+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Monday, August 22, 2022

‘എതിരി’ൽ സമൂഹം തന്ന 5 കാര്യങ്ങൾ എം കുഞ്ഞാമൻ ........

 ശിവന്റെ പേജ് : POST  11

എതിരി’ൽ സമൂഹം തന്ന 5 കാര്യങ്ങൾ എം കുഞ്ഞാമൻ എടുത്തെഴുതുന്നുണ്ട്. ദാരിദ്ര്യം, ഭയം, അപകർഷ ബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ. ദാരിദ്ര്യത്തിൽനിന്നു ജോലി കിട്ടി താൻ മോചിതനായെങ്കിലും മറ്റുള്ളവയിൽനിന്ന് മോചിതനായില്ല എന്നദ്ദേഹം അടുത്ത് എഴുതുന്നു. ഒരു അദ്ധ്യായത്തിന്റെ പേരുതന്നെ ഭയമെന്നാണ്. പക്ഷേ അദ്ദേഹം വിവരിക്കുന്ന പിന്നീടുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾ ഭയന്നരണ്ട ഒരാളെയല്ല ജീവിതത്തെ നിർഭയം നേരിടുന്ന തന്റേടിയായ ഒരാളെയാണ് നിരന്തരം കാണുന്നത്. അവിടെ ഭയം ഇല്ല. ഭയം ഇല്ല. ഇല്ലെന്നല്ല തീരെയില്ലെന്നു തന്നെ പറയാം.

എം എയ്ക്ക് റാങ്ക് കിട്ടിയ സർട്ടിഫിക്കറ്റ് കത്തിക്കാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. നിരാശയാണ് പ്രേരണയെങ്കിലും ആന്തരികമായ നിർഭയത്വം ആ പ്രവൃത്തിയിലുണ്ട്. ആളുകൾ ഭയപ്പാടോടെ കണ്ടിരുന്ന സ്ഥാനമാനങ്ങളുള്ള വ്യക്തികളെ തുറന്നെതിർക്കാനും കാര്യങ്ങൾ വെട്ടി തുറന്നു പറയാനും അദ്ദേഹം മടിച്ചിട്ടില്ല. ധാരാളം ഉദാഹരണങ്ങൾ പുസ്തകത്തിലുണ്ട്.

സിഡി എസിൽ (CDS) എം ഫില്ലിനു പഠിക്കുമ്പോൾ പ്രൊഫസ്സർ കെ എൻ രാജിനോട് അദ്ദേഹം പറയുന്നു : - “ താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനേ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട് ” സ്വാഭാവികമായും ഈ ഉത്തരം രാജിനെ ചൊടിപ്പിച്ചു. പക്ഷേ അതെനിക്കൊരു വിഷയമായിരുന്നില്ല എന്ന് അദ്ദേഹം തുടർന്നെഴുതുന്നു.

തിരുവനന്തപുരത്ത് കനകക്കുന്നു കൊട്ടാരത്തിൽ ആദിവാസി വിഷയവുമായി ബന്ധപ്പെട്ടു നടന്ന സെമിനാറിൽ ആസൂത്രണബോർഡിന്റെ അന്നത്തെ വൈസ് പ്രസിഡന്റായ കെ ആർ നാരായണൻ, ഗാട്ടിനെപ്പറ്റി പറഞ്ഞത് എതിർത്തുകൊണ്ടാണ് (വൈസ് പ്രസിഡന്റ് ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ ആത്മവഞ്ചന നടത്തുകയാണ്..) കുഞ്ഞാമൻ പ്രസംഗം തുടങ്ങിയത്. സദസ്സ് പ്രകോപിതരായി. ആളുകൾ മൈക്ക് പിടിച്ചെടുത്തു. വിദ്യാർത്ഥികളാണ് അന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

