴുത്തും വായനയും അറിയാത്ത അനാഥനായ, പാമ്പുപിടിത്തക്കാരനായ, മദ്യപാനിയായ ഈസുവിനോടൊപ്പം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്റന്ന് ഒളിച്ചോടുന്നതും ജീവിതാവസാനം വരെ അവന്റെ അടിയും തൊഴിയും ഏല്ക്കേണ്ടി വരുന്നതും അവസാനം അവരുടെ മകൻ പ്രിൻസ് അപ്പനായ ഈസുവിനെ സാരിത്തലപ്പിൽ കെട്ടിത്തൂക്കുന്നതുമാണ് ഇതിന്റെ പ്രമേയം. തികച്ചും പൈങ്കിളിയായ വിഷയത്തിൻമേൽ സലിൽ കാണിച്ചിരിക്കുന്ന കൈയ്യടക്കം മനോഹരമാണ്. സംഭവങ്ങളെ വളരെ വേഗത്തിൽ അവതരിപ്പിക്കന്നതിനായി വാക്യനിർമ്മിതിയിൽ വരുത്തിയ മാറ്റം ഗംഭീരമായിട്ടുണ്ട്. "ചിലരെയൊക്കെ നമ്മള് മനസ്സിലെടുത്തു വച്ചാൽ പിന്നെ മരിക്കുവേളം ഇറക്കിവിടാനാകില്ല. ഒരാൾ അകന്നു പോയിട്ടും മറ്റേയാൾ നിശബ്ദമായി കാത്തിരിക്കുന്നതാണ് പ്രണയം" - ഇപ്രകാരം ഉള്ള പൈങ്കിളി വാചകങ്ങൾ കഥയുടെ മൊത്തത്തിലുള്ള ആസ്വാദനത്തെ വളച്ചു കളയുന്നുണ്ട്. ഈ സുവിന്റെ അനാഥത്വം നല്കുന്ന പക കഥയുടെ കേന്ദ്രമാണങ്കിൽ ഇത്തരം തലതിരിഞ്ഞ വശത്തെ യാതൊരു ഉപയോഗവുമില്ലാതെ കൊണ്ടുവരാൻ പാടില്ലായിരുന്നു.


പകയുടെ, വൈരാഗ്യത്തിന്റെ കഥ പറയുകയാണ് 'വരാൽ ' എന്ന കഥയിലൂടെ എസ് ഗിരീഷ് കുമാർ ( പച്ചക്കുതിര - ഓഗസ്റ്റ് 2022) വരാല് സാബുവിന്റെ ജീവിതം പറയാൻ തുനിഞ്ഞ ഗിരീഷ് കുമാർ അതിസാധാരണമായ ബിംബമായാണ് വരാലിനെ ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. തന്റെ അമ്മയുടെ ഇപ്പോഴുത്തെ കൂട്ടുകിടപ്പുകാരനായ കുഞ്ഞപ്പച്ചായനെ കൊല്ലാനുള്ള തീരുമാനത്തിൽ വീട്ടിലെത്തിയ സാബു അമ്മ ഉറക്കത്തിൽ പാടിയ താരാട്ടുപാട്ടിൽ ഒറ്റാലിൽ വീണതുപോലാകുന്നതാണ് പ്രമേയം. ഒറ്റാലും വരാലും നിരന്തരം കഥയിൽ കടന്നു വരുന്നുണ്ടങ്കിലും ദുരന്ത പൂർണ്ണമായ സാബുവിന്റെ ജീവിതത്തെ ആവിഷ്ക്കരിക്കുന്നതിൽ മേൽബിംബങ്ങൾക്ക് പാളിച്ച പറ്റിയിട്ടുണ്ട്. വായനക്കാരിൽ അവശേഷിപ്പിക്കുന്ന ചില സംശയങ്ങളിലാണ് ഈ കഥ മുന്നേറുന്നത്. ദാർശനികമായ ചില നോവുകൾ അവതരിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന ബിംബങ്ങൾക്ക് കഥയുടെ മൂലപ്രകൃതിയിൽ എത്രമാത്രം വളക്കൂറാകുന്നു എന്ന് എഴുത്തുകാർ പരിശോധിക്കപ്പെടേണ്ട ഒന്നാണ്. അപ്പന്റെ ഭൂതകാലത്തേയ്ക്ക് നടക്കുന്ന മകൻ വ്യക്തിത്വത്തിൽ ചില സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. ചരിത്രപരമായും, പാരമ്പര്യമായും തലമുറകൾ അനുഭവിക്കുന്ന നിസംഗതയാണ് ഇതിലെ സാബു അനുഭവിക്കുന്നതെന്ന് പറയാം.


