Tuesday, July 26, 2022

ചെറിയ ചെറിയ ബലിദാനങ്ങൾ

 ശിവന്റെ പേജ് : Post - 6


ഭവ നഗർ സമാചാർ എന്ന ഗുജറാത്തി വാരികയിൽ മനു ഗാന്ധി എന്ന മൃദുലാഗാന്ധി, ഗാന്ധിജിയുടെ മഹാ അനന്തിരവൾ  (ഗ്രാൻട് നീസ്) ഗാന്ധിജിയെപ്പറ്റി എഴുതിയ ഓർമ്മക്കുറിപ്പുകൾ ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പുസ്തകമാക്കിയപ്പോൾ കൊടുത്ത പേര്, ‘ബാപ്പു എന്റെ അമ്മ’ എന്നാണ്. ജീവശാസ്ത്രപരമല്ലെങ്കിൽ ഒരു പുരുഷന്റെ ‘അമ്മത്തം’ സാംസ്കാരികമാണ്. മറ്റു പലർക്കും താൻ പിതാവാണെങ്കിലും മനുവിന് അമ്മയാണെന്ന് ഗാന്ധി തന്നെയാണ് അവരോട് പറയുന്നത്. അതിന്റെ കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ അവർ ഇങ്ങനെ കുറിക്കുന്നു :

മക്കളെ പഠിപ്പിക്കുന്നതിലും നല്ല നിലയിൽ എത്തിക്കുന്നതിലുമാണ് അച്ഛന്റെ ശ്രദ്ധ.  എന്നാൽ ഒരു പെൺകുട്ടിയ്ക്ക് ശരിയായ അറിവുകൾ പകർന്നു നൽകുന്നത് അവളുടെ അമ്മയാണ്. കുടുംബകാര്യങ്ങളെക്കുറിച്ച് അജ്ഞയായ ഒരു പെൺകുട്ടി ഭർത്തൃഗൃഹത്തിലെത്തുമ്പോൾ ശ്വശ്രുവിൽനിന്നും ഭർത്തൃസഹോദരിമാരിൽനിന്നും ശകാരം കേൾക്കേണ്ടിവരികയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ് അവർ മരുമകളുടെ അമ്മയെയാണ് കുറ്റപ്പെടുത്തുക.”

ഗാന്ധിജി അന്നത്തെ ഉറച്ച ഇന്ത്യൻ കുടുംബപാരമ്പര്യസങ്കല്പത്തിൽനിന്നാണിതു പറയുന്നത്. അതുകൊണ്ട് ഇന്നത്തെ മാറിയ ലോകബോധം വച്ച് ഈ വാക്കുകളെ കർക്കശമായി വിമർശന വിധേയമാക്കേണ്ടതില്ല. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയാണ് മനു. ആഗാഖാൻ കൊട്ടാരത്തിൽ തടവിലായിരുന്ന കസ്തൂർബായെ ഒരു വർഷവും ഒരു മാസവും മനു ശുശ്രൂഷിച്ചു. കസ്തൂർബായുടെ സ്നേഹത്തണലിൽ അമ്മയില്ലാത്ത ദുഃഖം താൻ അറിഞ്ഞില്ലെന്ന് അവർ പറയുന്നു.  1944 -ൽ കസ്തൂർബായുടെ മരണത്തിനുശേഷം കറാച്ചിയിലോ രാജ് കോട്ടിലോ പോയി പഠനം തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിനിടയിൽ ഗാന്ധിജിയെ ശുശ്രൂഷിക്കാനായി മനു നിയോഗിക്കപ്പെട്ടു. ഗാന്ധിജി അവർക്കെഴുതിയ കുറിപ്പിലും (27-2-1944)  “നിന്നെ കാണാതിരിക്കുന്നതു എനിക്കു വിഷമം തന്നെയാവും. എങ്കിലും ഇനിയും നീ എന്റെ അരികിലുണ്ടാവണമെന്നു ഞാൻ പറയില്ല. അതു സ്വാർത്ഥതയാവും. ഞാൻ നിന്റെ അമ്മതന്നെയാണ്, എന്താ അങ്ങനെയല്ലേ?” എന്നു കാണാം.

മഹാരാഷ്ട്രയിൽ ഭർത്താവുള്ള സ്ത്രീ മരിച്ചാൽ 5 കുപ്പിവളകൾ അവരുടെ വയറിനോട് ചേർത്തു കെട്ടിയിട്ടാണ് ദഹിപ്പിക്കുക. കസ്തൂർബായുടെ ചിതയിൽനിന്നും കുപ്പിവളകൾ യാതൊരു കേടും കൂടാതെ തിരിച്ചു കിട്ടിയത്രേ. ബായ്ക്ക് പ്രിയങ്കരിയായിരുന്നതുകൊണ്ട് ആ വളകളും അവരുപയോഗിച്ചിരുന്ന ദന്തവളകളും മുടി കെട്ടുന്ന നാട, തുളസിമാല ചെരുപ്പ് തുടങ്ങിയ വസ്തുക്കളും ഗാന്ധിജി മനുവിനാണ് നൽകിയത്. അതെന്തയാലും പിന്നീട് തന്റെ അമ്മയായി എന്ന് മനുതന്നെ വിശദീകരിക്കുന്ന ഗാന്ധിജി എങ്ങനെയാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് എന്തുമാറ്റമാണ് മനുവിന്റെ ജീവിതത്തിൽ ഉണ്ടായത് എന്നെല്ലാം അറിയുന്നത് കൗതുകകരമാണ്.  പഠന കാര്യത്തിൽ ഗാന്ധിജി ശ്രദ്ധിച്ചിരുന്നു എന്നത് വാസ്തവമാണ്. ഭഗവദ് ഗീതയുടെ ആശയമൊക്കെ ഗാന്ധിജി പറഞ്ഞു കൊടുത്തതിനെപ്പറ്റി മനു എഴുതുന്നുണ്ട്. അതേസമയം സ്വകാര്യ സഹായി എന്ന നിലയിൽ, പെൺകുട്ടിയെന്നോ കൗമാരപ്രായക്കാരിയാണെന്നോ ഉള്ള പരിഗണന ഗാന്ധിജി കൊടുത്തിരുന്നില്ലെന്നു വേണം മനസിലാക്കാൻ.