1977-ൽ എ കെ ആന്റണി ആദ്യമായി മുഖ്യമന്ത്രിയായ സമയത്ത്, തനിക്ക് അർഹമായ ജോലി നിഷേധിക്കപ്പെട്ട കാര്യം അദ്ദേഹത്തെ അറിയിക്കാൻ ചെന്നപ്പോഴുണ്ടായ മോശം അനുഭവം വച്ച്, “ഞാനിവിടെ വന്നത് മുഖ്യമന്ത്രിയോട് സാധാരണ പൗരന് പരാതി ബോധിപ്പിക്കാൻ അവകാശമുണ്ടെന്ന ധാരണയുടെ പുറത്താണ്. ആ ധാരണ തെറ്റാണെങ്കിൽ ഞാൻ പറഞ്ഞത് പിൻവലിക്കുന്നു“ എന്നു പറഞ്ഞിട്ടാണ് ഇറങ്ങി പോരുന്നത്.

കോഴിക്കോട് സർവകലാശാല ജോൺ മത്തായി സെന്റർ തുടങ്ങുന്ന സമയത്ത് അവിടെ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പ്രോ വൈസ് ചാൻസിലറായിരുന്ന അഴീക്കോട് സിൻഡിക്കേറ്റിൽ പട്ടിക ജാതി-വർഗത്തിൽനിന്നുള്ളവരെ അദ്ധ്യാപകരെ കിട്ടുന്നില്ലെന്നും പറഞ്ഞ് നടത്തിയ പരാമർശം കള്ളമായിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി കുഞ്ഞാമൻ അദ്ദേഹത്തിനു കത്തെഴുതി. അതിനു അഴീക്കോട് കൊടുത്ത മറുപടി സ്വബോധം ഇല്ലായ്മയോടെയാണെന്നാണ് കുഞ്ഞാമൻ എഴുതുന്നത്.

ഇ എം എസിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. ഇ എം എസിന്റെ സംസാരം വൈദ്യുതാഘാതമ്പോലെയുള്ള (ഇലക്ട്രിഫൈയിങ്) അനുഭവമാണെന്നും അദ്ദേഹം ഒരു പ്രയോജനവുമില്ലാത്ത എം എൽ എ ആയിരുന്നെന്നും പട്ടാമ്പിക്ക് ഒരു എം എൽ എ ഇല്ലായിരുന്നു എന്നുമാണ് എഴുതുന്നത്.

കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായ സുധാകരൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാനെ വിട്ട് വിളിപ്പിച്ചപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇവിടെ എന്റെ അടുത്തു വരണം എന്നായിരുന്നു കുഞ്ഞാമന്റെ മറുപടി. അദ്ദേഹത്തിനു ജോലി തിരക്കാണെങ്കിൽ എനിക്കും ജോലി തിരക്കാണെന്ന് വിളിക്കാൻ വന്ന ആളിനോട് പറഞ്ഞയയ്ക്കുകയാണ് ചെയ്തത്.