ഈ ആഴ്ച മാധ്യമം ആഴ്ചപ്പതിപ്പിൽ ( Auguest – 1 , 2022 )  രണ്ടു കഥകളാണ് ഉള്ളത്, ഒന്ന് സുഭാഷ് ജോണിന്റെ അപരജീവിതം, രണ്ട് സുരേഷ് കുമാർ വി യുടെ (ചെറുകഥ എഴുതുന്ന രണ്ട് സുരേഷ് കുമാർ വി മാരുണ്ട് ഇത് ആരുടേതാണോ എന്തോ?) ഇരുട്ടിന്റെ വീട്. അജയൻ എന്ന കഥാകൃത്തിന്റെ ( യാദൃശ്ചികമായി ഈ ആഴ്ച പുറത്തിറങ്ങിയ വല്സലൻ വാതുശ്ശേരിയുടെ മാതൃഭൂമിക്കഥയിലെ എഴുത്തുകാരന്റെ പേരും അജയൻ എന്നാണ് ) രചനാ ജീവിതവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ മാന്യനായി ജീവിക്കുന്ന കരുണന്റെയും തെമ്മാടിയായ ചന്ദ്രന്റെയും കഥയാണ് അപരജീവിതംയഥാർത്ഥ്യത്തിന്റെ ഭീഷണമായ ഒരു പ്രശ്നത്തെ അവതരിപ്പിക്കുന്നതിൽ കാലികമായി സ്വീകരിച്ച രണ്ട് കഥാപാത്രങ്ങളിലും സുഭാഷ് ജോണിന് വേണ്ടത്ര കൈയടക്കം ലഭിച്ചിട്ടില്ല. വൈരുദ്ധ്യ പരിസങ്ങളിൽ ജീവിക്കുന്ന രണ്ടു പേരിൽ കാണുന്ന ഒരേ പ്രശ്നത്തെ ആവിഷ്കരിക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും കഥാപാത്ര നിർമ്മിതിയിൽ അവരുടെ ജീവിത പരിസരത്തിനിണങ്ങുന്ന മാനസിക രൂപകങ്ങളെ സൃഷ്ടിച്ചിരുന്നു എങ്കിൽ ഇക്കഥ കുറച്ച് കൂടി നന്നാകുമായിരുന്നു. മറിച്ച് കഥ ചെന്നുകൊള്ളുന്ന ലക്ഷ്യത്തെ മാത്രമേ കഥാകൃത്ത് കണ്ടിട്ടുള്ളൂ. മൂല്യ വിചാരങ്ങളുടെ അളവുകോൽ ചോദനകളുടെ പ്രഭവകേന്ദ്രത്തിൽ ചെന്ന് അന്വേഷിച്ച് അവതരിപ്പിക്കേണ്ട കഥയായിരുന്നു അപര ജീവിതം.

മനുഷ്യരുടെ വിചാര, വികാര അംശത്തേയും ഒരു ജനതയുടെ ജീവിത പരിസരത്തേയും ഒരു പോലെ അവതരിപ്പിക്കപ്പെടുന്ന ചെറുകഥകൾ പരീക്ഷണശാലയിലാണ്. ഓരോ പരീക്ഷണങ്ങളും വായനക്കാരുടെ മനോനിലയിൽ വരുത്തുന്ന സ്ഫോടനങ്ങൾ വളരെ വലുതാണ്. പുതുകഥാകാരന്മാർക്ക് ഇനിയും വൈവിദ്ധ്യമാർന്ന കഥകൾ പറയാനുണ്ട്.


സജി കെ


Wednesday, July 20, 2022

ചരിത്രത്തിലേയ്ക്ക് വീഴുന്ന കല്ലുകൾ - ' ഏറ് ' എന്ന വി എം ദേവദാസിന്റെ നോവലിനെക്കുറിച്ചുള്ള പഠനം.

 


"അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം, മറവിയ്ക്കെതിരെയുള്ള ഓർമ്മയുടെ സമരം തന്നെയാണ് " എന്ന് മിലൻ കുന്ദേര പറഞ്ഞത് അസ്തിത്വത്തിന്റെ പര്യവേഷകൻ എന്ന രീതിയിൽ നോവലിസ്റ്റ് നടത്തുന്ന ചരിത്രപരമായ അന്വേഷണം കൂടിയാണ് ഒരു യഥാർത്ഥ നോവൽ എന്ന ആശയത്തിലാണ്. ചരിത്രത്തേയും അധികാരത്തേയും അടിസ്ഥാനമാക്കി വി എം ദേവദാസ് എഴുതിയ നോവലാണ് " ഏറ് ".  നഗരമദ്ധ്യത്തിലെ ഓടിട്ട വീട് മിത്താവുകയും അതിനെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ആവരണം കൊണ്ട് മൂടുകയും ചെയ്തു കൊണ്ട് ചരിത്രത്തെ കഥാകാരൻ അപനിർമ്മിക്കുന്നു. അവിടേയ്ക്ക് അധ:സ്ഥിത കീഴാള ദളിത്  സാമൂഹിക ക്രമങ്ങളുടെ അസ്വസ്തമായ ജീവിതത്തെ ഏറായി കൊണ്ടുവരുന്നു. സവർണ്ണ ജാതിയുടെ, വരേണ്യവർഗ്ഗത്തിന്റെ വിമർശനം കീഴാള ജീവിതത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന തരത്തിൽ ആവിഷ്കരിക്കുക എന്ന ബോധത്തിലേയ്ക്ക് എത്തിച്ചേരുന്നു. ( ജാതി കൊണ്ടോ ജോലി കൊണ്ടോ തന്നെ പേരു ചൊല്ലി വിളിക്കാനുള്ള വലിപ്പമൊന്നും താമിക്കില്ലന്നാണ് ശ്രീധരന്റെ ഊറ്റം - ഏറ് - പേജ് 19 ) പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ശ്രീധരൻ തൊട്ടുകൂടായ്മയുടെ, അധികാര ശ്രേണിയുടെ കാവലാളാകുന്നത് അങ്ങനെയാണ്.

നോവലിന്റെ ആദ്യം മുതൽ തന്നെ പാരമ്പര്യാധിഷ്ഠിതമായ ഒരുവന്റെ അല്ലങ്കിൽ ഒരു രാജ്യത്തിന്റെ വരേണ്യത്വം തെളിഞ്ഞ് നില്പുണ്ട്. ശ്രീധരൻ തൊഴിലിന്റെ, ജീവിതത്തിന്റെ ഭാഗമായി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുടെ ജീവിത സൂക്ഷ്‌മാപഗ്രഥനം നടത്തിയാൽ ഈ വരേണ്യത്വം മുഴച്ച് നില്ക്കുന്നത് കാണാം. കല്ലും കവണയും പാരമ്പര്യായുധമായി ഉപയോഗിച്ച് ഒരു രാജ്യ ചരിത്രവും നാട്ടു ചരിത്രവും നിർമ്മിച്ചെടുക്കുകയാണിവിടെ കഥാകാരൻ. ദൈവത്തിന്റെ ദായക്രമത്തിൽ ചാത്തൻ അധസ്തിതന്റേയും ദൈവം വരേണ്യന്റേതുമായിരുന്നു. "ദൈവത്തിൽ വിശ്വാസമുണ്ടങ്കില് ചാത്തനിലും വിശ്വാസമുണ്ടാകണം സാറേ. ചാത്തനും ദൈവമാണ് എന്ന് സുഗുണൻ പറയുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ഗോല്യാത്ത് ആൻറണി അപ്രകാരം ബലഹീനതയുടെ രൂപകമാകുന്നു. ആ ബലഹീനതയുടെ മറ്റൊരു പാഠഭേദമാകുന്നു ഈച്ചരവാര്യരും. ഈ ബലഹീനത ശാരീരികമല്ല, മാനസികമാകുന്നത് അധികാരത്തിന്റെ മറ്റൊരു ഒളിപ്പിച്ച പ്രത്യയശാസ്തമാണ്. പോലീസിന്റെ കവണക്കല്ലേറിൽ രണ്ടു പേരും ഒരുപോലെ നിസ്സഹായരാകുന്നു, അതിന്റെ രാഷ്ട്രീയ സ്വഭാവം മലിനമായ ചരിത്രമായിരുന്നു എന്ന് ഗോലിയാത്ത് ആൻറണിയിലൂടെ പറയുകയാണ് കഥാകാരൻ. "എന്നെത്തിരക്കി വീട്ടിൽ അവന്റെ അച്ഛൻ വാര്യര് വന്നിട്ടുണ്ടാർന്നു. കൊക്കിന് ത്രാണിയുണ്ടങ്കില് കോയമ്പത്തൂരേയ്ക്ക് എഴഞ്ഞെങ്കിലും പോയി സാക്ഷിക്കൂട്ടില് കയറിയിരിക്കും'' - ഗോലിയാത്ത് ആൻ്റണി വിരൽ ചൂണ്ടുന്നത് ഭരണകൂടവും അധികാരവർഗ്ഗവും സമ്പന്നരും ചേർന്ന് തമസ്കരിച്ച ചരിത്രത്തെ കണ്ടെത്താനാണ്. ചരിത്രത്തിന്റെ പുനർനിർമ്മാണമല്ല കഥാകാരൻ ലക്ഷ്യം വയ്ക്കുന്നത്, ചരിത്രം മധ്യവർത്തി, സമ്പന്ന, വരേണ്യവർഗ്ഗ നിർമ്മിതിയാണന്ന പാരമ്പര്യത്തെ ഇല്ലാതാക്കുകയാണ്. ചരിത്രത്തെ കീഴാള ദളിത്, പാർശ്വവല്കൃതരിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം വസ്തുനിഷ്ഠമെന്ന് പറയപ്പെടുന്ന ചരിത്രത്തിന്റെ എതിർവശത്തിന്റെ നിർമ്മാണമാണ്.  അതായത് നേർകാഴ്ചകൾക്ക് അപ്പുറമുള്ള ചരിഞ്ഞതും വർത്തുളവുമായ (കാണാതെ പോയ) വീക്ഷണത്തെ നിർമ്മിച്ചെടുത്ത് പരിഷ്കരിക്കുക. ഗോല്യാത്ത് ആൻറണി, ഹസൈനാര്, സുജാതയും മക്കളും, മഞ്ഞുണ്ട ബോബൻ, മഹാദേവൻ മേസ്തിരി, രമേശൻ, ഷാജി എന്നീ കഥാപാത്രങ്ങൾ ചരിത്രത്തിന്റെ മറ്റൊരു വീക്ഷണത്തെ നിർമ്മിക്കുന്ന കഥാപാത്രങ്ങൾ ആണ്.