കുളിക്കുമ്പോൾ സോപ്പിനു പകരം മീരാ ബെൻ നൽകിയ പരുക്കൻ കല്ലാണ് ഗാന്ധിജി ഉപയോഗിച്ചിരുന്നത്. 25 കൊല്ലമായി  ആ കല്ലാണ് അദ്ദേഹത്തിന്റെ കുളിസോപ്പ്. നവഖാലിയിലെ നാരായൺ പൂർ ഗ്രാമത്തിൽ വൈകുന്നേരം ഏഴു മണിക്ക് എത്തി, എഴുത്തു ജോലിയെല്ലാം കഴിഞ്ഞ് നോക്കുമ്പോഴാണ് തലേന്നു തങ്ങിയ ഗ്രാമത്തിൽനിന്ന് ആ കല്ലെടുക്കാൻ മനു മറന്നു എന്ന കാര്യം ഗാന്ധിജി അറിയിയുന്നത്. മറവിയെന്ന തെറ്റിനു പകരമായി തിരിച്ച് ഒറ്റയ്ക്ക് നടന്നു പോയി കല്ലെടുത്തുകൊണ്ടുവരാൻ ഗാന്ധിജി പറയുന്നു.  കലാപം നടക്കുന്ന സമയം ഒറ്റയ്ക്ക് ആ പെൺകുട്ടി അടുത്ത ഗ്രാമം വരെ നടന്നുപോയി കല്ലു കൊണ്ടു വരേണ്ടതായി വന്നു എന്നതാണ് ഒന്നാമത്തെ സംഭവം. താൻ പഠിച്ച വലിയൊരു പാഠമായും ഈശ്വരനെ ഓർക്കാനുള്ള സന്ദർഭമായുമാണ് മനു ആ സംഭവത്തെ അവതരിപ്പിക്കുന്നത്. ഗാന്ധിജിയാവട്ടെ മനു ഒറ്റയ്ക്ക് വിജയിച്ച പരീക്ഷയായിട്ടും അതിനെ കണക്കാക്കുന്നു.

മറ്റൊരിക്കൽ തണുത്ത കാലാവസ്ഥയിൽ തീ കത്തിക്കാൻ പാറ്റാതെസാരിയിൽനിന്ന് കീറിയെടുത്ത തുണിക്കഷണം വച്ചു കത്തിക്കാനൊരുങ്ങിയപ്പോൾ പിന്നിൽ നിന്ന് ഈ കാഴ്ച കണ്ട ഗാന്ധിജി തുണിക്കഷണത്തിനു നീളം കൂടിപ്പോയെന്നും അതു കുതിർക്കാനാവശ്യമായ മണ്ണെണ്ണ പാഴാക്കിയെന്നും കഴുകി ഉണക്കി നാടയായി ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകി. അത് അവർക്ക് അനുസരിക്കേണ്ടതായി വന്നു.  ഡെൽഹിയിൽ മൗണ്ട് ബാറ്റനെ കാണാൻ, അദ്ദേഹം വാഗ്ദാനം ചെയ്ത വിമാനം നിരസിച്ച് തീവണ്ടിയിൽ മൂന്നാം ക്ലാസിൽ യാത്ര ചെയ്യാൻ ഗാന്ധിജി തീരുമാനിച്ചതും കമ്പാർട്ട്മെന്റിൽ പാചകത്തിനും അദ്ദേഹത്തിനു വിശ്രമിക്കാനുമായി സ്ഥലം തികയാതെ വന്നാലോ എന്നു വിചാരിച്ച് ഇരട്ട കമ്പാർട്ട്മെന്റ് മനു ബുക്കു ചെയ്തതും അതിനു തീവണ്ടിയിൽ വച്ച് ശക്തമായി വഴക്കുപറഞ്ഞു കരയിച്ചതും സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു വരുത്തി ഒരു കമ്പാർട്ടുമെന്റിലേക്ക് ലഗ്ഗേജുകളെല്ലാം മാറ്റിയതുമാണ് വേറെയൊരു സംഭവം.  ദിനചര്യയെക്കുറിച്ചു പറയുന്ന ഭാഗവും പ്രധാനമാണ്. പത്തുമണിയൊക്കെയാവും ഉറങ്ങാൻ, 2 മണിക്ക് ഗാന്ധിജി ഉണരും. ഉടൻ മനുവിനെയും വിളിച്ചുണർത്തും. ആ സമയത്ത് നടത്തിയ ഉപദേശങ്ങളെപ്പറ്റിയും അവർ എഴുതുന്നുണ്ട്. ഗുജറാത്തി കവി ലളിത്തിന്റെ ഒരു പദ്യശകലം ചൊല്ലി വിശദീകരിച്ചിട്ട് ( ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്തുക, നാളെ എന്തെന്ന് ആർക്കറിയാം?)  ‘മഹത്തായ ഒരു പാഠമാണ് ഞാൻ നിന്നെയിപ്പോൾ പഠിപ്പിച്ചത് ” എന്നു പറഞ്ഞു നിർത്തിയ സമയം രാവിലെ 2. 20. മറ്റാരെയും ബുദ്ധി മുട്ടിക്കാതിരിക്കാൻ ശബ്ദം കുറച്ചായിരുന്നു ഈ പഠനം എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.