സമൂഹത്തിൽ സാമ്പത്തികവും സാമുദായികവുമായ പരിഗണനകൾ ഉള്ള ഒരു വിഭാഗത്തിൽനിന്നു വന്നയാളിൽനിന്നു പോലും ഇത്തരം ഭയരഹിതമായ പ്രതികരണങ്ങൾ ഉണ്ടാവില്ല. അരാഷ്ട്രീയ, അരാജക ജീവിതങ്ങൾക്കായി മാറ്റി വച്ചിരിക്കുകയാണ് സമൂഹം അസ്വാഭാവികമായ തുറന്നു പറച്ചിലുകളെ. അവിടെയാണ് കുഞ്ഞാമൻ വ്യത്യസ്തനാകുന്നത്. രാഷ്ട്രീയ നേതൃത്വങ്ങൾക്കും അക്കാദമിക പദവികൾക്കും കീഴ്പ്പെട്ട് വിധേയത്വത്തോടെ നിൽക്കുക എന്നത് കേരളത്തിലെയും പതിവാണ്. ആ പതിവ് തെറ്റിക്കുന്നു എന്നു മാത്രമല്ല, ഇടതുപക്ഷനിലപാട് ഉണ്ടായിട്ടും കേരളത്തിൽ ഇടതുപക്ഷക്കാരാണ് തന്നെ ഏറ്റവും അധികം ചവിട്ടി താഴ്ത്തിയതെന്ന് തുറന്നെഴുതുകയും ചെയ്യുന്നു. ഇതത്ര സാധാരണമായ അഭിപ്രായപ്രകടനമല്ല. പ്രകടമായ ഈ കൂസലില്ലായ്മയ്ക്കു ശേഷവും തനിക്ക് സമൂഹം നൽകിയ പ്രധാന വികാരങ്ങളിലൊന്നായി ഭയത്തെ എടുത്തുകാണിക്കുകയാണദ്ദേഹം ചെയ്യുന്നത്. ഈ വൈരുദ്ധ്യമാണ് ‘എതിരി’ലെ അനുഭവ വിവരണങ്ങളെ വിവരണം എന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള സാധ്യതയൊരുക്കുന്നത്. ധൈര്യം, ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ സമർത്ഥമായി തരണം ചെയ്യാനുള്ള ശേഷിയെ കുറിക്കുന്ന ഒന്നാണ്. ഒരു പക്ഷേ അതായിരിക്കണം അദ്ദേഹത്തിന്റെ വിവക്ഷയും.

സ്വയം രക്ഷപ്പെടാനാവാത്തവിധം ഭയവും അപകർഷവും ഉണ്ടാവാൻ പര്യാപ്തമായ സാഹചര്യം തനിക്കു ചുറ്റുമായി സമൂഹം വിന്യസിക്കപ്പെട്ടിരുന്നതെങ്ങനെയാണെന്നും എങ്ങനെയാണ് താൻ അത്തരം വികാരങ്ങളുടെ ഇരയാവുന്നതെന്നും വ്യക്തമാക്കാനാണ് എതിരിലെ ആദ്യ അദ്ധ്യായത്തിലെ ജാതി അവഹേളനത്തെയും വിശപ്പിനെയും അപമാനങ്ങളെയുംപറ്റി അദ്ദേഹം എഴുതുന്നത്. ആ നിലയ്ക്കാണ് അവയുടെ പ്രാധാന്യവും. എന്നാൽ ഈ ആത്മകഥയെ കുറിച്ചെഴുതുന്നവരിൽ നല്ലൊരു പങ്ക്, അദ്ദേഹത്തിന്റെ ജാതിയനുഭവത്തിന്റെ രൂക്ഷതയിലേക്ക് മാത്രമാണ് നോക്കുന്നത്. വായനയിൽ അത് അവിടെ തുടങ്ങി അവിടെ വൈകാരിക വ്യാക്ഷേപങ്ങളിൽ അവസാനിക്കുന്നു. സമകാലികരുടെ ആത്മകഥകൾക്ക് ചരിത്രമൂല്യം കുറവാണ് എന്ന വിശ്വാസം പ്രബലമായതുകാരണം അനുഭവമൂല്യമാണ് ആളുകൾ അവയിൽ അന്വേഷിക്കുന്നത്. അനുഭവങ്ങളിൽ തരതമഭേദങ്ങളുണ്ട്, ആരാണ് കൂടുതൽ അനുഭവിച്ചത്, എന്നൊരു വിലയിരുത്തൽ വായനയിൽ സംഭവിക്കുന്നുണ്ട്. ഒരർത്ഥത്തിൽ ക്രൂരമാണ്, എങ്കിലും അതു സംഭവിക്കുന്നുണ്ട്. അനുഭാവം, സഹഭാവം, അനുഭവങ്ങളുടെ കാലാന്തരമായ പുനർമൂല്യനിർണ്ണയം എന്നൊക്കെ അവകാശപ്പെട്ടാൽ പോലും അനുഭവങ്ങളുടെ താരതമ്യം അത്ര ലഘുവായ കാര്യമല്ല. സാഹിത്യ അക്കാദമി അവാർഡ്കിട്ടിയതിനെ തുടർന്ന് പ്രചരിച്ച സന്ദേശങ്ങളിലും പോസ്റ്റുകളിലും മുന്നിട്ടു നിന്നത് ആഹാരത്തിനു വേണ്ടി കുട്ടിക്കാലത്ത് കാത്തുനിന്നതും എച്ചിലിനു വേണ്ടി പട്ടിയുമായി ഏറ്റുമുട്ടിയ സന്ദർഭവുമൊക്കെയാണ്.