"എതിരെ വന്ന കാറ് അടുത്തെത്തിയപ്പോൾ ഹോണടിച്ചതും ശ്രീധരൻ ഒന്നു ഞെട്ടി. തൊട്ടു മുന്നിലായി വഴിയിലുള്ള കുഴിയിൽ നിന്ന് ഒഴിവാകാൻ അയാൾ ഓടിച്ചിരുന്ന ബൈക്ക് ഇടത്തോട്ട് വെട്ടിച്ചു. ഇനിയെങ്ങോട്ട് പോകണമെന്നറിയാതെ ബൈക്ക് ആളോടൊപ്പം നേരേ പൊന്തക്കാട്ടിലേയ്ക്ക് ചെന്ന് മറിഞ്ഞു" വി.എം ദേവദാസിന്റെ "ഏറ്" എന്ന നോവൽ ആരംഭിക്കുന്നത് ഈ പൊന്തക്കാട്ടിൽ നിന്നാണ് . ഇതേ പൊന്തക്കാട്ടിൽ അഭയം പ്രാപിച്ചാണ് കൂട്ടക്കല്ലേറിൽ നിന്ന് ശ്രീധരൻ നോവലിന്റെ അവസാനം മരണത്തിൽ നിന്ന് രക്ഷപ്പെടുന്നതും. മനുഷ്യൻ അധികാരം കൊണ്ട് സൃഷ്ടിക്കുന്ന കവചങ്ങൾങ്ങൾക്കപ്പുറം മറ്റൊരു രക്ഷാ സ്ഥാനം തേടുന്നുണ്ട്. അടിസ്ഥാനപരമായി വീടെന്ന സുരക്ഷിത സ്ഥാനം തന്നെയാണ്. അവിടേയ്ക്കാണ് എവിടെ നിന്നന്നറിയാതെ കല്ലുകൾ വന്നു വീഴുന്നത്. അതോടെ സുരക്ഷിതമെന്ന് കരുതുന്നിടത്തൊക്കെ വിള്ളലുകൾ വീഴുന്നു. മലർന്ന് കിടന്ന് ആ ചെറിയ സുഷിരങ്ങളിലൂടെ ആകാശ നക്ഷത്രങ്ങളെ കാണുമ്പോഴാണ് സൂക്ഷമത്തിൽ നിന്നവൻ സ്ഥൂലത്തിലെത്തിച്ചേരുന്നത്. അങ്കലാപ്പും സംത്രാസവും ഭയവും ആകാംഷയും ഒരേ പോലെ അവിനിലെ അഭിമാനിയിൽ കടന്നു കയറും. പിന്നെ ചെയ്യുന്നതും പറയുന്നതും അത്തരമൊരു വ്യവഹാരാധിഷ്ഠിത മനുഷ്യനിലൂടെയായിരിക്കും. അതോടെ തന്റെ ചരിത്രം തിരിക്കുന്ന, അതിലെ ശരിതെറ്റുകളെ വിശകലനം ചെയ്യുന്ന, മാപ്പപേക്ഷിക്കുന്ന, അഭിമാനം കൊള്ളുന്ന, വിരേചനത്തിന്റെ വഴിയിലായിരിക്കും അയാൾ. ഏറെന്ന വി.എം ദേവദാസിന്റെ നോവൽ അവനവനെ തിരയുന്ന ശ്രീധരന്മാരുടെ കഥയാണ് .