1944 മുതൽ ഗാന്ധിജിയുടെ മരണം വരെയുള്ള കാലത്ത് മനു എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്പോൾ ലഭ്യമാണ്. അവ അവരുടെ അനുഭവങ്ങളിലേക്ക് കുറച്ചുകൂടി വെളിച്ചം വീശും. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ  ഗാന്ധിജിയുടെ നിഷ്കർഷകൾ പലതും അയുക്തികമാണെന്ന് മനസിലാകും. വിമാനം നിരസിച്ച് തീവണ്ടിയിൽ പോകാൻ തീരുമാനിച്ചത് എത്ര ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിപാടിയായിരുന്നു എന്ന് മനുവിനെ വഴക്കുപറയുന്നതിനിടയിൽ ഗാന്ധിജി തന്നെ വ്യക്തമാക്കുന്നുണ്ട്. സ്റ്റേഷൻ മാസ്റ്റർ ഒരു ബോഗിതന്നെ മറ്റുള്ള യാത്രക്കായി വണ്ടിയിൽ ചേർക്കാം എന്നു പറഞ്ഞിട്ടും അതെല്ലാം നിരസിച്ച് ഒറ്റ കമ്പാർട്ട്മെന്റിലേക്ക് മാറുക എന്ന ശാഠ്യം ആളുകളുടെ സൗകര്യത്തെ കരുതിയായിരുന്നോ സ്വന്തം ആദർശത്തെ കരുതിയായിരുന്നോ മനുവിന്റെ ചെയ്തിയെ ശക്തമായി വിമർശിച്ച് പാഠം പഠിപ്പിക്കുകയായിരുന്നോ എന്നൊക്കെ ആലോചിക്കാവുന്നതാണ്. അതുപോലെ സാരിക്കഷ്ണം നീണ്ടതായതുകൊണ്ട് അതിൽ നനച്ച മണ്ണെണ്ണ പാഴായി എന്ന് പരാതിപ്പെട്ട ഗാന്ധിജിയാണ് അതു കഴുകി ഉണക്കി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയത്. അത്രയും വീണ്ടും പാഴാവുകയായിരുന്നില്ലേ?

ഇതെല്ലാം മാറ്റി വച്ചാലും ‘ബാപ്പുജി എന്റെ അമ്മ’ എന്ന ശീർഷകനാമം എങ്ങനെയാണ് പുസ്തകത്തിലെ ഉള്ളടക്കത്തിനുള്ളിൽ പ്രവർത്തിക്കുന്നതെന്ന് നോക്കുക.  അദ്ദേഹത്തിന്റെ വാക്കുകളിലല്ലാതെ ഏതെങ്കിലും പ്രവൃത്തിയിൽ ശരിയായൊരു അമ്മത്തം വ്യക്തമാണോ ? സംശയമുണ്ട്. വാസനകളെ/സുഖാസക്തികളെ വിലക്കൽ  തന്തത്തമാണ് എന്നൊരു സങ്കല്പമുണ്ട്.  അതിനും പുറമേ വിവാഹിതയായി പോകുന്ന സമയത്ത് ഭർത്തൃവീട്ടിൽ പെൺകുട്ടി കാണിക്കുന്ന കുടുംബിനിയുടെ മികവ് തന്റെ പരിശീലനത്തിലൂടെ മനുവിനു ലഭ്യമാകും എന്നായിരുന്നല്ലോ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മനു നാല്പതാമത്തെ വയസിലാണ് മരിക്കുന്നത്. അവർ വിവാഹിതയായില്ല. അങ്ങനെ ആ പരിശീലനം, ഒരു പക്ഷേ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ പാഴായി പോയി എന്നർത്ഥം. എന്തുകൊണ്ട് ഗാന്ധിജിയുടെ ‘അമ്മത്ത’ പരിശീലത്തിനു ശേഷവും പാരമ്പര്യ കുടുംബജീവിതത്തിൽ മനുവിനു താത്പര്യമില്ലാതെപോയി?