കുഞ്ഞാമന്റെ ആത്മകഥ അതിനപ്പുറം തീവ്രമായ അനുഭവങ്ങൾ രൂപപ്പെടുത്തിയ രാഷ്ട്രീയ നിരീക്ഷകനെ, സാമൂഹികചിന്തകനെ, അവതരിപ്പിക്കുന്നു. വിവരദാതാവിനു വിജ്ഞാനം നൽകാൻ കഴിയും എന്നാൽ ചിന്തകനുമാത്രമേ ചിന്തിക്കാൻ പ്രേരിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. ലോകത്ത് രണ്ടു ഭാഷകളേയുള്ളൂ, അധീശത്വമുള്ളവരുടെയും വിധേയത്വമുള്ളവരുടെയും എന്ന് ഭാഷാപരിമിതികളെ മുൻനിർത്തി, പണ്ഡിതരെയും ചിന്തകരെയും വിമർശകരെയും സൃഷ്ടിക്കേണ്ട സർവകലാശാലകൾ സൃഷ്ടിക്കുന്നത് മുദ്രാവാക്യത്തൊഴിലാളികളെയാണ് എന്ന് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മുൻ നിർത്തി, അച്ചടക്കം അനുസരണം, വിധേയത്വം എന്നിവ ഫ്യൂഡൽ മൂല്യങ്ങളാണെന്നും ചോദ്യം ചെയ്യൽ, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം എന്നിവ ആധുനിക മൂല്യങ്ങളാണെന്നും പെരുമാറ്റരീതികളെ മുൻ നിർത്തി, റിയലിസ്റ്റിക് ആകുക എന്ന ആശയവാദത്തോട് യോജിപ്പില്ലെന്നും കാരണം യാഥാർത്ഥ്യം അംഗീകരിക്കാനുള്ളതല്ലെന്നും മാറ്റാനുള്ളതാണെന്നും സാമൂഹിക സാഹചര്യത്തെ മുൻ നിർത്തിയെല്ലാം എഴുതുന്ന പുസ്തകം ചിന്തകളുടെ ഒരു സമാഹാരമാണ്. അതിൽനിന്ന് ജാതീയമായ അനുഭവത്തെ മാത്രം വേർതിരിച്ചെടുത്ത്, അത് പുസ്തകത്തിന്റെ പ്രസക്തിയായി ചൂണ്ടിക്കാട്ടുന്ന പ്രവണത സമൂഹത്തിന്റെ മുൻധാരണകളെ വീണ്ടും വെളിവാക്കുകയല്ലേ ചെയ്യുന്നത്? ഒരു ജീവിതത്തെ അതിന്റെ യോഗ്യതയിൽ മനസ്സിലാക്കുന്നതിലുള്ള പരിമിതി എന്തായാലും അത്തരം അരിച്ചെടുക്കലുകൾ പങ്കുവയ്ക്കുന്നുണ്ട്. വായനയിലെ വൈകാരിക പൊതിയലുകളിൽനിന്നും അനുഭവങ്ങളുടെ തീവ്രത ലാക്കാക്കിയുള്ള മൂല്യനിർണ്ണയങ്ങളിൽനിന്നും എതിരു പോലെയുള്ള പുസ്തകങ്ങൾ രക്ഷപ്പെടേണ്ടതായുമുണ്ട്.


No comments:

Post a Comment