ഏറ് ഒരു ഓർമ്മപ്പെടുത്തലാണ്, അവനവനിലെ സത്വ ബോധത്തെ തിരുത്തലാണ്. ശ്രീനാരായണഗുരുവും, ഗലീലിയോയും ഈ ആത്മബോധത്തെ തിരിച്ചറിഞ്ഞവരാണ്. മരണശേഷവും നടുവിരൽ ഉയർത്തി തന്റെ നിലപാടുകൾക്ക് സത്യനിഷ്ഠത നല്കാൻ പാകത്തിൽ നവലോകത്തിന്റെ പാപബോധത്തിലേക്ക്, അറിവില്ലായ്മയിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നു ഗലീലിയോയുടെ ജീവിതം. അദ്ദേഹം മരണശേഷവും എറിഞ്ഞ അറിവിന്റെ കല്ലുകൾ നൂറ്റാണ്ടുകൾക്കിപ്പുറവും ഒരു സമൂഹത്തിന്റെ തിരുത്തൽ ശക്തിയായി നില്ക്കുന്നു. നാരായണഗുരുവിന്റെ  വാക്കുകൾ, പ്രവർത്തനങ്ങൾ എന്നിവ ആത്മരതിയെ ഇല്ലാതാക്കാനുള്ള ജീവപാഠങ്ങളാകുന്നു. ചാത്തനെ നിയന്ത്രിക്കുന്ന ആജ്ഞാശക്തിയുടെ ഉറവിടമായി കഥയിൽ അദ്ദേഹം കടന്നു വരുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ ഏറുകൾ അധമ ചിന്തകൾക്കും അനാചാരങ്ങൾക്കും എതിരെയായിരുന്നു. ചരിത്രപരമായി വിരുദ്ധ ദേശങ്ങളിലെ, വിരുദ്ധമതങ്ങളിലെ അജ്ഞത ബാധിച്ച മാനവന് നേരേയുള്ള ഏറുകളാണ് ഇവരുടെ ചിന്തകൾ എന്നു പറയാം .