അതുമാത്രമല്ല ഗാന്ധിജിയുടെ ലക്ഷ്യം വിശാലമായിരുന്നു. അതിനു വേണ്ടി അദ്ദേഹത്തിനു സ്വകാര്യമായ കഠിന പരീക്ഷണങ്ങൾ ആവശ്യമായിരുന്നു. പക്ഷേ ജീവിതത്തിന്റെ ഏറ്റവും തിളക്കമുള്ള വർഷങ്ങളിൽ ഒരു കൗമാരക്കാരിയുടെ വാസനകളും താത്പര്യങ്ങളും കൗതുകങ്ങളും മുഴുവൻ ഒരാളെ ശുശ്രൂഷിക്കുന്നതിനായി ബലികൊടുക്കപ്പെടുകയായിരുന്നത് മറ്റൊരു പ്രകരണത്തിൽ വച്ചാലോചിക്കേണ്ട സംഗതിയാണ്. വളരെ ഉദാരവും ബഹുമാനം മുറ്റിയതുമായ വാക്കുകൾകൊണ്ടാണ് മനുബെൻ ഗാന്ധിജിയെ ഉടനീളം വിശേഷിപ്പിക്കുന്നത്. അദ്ഭുതമില്ല. ഗാന്ധിജിയുടെ പ്രഭാവലയത്തിനകത്തുനിന്നുകൊണ്ട്, അതീവ വിനയശാലിയായഔപചാരികമായ സാധാരണ വിദ്യാഭ്യാസംപോലും കിട്ടാത്ത ഒരു പഴയ പെൺകുട്ടിയുടെ എഴുത്താണത്. എങ്കിലും ഇന്ന് ഈ പുസ്തകം വായിക്കുമ്പോൾ, ആരും കണക്കാക്കാൻ ഇടയില്ലാത്ത, എന്താണെന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത ഈ ചെറിയ ബലികളെ മഹത്തായ ലക്ഷ്യത്തിന്റെ ഏതു ബിന്ദുവിൽ കൊണ്ടുവന്ന് യോജിപ്പിക്കും എന്ന് ഒരു നിമിഷമെങ്കിലും ബുക്കടച്ചു വച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ല.  


Monday, July 25, 2022

നായകൾ, ചെന്നായകൾ കൂടിയാണ് ( മജീദ് സെയ്ദിന്റെ ' നായക്കളി ' എന്ന കഥയുടെ നിരൂപണം ) - ദിവ്യ ജാഹ്നവി

 

പൊടുന്നനെ അയാൾക്കു തോന്നി. ഒരു വസ്തു പലമാതിരി നോക്കിക്കാണാനാവും എന്ന്. ഒന്ന്, സാധനങ്ങൾ വെറുതെ നോക്കലാണ്. അതെന്താണെന്നും എന്തിനുള്ളതാണെന്നും നല്ലവണ്ണം അറിയാം., അത് നേരെയുള്ളതാ‍ണ്.  രണ്ടാമത്തേത് വിശാലമായ ഒരു കാഴ്ചയാണ്.  സാമാന്യമായ ഒരു കാഴ്ച. അത് പലതിനെയും കൂട്ടിയിണക്കുന്നതാണ്.  അതിന്റെ പരസ്പരബന്ധം മനസിലാക്കാൻ നമുക്ക് അവസരം കിട്ടുന്നു.  വസ്തുക്കൾ അവയല്ലാതായി തീരുന്നു. അവയുടെ നിലനിൽപ്പിന് ഒരു ഉദ്ദേശ്യമുണ്ടെന്നത് പ്രധാനമാണ്. ” 

- ബൈഗുണി, (ഫ്ലൈറ്റ്സ്) ഓൾഗ ടോകാർചുക്

മാധ്യമം വാർഷികപ്പതിപ്പിൽ മജീദ് സെയ്ദ് എഴുതിയ കഥ, ‘നായക്കളി’ അതിന്റെ ശില്പഭദ്രതകൊണ്ടും വ്യത്യസ്തമായ പ്രമേയപരിചരണം കൊണ്ടും പല തലങ്ങളിലേക്ക് നീളുന്ന  വിനിമയശേഷികൊണ്ടും ചിര പരിചിതവും എന്നാൽ ഉള്ളുലയ്ക്കുന്നതുമായ ഒരു കുടുംബാനുഭവത്തെ അതിന്റെ വൈകാരികതയ്ക്ക് ഒരു പോറലുമേൽക്കാതെ ആവിഷ്കരിച്ചിരിക്കുന്നതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി. ആദ്യവായനയിൽ ദാമ്പത്യത്തിനുള്ളിലെ കലക്കമാണ് അതിന്റെ പ്രമേയം. ഇണയെ സംശയിക്കുക എന്ന സ്വഭാവത്തിന് സ്വാർത്ഥതയിൽ കവിഞ്ഞ അർത്ഥങ്ങളുണ്ട്. മനുഷ്യൻ കുടുംബമായി ജീവിക്കാൻ തുടങ്ങുന്നിടത്തുനിന്നും ആരംഭിച്ച വ്യക്തിഗതമായ മമതാബോധത്തിലാണ് (പൊസ്സെസ്സീവ്നെസ്) പലപ്പോഴും അതിന്റെ വേരുകൾ ആഴ്ന്നു നിൽക്കുന്നത്. അനന്തര തലമുറയുടെയും പൈതൃകത്തിന്റെയും ജനിതകശുദ്ധിയെന്ന സങ്കല്പം കാത്തു സൂക്ഷിക്കാനായിരിക്കും പ്രകൃതി അതിനനുസരിച്ച് മനസുകളിൽ എന്റേതെന്ന ബോധത്തിന്റെ വിത്തിട്ട് പാകി മുളപ്പിച്ചു കാത്തു സൂക്ഷിക്കുന്നത്. തന്റെ കുട്ടിയുടെ  പിതാവ് ആരാണെന്ന് ഉറപ്പിച്ചു പറയുകയും അയാളുടെ മറ്റ് ഇണബന്ധങ്ങൾക്കെതിരെ കലഹിക്കുകയും ചെയ്യുന്ന സ്ത്രീ, തന്നിൽ ഉത്പാദിപ്പിക്കപ്പെട്ടഅന്യഥാ നിസ്സഹായനായ മനുഷ്യക്കുഞ്ഞിന്റെ സംരക്ഷണച്ചുമതല ഉറപ്പിക്കുകയുംകൂടിയാണ് ചെയ്യുന്നത്. അപ്പോൾ പുരുഷനിൽ സ്ഥിതിചെയ്യുന്ന മമതാബന്ധത്തിനും അയാളുടെ അതിരുകടന്ന അവിഹിതബന്ധവിലക്കിനും കാരണം താൻ സംരക്ഷിക്കുന്നത് തന്റെ കുഞ്ഞിന്റെതന്നെ മാതാവിനെയാണെന്ന് ഇനിയും അതങ്ങനെ തന്നെ ആയിരിക്കുമെന്നുമുള്ള ഉറപ്പിനുമേലാണ്. ആരാന്റെ കുഞ്ഞിനെ പോറ്റേണ്ട ഭാരം തന്നിലർപ്പിക്കുന്നവൾ എന്ന    അർത്ഥത്തിലാണ് അയാൾ അവളുടെ അവിഹിതങ്ങൾക്കുമേൽ, ഇനിയും മാഞ്ഞുപോകാത്ത തലച്ചോറിൽ വശേഷിക്കുന്ന ഗോത്രജീവിതസ്മരണകളുടെ  വേവലാതികളുമായി ചാടി വീഴുന്നത്. മനുഷ്യരുടെ സവിശേഷമായ സാമൂഹികബന്ധങ്ങൾ ആ പഴയ പ്രാകൃതമായ ഭയങ്ങളെ പുതിയ കുപ്പായമണിയിച്ച് മാറിയകാലത്തുംകൂടെ കൂട്ടുന്നുണ്ടെന്നതാണ് ദാമ്പത്യത്തിലെ സംശയരോഗങ്ങളുടെ സാർവത്രികത്വം നമുക്കു മുന്നിൽ വയ്ക്കുന്ന വാസ്തവം.

മമതാബന്ധങ്ങളുടെ മൂന്നു സാധ്യതകൾ കഥയിൽ പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യപ്പെടുന്നുണ്ട്. അതിലാദ്യത്തേത് രാത്രിയുടെ ഏകാന്തതയിൽ  ബാപ്പയ്ക്കെതിരെ വെട്ടുകത്തി വീശുന്ന ഉമ്മയുടേയുടേതാണ്. അത് ഭാര്യ ഭർതൃബന്ധത്തിലെ സ്നേഹത്തിന്റെ രൂപാന്തരമാണെങ്കിൽ അതുപോലെതന്നെ അക്രമാസക്തമാകുന്ന ജസീറിന്റെയും സഹോദരിയുടെയും ബന്ധത്തിലുള്ള സാഹോദര്യത്തിലും അതുവഴിയുള്ള രക്ഷാകർത്തൃത്വത്തിലും ഒളിഞ്ഞിരിക്കുന്ന ക്രൗര്യമാണ്. വിമതബന്ധം അയാൾ സഹോദരിയിൽ സംശയിക്കുന്നതിനാൽ അതിനൊരു മതപരമായ  മുനയുമുണ്ട്.  മൂന്നാമത്തേത്  വിമലുമായിട്ട് അവൾക്കുള്ളതാണ്. അത് പ്രണയമാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതേ സമയം അവൾക്ക് കാര്യങ്ങൾ നോക്കിക്കാണാനുള്ള കണ്ണാടി ലഭിക്കുന്നത് വിമലിൽനിന്നാണെന്നത് പ്രധാനമാണ്. നിരന്തരം അവൾ അയാളെ ഓർക്കുകയും അവളുടെ കൺവെട്ടത്ത് അയാൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. സ്നേഹത്തെ അക്രമത്തിന്റെ ഭാഷയിലേക്കും (പുനത്തിൽ കുഞ്ഞബ്ദുള്ള) അക്രമത്തെ സ്നേഹത്തിന്റെ ഭാഷയിലേക്കും (ഒ വി വിജയൻ) വിവർത്തനം ചെയ്തുകൊണ്ടുള്ള വിവരണങ്ങളുമായി നാം മുൻപുതന്നെ പരിചയിച്ചിട്ടുള്ളതാണ്.  ‘നായക്കളി’ എന്ന കഥയിൽ മൂന്നു സന്ദർഭങ്ങളിലും  അക്രമത്തിന്റെ രൂപമാർജ്ജിക്കുന്ന സ്നേഹമാണുള്ളത് എന്നു വ്യക്തം. സംശയംകൊണ്ട് ഉമ്മയും അമർഷംകൊണ്ട് ജസീറും കൈയിലെടുക്കുന്ന വെട്ടുകത്തി, വാഴക്കറയെയും ആർത്തവരക്തത്തെയും ചോരയെയും ഭ്രാന്തിനെയും ശ്വാസംമുട്ടലിനെയും ഇരുട്ടിനെയും തണുപ്പിനെയുംകുറിച്ചുള്ള പരാമർശങ്ങൾ തുടങ്ങിയവ കുടുംബം എന്ന ഇടുക്കു ജീവിതത്തിനത്തുള്ളതിരിച്ചറിയാനോ വിവേചിച്ചറിയാനോ അത്ര എളുപ്പമല്ലാത്ത വികാരങ്ങളുടെ അറകളെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നതെന്നും പറയാം.