ജീവശാസ്ത്രപരമായി ഏറ്റവും ഭയമുള്ള മൃഗമാണ് മനുഷ്യൻ. മറ്റെന്തിനെക്കാളും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഒരേറായിരിക്കും അവൻ ഏറ്റവും കൂടുതൽ ഭയപ്പെടുക. ആര്? എന്തിന്? എവിടെ നിന്ന് ? എന്നീ ചിന്തകൾ അവനിലെ മാനസികാരോഗ്യത്തെ തകർത്തു കളയും. എതിരാളിയെ ഇല്ലാതാക്കാൻ അവനിലെ ശാരീരിക ശേഷിയെ ഇല്ലാതാക്കുന്നതിൻ മുമ്പ് അവനിലെ ഇച്ഛാശക്തി (മാനസിക ബലം) ഇല്ലാതാക്കുക എന്നത് വളരെ പഴയ രാജതന്ത്രമായിരുന്നു. കാലൻ ശ്രീധരനിലെ അധികാരത്തിന്റെ സുരക്ഷാവലയവും സമാധാന ജീവിതവും പെൻഷനാകുന്നതോടെ നഷ്ടപ്പെടുന്നു. കുടുംബത്തോടൊപ്പം ഇനിയുള്ള കാലവും സമാധാനമായി ജീവിക്കാമെന്ന് അയാൾ തീരുമാനിക്കുന്നതിൽ തെറ്റില്ല. അധികാരത്തിന്റെ സംരക്ഷണത്തിൽ നിന്ന് ശ്രീധരൻ എത്തിച്ചേരുന്നത് കുടുംബത്തിന്റെ സംരക്ഷണവലയത്തിലേയ്ക്കാണ്. അവിടെ ഭാര്യയും മക്കളുമടങ്ങുന്ന സ്വച്ഛമായ ജീവിതം കാംഷിക്കുന്നുണ്ടങ്കിലും അത് അദ്ദേഹത്തിന് ലഭിക്കുന്നില്ല, സ്വാഭാവികമായും വീട് കവചിത വസ്തുവായി മാറുന്നു. അവിടം തുരന്നാണ് ഒരേറ് വന്ന് വീഴുന്നത്. ശ്രീധരന്റെ ശരീരത്തിലേയ്ക്ക് കഥാന്ത്യത്തിലല്ലാതെ കല്ല് വീഴുന്നില്ല. കവചിതമെന്ന് മനുഷ്യൻ കരുതുന്ന രൂപകങ്ങളെ തകർക്കുകയും യഥാർത്ഥ മനുഷ്യനെ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന ആദി രൂപത്തിലേയ്ക്കാണ് ഏറ് എന്ന നോവൽ എത്തി നില്ക്കുന്നത്. പ്രതിയാക്കപ്പെട്ട ഒരുവൻ തന്നിലെ അലങ്കാരങ്ങൾ വലിച്ചെറിയുകയും ഭാവനയും സ്വപ്നങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നത് അത്തരമൊരു 'ഏറി'ന്റെ ഫലമാണ്. പല കാലങ്ങളായി പ്രതിസ്ഥാനത്ത് എത്തപ്പെട്ടവർ ഓടിക്കൊണ്ടേയിരിക്കയാണ്. രക്ഷപ്പെടാനുള്ള വെപ്രാളവും, വഴിതേടലും, സൂക്ഷ്മ ബുദ്ധിയും എപ്പോഴും ഒരു പ്രതിയായ ഒരുവനിൽ ഉണ്ടായിരിക്കും, അവന്റെ സൂക്ഷ്മതയ്ക്ക് ലാഘവത്തോടെ തടസ്സം നില്ക്കുന്നവനായിരിക്കും ഒരു പോലീസ് ഉദ്യോഗസ്ഥൻ. ഈ ജ്ഞാനബുദ്ധിയെ വിപരീത തലത്തിൽ ഉപയോഗിച്ചിരിക്കുന്ന നോവലാണ് " ഏറ് ". കടുത്ത സംത്രാസത്തോടെ സമാധാന ജീവിതം നയിക്കുന്ന  പഴയ ' പ്രതി ' കളിലേയ്ക്ക് ഓടുന്ന നായകനായി ശ്രീധരൻ മാറുന്നു. കല്ല് തന്നിലേയ്ക്ക് തിരിയുന്ന ബൂമറാങ്ങ് ആണന്ന തിരിച്ചറിവ് ഇവിടെയുണ്ടാകുന്നു." നോവലിസ്റ്റ് ചരിത്രകാരനോ പ്രവാചകനോ അല്ല, അസ്തിത്വത്തിന്റെ പര്യവേക്ഷകനാണ് " എന്ന് മിലാൻ കുന്ദേര പറയുന്നത് ഇവിടെ ചേർത്തു വയ്ക്കാവുന്നതാണ്.

" അനുസരണയുള്ളയൊരു പോലീസുകാരൻ അതതു കാലത്ത് എന്തൊക്കെയാകാമോ ..... ഞാനതൊക്കെയായിട്ടുണ്ട്. പിന്നെ പോലീസിലെ പണിയാകുമ്പോ എടപെട്ട നൂറ് കേസുണ്ടങ്കില് അതില് തൊണ്ണൂറെണ്ണത്തിലും ആവശ്യക്കാർക്ക് വേണ്ട സംരക്ഷണവും നീതിയുമൊക്കെ കിട്ടാൻ അവരുടെ കൂടെ നിന്നിട്ടുണ്ടാകും. അഞ്ചോ പത്തോ കേസില് പല കാരണങ്ങളാലും ചെല തിരിമറികളും കണ്ണടയ്ക്കലുമൊക്കെ നടന്നിട്ടുണ്ടാകും. പക്ഷേ, സർവ്വീസ് കഴിഞ്ഞാപ്പിന്നെ ഒരു പോലീസുകാരൻ ഓർക്കണതും പേടിക്കണതുമൊന്നും പരാതിക്കാർക്ക് നീതി കിട്ടിയ മുക്കാലേ മുങ്ങാണാ കേസുകളെ കുറിച്ചാവില്ല ...... മറിച്ച് ആ ബാക്കിയിരിപ്പായ അഞ്ചോ പത്തോ എണ്ണമായിരിക്കും. അതീ തൊഴിലിന്റെയൊരു ശാപാണ് മാഷേ '' -  അധികാരത്തിന്റെ എല്ലാ അഴുക്കുകളും വിനിമയം ചെയ്യുകയും കർശനമായി നടപ്പാക്കുകയും ചെയ്യുന്നവർ ഭരണ വർഗ്ഗത്തിന്റെ കാവലാളന്ന് ഘോഷിക്കുന്ന രാഷ്ട്രീയക്കാരല്ല മറിച്ച് പോലീസുകാരാണ്. നടപ്പാക്കലിന്റെ ദോഷവശങ്ങൾ മരണം വരെ ഒരേറായി അവനെ തുടരുകയും അതിനെ കുടഞ്ഞെറിയുവാനുള്ള ശ്രമം പോലും അവനിൽ ആരോപണമായി മാറുകയും ചെയ്യുന്നു. അത് മറ്റൊരു കലാപത്തിന് വഴിയൊരുക്കുന്നു, അപ്പോഴും ഭരണ വർഗ്ഗം നീതിയുടെ സംരക്ഷണവലയത്താൽ സുരക്ഷിതരായി തുടരുകയും ചെയ്യുന്നു. മറ്റൊരു വർഗ്ഗത്തെ കൊണ്ട് കലാപം നടത്തിക്കുന്നത് ഉപരിവർഗ്ഗത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ ബോധമാണ്. അപ്രകാരം മറഞ്ഞിരിക്കുന്ന അധികാര, സമ്പന്ന വർഗ്ഗത്തിന്റെ കാമനകൾക്ക് ഏറിനെ ഭയമില്ല. ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളും, അതൊളിപ്പിക്കുന്ന ബൗധിക വ്യാപാരങ്ങളും ഏറ് എന്ന നോവലിന്റെ രാഷ്ട്രീയ വശമാണ്.      