ആഖ്യാതാവിന്റെ സ്ഥാനത്തുള്ള പെൺകുട്ടിയിൽ ഉമ്മയിലും ജസീറിക്കയിലും ഉള്ള അക്രമചോദന അതേ അളവിൽ ഇല്ലെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ വിമലുമായുള്ള ബന്ധം നിർവചിക്കാനാവാതെ കുഴങ്ങുകയും അയാളെ ബ്ലോക്കു ചെയ്യുകയും കഥയുടെ അവസാനം അയാളുടെ ഓർമ്മയിൽ അയാളുടെ കണ്ണടവച്ച് നായയായി സ്വയം വിഭാവന ചെയ്യുകയും വഴി അവളുടെ സ്നേഹത്തിലും ഹിംസാത്മകത നിഹിതമാണ്. ഏറെക്കുറേ അതു ഉള്ളിലേക്ക് തിരിഞ്ഞ് അക്രമവാസനയാണെന്നു തിരിച്ചറിയുകയും എളുപ്പമാന്. ഉമ്മയോടുള്ള പ്രതിപത്തിയാൽ പഠിത്തം മുടക്കുകയും ചോരയൊഴുക്കി താഴെക്കിടക്കുകയും വിമലിനോട് ജസീറിക്ക കാണിക്കുന്ന വിദ്വേഷത്തിൽ ഒരു തരം മരവിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവളിൽ  പുറത്തെടുക്കാനാവാതെ തന്നിലേക്കുതന്നെ തിരിയുന്ന അക്രമത്തിന്റെ മൂലകങ്ങൾ വ്യക്തമാവുകയും ചെയ്യുന്നു. ഉമ്മയുമായുള്ള അവളുടെ താദാത്മ്യം വെറും നായക്കളിയുടെ പ്രതിബിംബഭാവനകൊണ്ടു മാത്രം അവസാനിക്കുന്നതല്ലെന്ന് സാരം.

ഉമ്മയുടെ ജനിതകപാരമ്പര്യം പുറത്തേയ്ക്കും അകത്തേയ്ക്കും ഒഴുകുന്ന ധാരകളായി വ്യത്യസ്തമായ രീതികളിൽ അവരുടെ സന്തതികളായ പെൺകുട്ടിയിലും ജസീറിലുമായി പ്രവർത്തിക്കുമ്പോൾ ബാപ്പയുടെ സാമൂഹിക പാരമ്പര്യത്തിന്റെ അവകാശിയാണ് കുടുംബവുമായി രക്തബന്ധമില്ലാത്ത വിമൽ. ജീവശാസ്ത്രപരമായിമാത്രമല്ല സ്വഭാവഘടകങ്ങൾ ആവർത്തിക്കുന്നത്സാമൂഹികമായും കൂടിയാണെന്ന വീക്ഷണം ഈ രണ്ടു കഥാപാത്രങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നു തോന്നുന്നു. ആദ്യകാഴ്ചയിൽതന്നെ ബാപ്പ, വിമലിനെപ്പറ്റി ജസീറിനോട് പറയുന്ന നല്ല അഭിപ്രായം അതിന്റെ തെളിവാണ്. ജനിതകവും സാമൂഹികവുമായ പാരമ്പര്യങ്ങളെ പ്രശ്നാധിഷ്ഠിതമാക്കി അഭിമുഖം നിർത്തുക എന്നൊരു ദൗത്യംകൂടി കഥ ഗൂഢമായി ഏറ്റെടുക്കുന്നു എന്ന കാര്യമാണവിടെ തെളിയുന്നത്. ബാപ്പയുടെ അന്യസ്ത്രീകളുമായുള്ള ഊഹത്തിൽ അധിഷ്ഠിതമായ ബന്ധമാണല്ലോ ഉമ്മയുടെ ഉന്മാദത്തിനു കാരണമായിത്തീരുന്നത്. ജസീറിലും സഹോദരിയെ മുൻനിർത്തി അത്തരമൊരു ഊഹം പ്രവർത്തിക്കുന്നുണ്ട്. മണം പിടിക്കുക എന്ന ശൈലിക്ക് മലയാളത്തിൽ സംശയിക്കുക എന്ന ഒരർത്ഥം ഉണ്ട്.  സംസ്കരിക്കപ്പെടാത്ത കേവലവികാരങ്ങളുടെ മണ്ഡലത്തിലേക്ക് സംശയം, മനുഷ്യരെ പിടിച്ചു താഴ്ത്തുന്നു എന്നുള്ളതുകൊണ്ടാണ് അത്. ‘സംശയരോഗി’ എന്നാണ് അത്തരക്കാർക്കുള്ള മറ്റൊരു പ്രയോഗം. രോഗാതുരവും മൃഗതുല്യവുമായ വൈകാരികജീവിതവുമായുള്ള താരതമ്യത്തെ നായയെ കൂട്ടുപിടിച്ച് അവതരിപ്പിക്കുന്നതിലൂടെ കഥയിൽ രൂപപ്പെടുന്ന മാനങ്ങൾ പലതാണ്. ഏറ്റവും ഇണക്കമുള്ള വളർത്തുമൃഗം എന്ന നിലയിൽ നിരുപാധികമായ വിധേയത്വത്തിന്റെ പ്രതിബിംബമായിരിക്കുമ്പോൾപോലും നായകളിൽ, ചെന്നായകൾ അതിന്റെ പ്രാകൃതഭൂതകാലത്തിന്റെ സജീവമായ ഓർമ്മകളോടെ  നിലനിൽക്കുന്നുണ്ടെന്ന വാസ്തവത്തെ നമ്മൾ പലപ്പോഴും മറന്നു കളയുന്നു എന്നതാണ് ഒന്ന്. തന്റേതായ ഇടം നിശ്ചയിക്കാനും അതിലേക്ക് അതിക്രമിച്ചു കയറുന്നവരെ നേരിടാനുമുള്ള ചോദനകളിൽനിന്ന് പൂർണ്ണമായും മുക്തി മനുഷ്യനു വന്നിട്ടില്ലെന്നും അപരത്വവിദ്വേഷങ്ങളുടെ ഉറവിടം മൃഗവാസനകളിലാണ് തിരയേണ്ടതെന്നുമാണ് മറ്റൊന്ന്. ഹിംസ്രമൃഗങ്ങളിൽ സ്ഥലപരമാണ് ഈ തന്റേടമെങ്കിൽ നാഗരികമൃഗമായ മനുഷ്യരിൽ മൂർത്തവും അമൂർത്തവുമായ പലയിടങ്ങളിലേക്കും അതു നീളുന്നു.  ഉമ്മയുടെ കാര്യത്തിൽ  ബാപ്പയുടെ ശരീരവും മാത്രമല്ല, മനസ്സും ‘തന്റെ ഇട’ത്തെക്കുറിച്ചുള്ള പ്രാകൃതബോധത്തിന്റെ അടിസ്ഥാനങ്ങളാണ്. ജസീറിൽ സഹോദരിയുടെ ശരീരവും വീടുമൊക്കെയാണ്. ഉമ്മയുടെ അപരത്വബോധം ലിംഗപരമാണ്. വിമലിനും സഹോദരിക്കും ഇടയിൽ കയറി നിൽക്കുന്ന ജസീർ ചെറുക്കാൻ ഉദ്യമിക്കുന്നത് സാമൂഹികമായ അപരത്വത്തെയാണ്.

ബന്ധങ്ങൾ ബന്ധനങ്ങളും ബാധ്യതയും സഹനവും ഒക്കെയാകുന്ന അവസ്ഥയിലൂടെ  കടന്നുപോകുന്ന കഥയിലെ ജീവിതം വാസ്തവത്തിൽ കുടുംബത്തിന്റെയോ ദാമ്പത്യത്തിന്റെയോ ഉള്ളിൽ കുടിയിരിക്കുന്ന മനോവിഭ്രമത്തിന്റെ ആവർത്തനങ്ങളെ നേർ രേഖയിൽ ആവിഷ്കരിക്കുന്നതിനു പകരം, ഒരു തിരിച്ചിടൽ കൂടി നടത്തിയിട്ടുണ്ട്. സാമ്പ്രദായിക രീതിയിൽ  സഹനം, വിധേയത്വം ഇവ സ്ത്രീകൾക്കും യജമാനത്തം, ക്രൗര്യം എന്നിവ പുരുഷന്മാർക്കുമായി പങ്കുവച്ച് ഭാവനായാഥാർത്ഥ്യത്തെ ബാഹ്യവാസ്തവങ്ങളെ തിരുത്താൻ ഉദ്യമിക്കുന്നത്.  ‘നായക്കളി’യിൽ മജീദ് സെയ്ദ്, ബാപ്പ എന്ന കഥാപാത്രത്തിലേക്ക് ഈ ഭാവങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്നു.  മനുഷ്യബന്ധങ്ങൾക്കിടയിലുള്ള ഉടമസ്ഥതാസങ്കല്പത്തിന്റെ തിരിച്ചിടലിലും ഒരു ‘നായക്കളി’ ഉണ്ട്.  തന്റെ യജമാനനിൽനിന്ന് (ഇവിടെ യജമാനത്തിയിൽനിന്ന്) ഒരപകടവും തനിക്കുണ്ടാവില്ലെന്ന ഉത്തമവിശ്വാസത്തിലാണ്, പകലിൽ ഒളിപ്പിച്ചുവെയ്ക്കുന്ന വെട്ടുകത്തി തനിക്കു നേരെ വീശാൻ ഉമ്മയ്ക്ക് സ്വകാര്യമായി ബാപ്പ നൽകുന്നത്. നിരുപാധികമായ ആ വിധേയത്വത്തിന്റെ ചിത്രീകരണത്തിൽ സാമ്പ്രദായികമായ യജമാനത്വത്തെ തലതിരിച്ചവതരിപ്പിക്കുകയാണ് മജീദ് സെയ്ദ് ചെയ്തിരിക്കുന്നത്. പൊതുധാരണ വച്ചു നോക്കുമ്പോൾ, മനുഷ്യൻ പോറ്റി വളർത്തി തനിക്കു വിധേയനാക്കുന്ന നായ, ഈ കഥയിൽ ഉമ്മയെന്നും മകളെന്നുമുള്ള സ്ത്രീകളുടെ സദൃശബിംബങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടൂന്നതെങ്കിലും  യജമാനത്വത്തെ തിരിച്ചിടുകയും പറിച്ചെറിഞ്ഞാലും ഒട്ടിപ്പിടിക്കുകയും സംശയത്തിന്റെ നിഴലുകളെ നോക്കി കുരയ്ക്കുകയും സ്നേഹംകൊണ്ടെന്നപോലെ ക്രൗര്യംകൊണ്ടും ഉണ്മ ഉറപ്പിക്കുകയും ചെയ്യുന്ന കഥയിലെ മൂന്ന് ആണുങ്ങളും മറ്റൊരു തരത്തിൽ നായക്കളിയിൽ തന്നെ അവരറിയാതെ ഏർപ്പെടുന്നവരാണ്.