ഒരാൾ തന്നെ ഒരേ സമയം ഇരയും വേട്ടക്കാരനും ആകുന്നു എന്നതാണ് ഏറിന്റെ മറ്റൊരു പ്രത്യേകത. അധികാരത്തിന്റെ വേട്ടക്കാരൻ പതിയെ പഴയ ഇരകളിലേയ്ക്ക് സ്വയം ഇരയായി എത്തിച്ചേരുന്നു. മറ്റൊരു വേട്ടക്കാരൻ പഴയ തന്റെ ഇരകളിൽ അന്വേഷിക്കുന്ന അയാൾ സ്വത്വബോധത്തിന്റെ തലത്തിലേയ്ക്കുയരുന്നു. ആയുധം അധികാരത്തിന്റെ അടയാളമായിരുന്നപ്പോൾ ഉണ്ടായിരുന്ന വേട്ടക്കാരന്റെ ധാർഷ്ട്യം സഹവർത്തന സ്വഭാവം നേടുന്നു. ലോകമെമ്പാടുമുണ്ടായിരുന്ന അധികാര പ്രമർത്തന്മാർക്ക് ഉണ്ടായിരുന്ന ഈ സ്വഭാവം ശ്രീധരനിൽ ആരോപിച്ച് ആഗോളവ്യാപ്തിയുള്ള വേട്ടക്കാരൻമാരെ കഥാകാരൻ പുനഃസൃഷ്ടിക്കുന്നു. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ അശോക് മോച്ചിയും കത്തിമുനക്ക് മുന്നില്‍ ജീവന് വേണ്ടി കൈകൂപ്പുന്ന കുത്തുബ്ദീന്‍ അന്‍സാരിയും ഒരേ വേദിയില്‍ ഒരുമിച്ചിരുന്ന് പരസ്പരം സ്നേഹം പങ്കിടുന്ന മറ്റൊരു കാഴ്ചയുമുണ്ട് . ഇത് ചരിത്രത്തിന്റെ (കാലൻ ശ്രീധരന്റെ ) മറ്റൊരു വശമാകുന്നു.