നായയ്ക്കൊപ്പം കണ്ണടയെന്ന പ്രധാനപ്പെട്ട രൂപകം കൂടി കഥയ്ക്കുള്ളിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ കഥാകാരൻ. “ഓരോ കണ്ണടയും ഓരോരോ കാഴ്ചകളാണ് എനിക്ക് നൽകുന്നത്. എപ്പോഴും ഓരേ തരം മായക്കാഴ്ചകൾ കാണാൻ ആരാണ് ഇഷ്ടപ്പെടുക?” എന്നാണ് വിമൽ ചോദിക്കുന്നത്. കുടുംബബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും സ്ഥിരമായി നോക്കിക്കാണാൻ നമ്മളുപയോഗിക്കുന്ന കണ്ണടകൾ ഒന്നു മാറ്റിവെച്ചു നോക്കാനുള്ള ഉപദേശംകൂടിയാണല്ലോ ഇത്. നിരന്തരമായ യാത്രകളിലൂടെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടും മനുഷ്യശരീരത്തിനകത്തെ അവയവങ്ങളുടെ ഘടനയെയും പ്രവർത്തനത്തെപ്പറ്റിയും എഴുതിയ, നോബൽ സമ്മാനജേതാവായ ഓൾഗ ടൊകാർചുക് തന്റെ ബൈഗുണിയെന്ന (നിലയ്ക്കാത്ത യാത്രകൾ)  നോവലിൽ ഇതേ വാക്യം മറ്റൊരു തരത്തിൽ ആവർത്തിക്കുന്നതു കാണാം. അനുഭവങ്ങളുടെ യഥാതഥവിവരണങ്ങൾ ഓരോന്നും വെവ്വേറെ കാഴ്ചവട്ടങ്ങളാണ്, അവയെ നോക്കിക്കണ്ട് സ്വാംശീകരിക്കാൻ നമ്മളെത്ര സന്നദ്ധമാവുന്നുണ്ടെന്നതാണ് പ്രശ്നം. ഓൾഗയെപ്പോലെ മജീദും, ചിലപ്പോഴെങ്കിലും ഒരേതരത്തിലുള്ള ഭ്രമക്കാഴ്ചകൾക്കുമുന്നിൽ നിന്നുപതറുന്ന വായനക്കാരോട് സൗമ്യമായി ആ ആവശ്യപ്പെടുന്നതാകാം. സുതാര്യമായ പാളികൾക്കകത്ത് സൂക്ഷിക്കുന്ന മറ്റു അനുഭവഘടനകളും ചേർന്നാണ് നമ്മുടെ സാംസ്കാരിക ഉത്പ്പന്നങ്ങളായ രചനകൾ ജീവിതത്തെ സംബന്ധിക്കുന്ന പുതിയ വാസ്തവങ്ങൾ അവതരിപ്പിക്കുന്നത്. അല്ലെങ്കിൽ അവയുടെ മുഴക്കവും ആഴവും നഷ്ടപ്പെട്ട് ഫോട്ടോകോപ്പികളായി അവ ഒരേതരം ജീവിതത്തെ ധാർമ്മികവിചാരങ്ങൾ കലർത്തി അവതരിപ്പിച്ചുകൊണ്ടിരിക്കും. അത്തരം ദുര്യോഗത്തിൽനിന്ന് രക്ഷപ്പെട്ട കഥയാണ് ‘നായക്കളി’. അതിലെ ആ പെൺകുട്ടിയെപോലെ ഒരിക്കൽ ഊരിയെടുത്ത് നിലത്തിട്ട കണ്ണട, വീണ്ടുവിചാരങ്ങളുടെ കുഴമറിച്ചിലിൽപ്പെട്ട് തിരിച്ചെടുത്ത് പുതിയ കാഴ്ചകൾക്കായി പരതുമോ? അതോ മുൻധാരണകളുടെ വെറും നിലത്ത് പിന്നെയും ചടഞ്ഞുകൂടുമോ എന്ന് നമ്മളോട് കഥ മറയില്ലാതെ ചോദിക്കുന്നതായും തോന്നുന്നുണ്ട്.