വ്യക്തിയിൽ സമൂഹത്തിലേയ്ക്കുള്ള യാത്ര സഹനത്തിന്റേയും, വ്യക്തി ശുദ്ധിയുടേയും, സ്നേഹത്തിന്റേതുമാണ്. ഇവിടെ തീറ്റപ്രിയനായ പഴം വിഴുങ്ങി പത്മനാഭൻ നായരുടെ മകൻ കാലൻ ശ്രീധരൻ അനുഭവിക്കുന്ന വ്യക്തിയധിഷ്ഠിത ഒരു പ്രശ്നം കലാപമായി മാറുന്ന കാഴ്ചയാണ് ഏറിലുള്ളത്. ലോകത്തെ വലിയ വിപ്പവങ്ങളും യുദ്ധങ്ങളും ആരംഭിച്ചിട്ടുള്ളത് ഇത്തരം വ്യക്തിനിഷ്ഠമായ പ്രശ്നത്തിൽ നിന്നാണ്. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28നു വെടിവച്ചുകൊന്നുയെന്ന പ്രാദേശിക വിഷയമാണല്ലോ ഒന്നാം ലോക മഹായുദ്ധത്തിന് കാരണമായത്. ഏറ് വിനിമയം ചെയ്യുന്നത് ഇത്തരം സാമൂഹിക വിപത്തിന്റെ കാലുഷ്യമാണ്. തന്റെ വീടിന് കല്ലെറിഞ്ഞവനെ കണ്ടെത്തിക്കഴിഞ്ഞു എന്ന് സി സി റ്റിവി ക്യാമറ സ്ഥാപിച്ച അപ്പു പറയുമ്പോഴും യുദ്ധസമാനമായ ആക്രമണത്തിന്റെ തീവ്രതയിൽ കാലൻ പ്രഭാകരൻ അത് ചെവികൊടുക്കാതെ പോകുന്നു. ഇതു തന്നെയാണ് മനുഷ്യ വിപത്തിലെയ്ക്ക് നയിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ആർക്കും സമചിത്തതയോടെ പ്രശ്നങ്ങളെ കാണാൻ കഴിയുന്നില്ല. ഇൻഡ്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങളുടെ മെറ്റഫർ ആണ് കഥാന്ത്യം എന്നു പറയാം, അതിലെ സൂക്ഷ്മ ബുദ്ധി രാഷ്ട്രീയ തന്ത്രജ്ഞനാണ് പൊറിഞ്ചു മാഷ്. എറിയേണ്ടതെവിടെയെന്നും കൊള്ളേണ്ടതെവിടെയെന്നും കൃത്യമായ നിർവ്വചനമുള്ള ചാണക്യനാണയാൾ.

നാടിന്റെ ചരിത്രം, സംസ്കാരം, വർത്തമാന ചലനങ്ങൾ, സാമൂഹികത എന്നിവയെ കൂട്ടിയിണക്കുന്നതിനും നാടിന്റെ ജനകീയ ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്യുന്ന ഇടമാണ് ചായക്കട. ഏറിന്റെ ആദ്യ റിപ്പോർട്ടിംഗ് നടക്കുന്നത് ഈ ചായക്കടയിലാണ്. പൊറിഞ്ഞു മാഷ് അവസാനം ഒരു കലാപത്തിന് തിരികൊളുത്തുന്നതും ഇതേ ചായക്കടയിൽ ആണ്. ജഡത്വത്തെ ചലനാത്മകമാക്കുന്ന ഇത്തരം ഇടങ്ങൾ ഗ്രാമീണതയുടെ പൊതുബോധമാണ്. വീടെന്ന സ്വകാര്യ ഇടത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നം ചായക്കട എന്ന പൊതു ഇടത്തിലെ ചർച്ചയായി മാറിയതാണ് കഥാന്ത്യത്തിലെ കലാപത്തിലേയ്ക്ക് നയിച്ചത്. എറിനെ സംബന്ധിച്ച് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണ്. കുടുംബം, വസ്തു തർക്കം, തൊഴിൽ, മന്ത്രവാദം, ചാത്തൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലേയ്ക്ക് ശ്രീധരനെ ഓടിക്കുന്നത് ചായക്കടയിലെ ചർച്ചയിൽ നിന്നാണ്. വീടിനൊപ്പം പ്രധാനമായ കഥാപാത്രമാണ് ഈ ചായക്കടയും. തികച്ചും വിരുദ്ധമായ ഘടകങ്ങളാണിവയ്ക്കുള്ളത്. വീട് ഏകാന്തമായ ഒന്നിനെ വഹിക്കുന്ന നിശബ്ദതയാണങ്കിൽ ചലനാത്മകമായ ശബ്ദമാണ് ചായക്കട, ഒരു വ്യക്തിയധിഷ്ഠിത നിശബ്ദ വിഷയം ചലനാത്മക സമൂഹിക വിഷയമാക്കി മാറ്റുന്നതിൽ ഇവയ്ക്ക് കാര്യമായ പങ്കുണ്ട്. അതായത്  വ്യക്തിനിഷ്ഠ കലാപത്തിന്റെ സാമൂഹിക ഇടപെടലുകളെ കുറിച്ച് 'ഏറ് ' ചർച്ച ചെയ്യുന്നുണ്ട്. ചരിത്രം നോവലിന്റെ ആഖ്യാന പാഠത്തിൽ സന്നിഹിതമാകുന്ന ഉത്തരാധുനിക നോവലുകളുടെ തുടർച്ച തന്നെയാണ് 'ഏറ് ' എന്ന നോവലും.

സജി കെ


വി എം ദേവദാസിന്റെ കൃതികൾ ചുവടെ. Shop now യിൽ ക്ലിക്കി വാങ്ങാവുന്നതാണ്